ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ബലാത്സംഗക്കുറ്റം ചുമത്തി

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തത്. സുകാന്ത് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

author-image
Biju
New Update
dsaf

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥയായിരുന്ന മേഘ മധു(25) വിന്റെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. 

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തത്. സുകാന്ത് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സുകാന്തിന്റെ പ്രേരണ മൂലമാണ് മരണം സംഭവിച്ചത് എന്നതിനുള്ള തെളിവുകള്‍ മേഘയുടെ പിതാവ് മധുസൂദനന്‍ ഹാജരാക്കിയിരുന്നു. മേഘയെ സഹപ്രവര്‍ത്തകന്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഫെബ്രുവരിയിലെ ശമ്പളമടക്കം ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരുന്നതായും മധുസൂദനന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

ഫെബ്രുവരി അവസാനം ലഭിച്ച ശമ്പളമടക്കം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. 80 രൂപ മാത്രമാണ് മരണസമയത്ത് മേഘയുടെ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടായിരുന്നത്. അക്കൗണ്ട് വിവരങ്ങളും ലാപ്‌ടോപും പൊലീസിന് നേരത്തെ കൈമാറിയിരുന്നു. ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും മധുസൂദനന്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് ബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ഓഫീസറായ മേഘയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ തട്ടിയായിരുന്നു മരണം. ഒരു വര്‍ഷം മുമ്പാണ് മേഘ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തില്‍നിന്നു മടങ്ങിയതായിരുന്നു.

 

megha ib officer