ഭോപ്പാലിൽ മലയാളി നഴ്സിന്റെ മരണം കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

ഇരുവരും തമ്മിൽ അഞ്ചു വർഷത്തോളമായി അടുപ്പത്തിലായിരുന്നു . കഴിഞ്ഞ വർഷം ദീപക് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. പിന്നാലെ മായയുടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ദീപക് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം

author-image
Rajesh T L
New Update
maya

കൊല്ലപ്പെട്ട മായ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്സ് ടി.എം. മായ (37) മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് മായയുടെ സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി ദീപക് കട്ടിയാറി (31) നെ പോലീസ് . അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ അഞ്ചു വർഷത്തോളമായി അടുപ്പത്തിലായിരുന്നു . കഴിഞ്ഞ വർഷം ദീപക് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. പിന്നാലെ മായയുടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ദീപക് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം. ബന്ധത്തിൽനിന്ന് പിൻമാറാൻ മായ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ദീപക് ആണ് മായയെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. യുവതി തലകറങ്ങി വീണെന്നും തുടർന്ന് അബോധാവസ്ഥയിലായെന്നുമാണ് ആശുപത്രിയിൽ ദീപക് പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ എത്തും മുൻപേ മായ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.  തുടർന്ന് ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട ദീപക്കിനെ ഹലാൽപുർ ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ദീപക് തന്നെയാണ് മായയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം സമ്മതിച്ചു. മായ മരിച്ചു നാലു മണിക്കൂർ കഴിഞ്ഞ ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. 

വിവാഹിതയായ മായ അഞ്ചു വർഷം മുൻപാണ് മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ അവിടെ ജീവനക്കാരനായിരുന്ന ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ജോലി സ്ഥലം മാറിയ മായ ഭർത്താവിനും 12 വയസ്സുള്ള മകനും ഒപ്പമായിരുന്നു താമസം. ആ സമയത്തും ദീപക്കുമായുള്ള ബന്ധം മായ തുടർന്നു. മൂന്നു മാസം മുൻപ് മായയുടെ ഭർത്താവ് നാട്ടിലേക്കു മടങ്ങിയിരുന്നു. 

കാൻപുർ സ്വദേശിയായ ദീപക് ലാൽഘട്ടിയിലെ ഫ്ലാറ്റിലാണ് താമസം. മായ ഇടയ്ക്കിടെ ഇവിടെ വരാറുള്ളതായി പൊലീസിനു വിവരം ലഭിച്ചു. ബുധനാഴ്ച വൈകിട്ടും മായ ദീപക്കിനെ കാണാനായി ഇവിടെ എത്തിയിരുന്നു. അന്നു രാത്രി തന്നെ കൊലപാതകം നടന്നതായാണ് പോലീസ് നിഗമനം.

 ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ച മായയെ, ദീപക് ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തി ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത് . ഇതിനു മുന്നോടിയായി ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മാതാപിതാക്കളെയും ദീപക് കാൻപുരിലേക്ക് അയച്ചിരുന്നു . തുടർന്ന് മായയെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. ബുധനാഴ്ച ഫ്ലാറ്റിലെത്തിയ മായയുമായി ദീപക് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനു ശേഷമായിരുന്നു കൊലപാതകം.

malayali nurse murder bhopal