നവജാതശിശുക്കളുടെ കൊലപാതകം; പ്രതികളുടെ മൊഴിയില്‍ പൊരുത്തക്കേടും അവ്യക്തതയും

മാതാപിതാക്കളെ കസ്റ്റഡിയില്‍ കിട്ടുന്നതിനു പുതുക്കാട് പോലീസ് ബുധനാഴ്ച അപേക്ഷ നല്‍കും.

author-image
Jayakrishnan R
New Update
arrest

മുളങ്കുന്നത്തുകാവ്/പുതുക്കാട്: നവജാതശിശുക്കളുടെ കൊലപാതകത്തില്‍ 24 മണിക്കൂര്‍ ചോദ്യംചെയ്തെങ്കിലും പ്രതികളുടെ മൊഴിയില്‍ ഇപ്പോഴും പൊരുത്തക്കേടും അവ്യക്തതയുമുണ്ട്. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴിയും വിശ്വസനീയമല്ല.

മാതാപിതാക്കളെ കസ്റ്റഡിയില്‍ കിട്ടുന്നതിനു പുതുക്കാട് പോലീസ് ബുധനാഴ്ച അപേക്ഷ നല്‍കും. കേസില്‍ പ്രതികളായ നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22), കാമുകന്‍ ആമ്പല്ലൂര്‍ ഭവിന്‍ (26) എന്നിവരെ കോടതി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.

ഹോര്‍മോണ്‍ തകരാറുമൂലം ശരീരം തടിക്കുകയാണെന്ന് അമ്മയെ വിശ്വസിപ്പിച്ചതായാണ് അനീഷ പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അനീഷ മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ വീട്ടിലെത്തിച്ചുവെന്നും കൊലപാതകവിവരം ഭവിന്‍ അറിഞ്ഞിരുന്നില്ല എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളോളം കുഞ്ഞുങ്ങളുടെ അസ്ഥി വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നതും ദുരൂഹതയുണ്ടാക്കുന്നു. ഇതെല്ലാം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും ചോദ്യംചെയ്യാനുമാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്.

മുഖ്യപ്രതിയായ അനീഷയുടെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട ആദ്യത്തെ കുട്ടിയുടെ അസ്ഥികളും ഭവിന്റെ വീടിനോട് ചേര്‍ന്നുള്ള തോട്ടില്‍നിന്ന്  രണ്ടാമത്തെ കുട്ടിയുടെ അസ്ഥികളും കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

കുഞ്ഞുങ്ങളുടെ മരണകാരണം കണ്ടെത്തുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫോറന്‍സിക് വിഭാഗവും പോലീസും. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അസ്ഥികള്‍ ഡിഎന്‍എ പരിശോധനയ്ക്കും വിധേയമാക്കും.

 

Crime murder