കെ.രതീശൻ
കാസർകോട്: സഹകരണ സംഘം അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറി കർമംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്. ജനുവരി മുതൽ പല തവണകളായാണ് വായ്പകൾ അനുവദിച്ചത്.
പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ.സൂപ്പി നൽകിയ പരാതിയിലാണ് നടപടി. അതേസമയം, രതീശൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു.