കോട്ടയത്തെ ഇരട്ട കൊലപാതകം : കൊലയ്ക്ക് കാരണം അമിത്തിന്റെ ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വിരോധം

ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതി ഉപേക്ഷിച്ച് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമ വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന പക കൊലയ്ക്ക് കാരണമായിരിക്കാം എന്ന നിഗമനം

author-image
Anitha
New Update
kfok

കോട്ടയം: ഇരട്ടക്കൊലക്കേസിൽ പ്രതി അസം സ്വദേശിയായ അമിത് ഒറാങ്ങിനെ ബുധനാഴ്ച പുലർച്ചെയാണ് തൃശ്ശൂരിൽനിന്ന് പോലീസ് പിടികൂടിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന.

ഇയാൾ നേരത്തെ വിജയകുമാറിന്റെ ഓഡിറ്റോറിയത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതി ഉപേക്ഷിച്ച് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമ വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന പക കൊലയ്ക്ക് കാരണമായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.

വളരെ സൂത്രശാലിയായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു. പത്തിലധികം മൊബൈൽ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈൽ ഫോണുകൾ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തിൽ പോലീസിനെ കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈൽ ഫോണുകൾ പ്രതി എടുത്തിരുന്നു. ഇതിൽ ഒരു മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. ഫോണിൽനിന്ന് ഗുഗിൾ അക്കൗണ്ട് ലോ​ഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഫോൺ ഓൺ ചെയ്തത്. ഫോണുമായി ഗൂഗിൾ അക്കൗണ്ട് സിങ്ക് ചെയ്തിരിക്കുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ, ഇത് പോലീസിന് പിടിവള്ളിയായി. ഉടനടി തന്നെ അന്വേഷണ സംഘം പ്രവൃത്തിക്കുകയും പ്രതി പിടിയിലാകുകയുമായിരുന്നു.

പിടികൂടിയതിനു പിന്നാലെ ആദ്യഘട്ടം ചോദ്യംചെയ്യൽ നടത്തി. പ്രതി കുറ്റകൃത്യം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. എന്തിനായിരുന്നു ക്രൂര കൊലപാതകം നടത്തിയതെന്ന വിവരമാണ് പോലീസ് പ്രതിയിൽനിന്ന് തേടുന്നത്. വിജയകുമാറിന്റെ ഓഡിറ്റോറിയത്തിൽ അമിത് ഒറാങ് മൂന്ന് വർഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതി വിജയകുമാറിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തന്‍റെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.

ഇതിനിടെയാണ് വിജയകുമാറിന്‍റെ പരാതിയെ തുടർന്ന് മോഷണക്കേസിൽ അമിത് അറസ്റ്റിലാകുന്നത്. അഞ്ച് മാസത്തോളം ജയിൽ കഴിഞ്ഞു. ഈ സമയത്ത് അമിത്തിനെ ഉപേക്ഷിച്ച് യുവതി തിരികെ പോയതായാണ് വിവരം. തന്റെ കുടുംബം നശിപ്പിച്ചതിനുപിന്നിൽ വിജയകുമാറും ഭാര്യയും ആണെന്ന് കരുതിയായിരിക്കാം ക്രൂരകൊലയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

കൊലപാതകം നടത്തി 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. തൃശ്ശൂരിലെ മാളയ്ക്കടുത്തുള്ള കോഴിഫാമിൽ ഒളിവിലായിരുന്നു ഇയാൾ. ബസിലായിരുന്നു കോട്ടയത്തുനിന്ന് ഇയാൾ തൃശ്ശൂരിലെത്തിയതെന്നാണ് വിവരം. കോഴിഫാമിലുള്ള മറ്റ് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

kottayam murder