കൊലപാതകം നടത്തി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

മരട് നെട്ടൂര്‍ തണ്ടാശ്ശേരി കോളനിയില്‍ താമസിച്ചിരുന്ന കൗസല്യ എന്ന സ്ത്രീയെ ബന്ധുക്കളായ നാലുപേര്‍ ചേര്‍ന്ന് ഇരുമ്പുപാരകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു

author-image
Punnya
New Update
accused

പിടിയിലായ മഹേഷ്‌

പനങ്ങാട്: ബന്ധുക്കള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് 1997ല്‍ കൊലപാതകം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. മരട് നെട്ടൂര്‍ തണ്ടാശ്ശേരി കോളനിയില്‍ താമസിച്ചിരുന്ന കൗസല്യ എന്ന സ്ത്രീയെ ബന്ധുക്കളായ നാലുപേര്‍ ചേര്‍ന്ന് ഇരുമ്പുപാരകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ മകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയുമുണ്ടായി. സംഭവത്തില്‍ ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയിരുന്ന പ്രതി നെട്ടൂര്‍ തണ്ടാശ്ശേരി കോളനിയില്‍ നിന്ന് പെരുമ്പാവൂര്‍ ചെമ്പറക്കി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മഹേഷാണ് (52) പിടിയിലായത്. ജാമ്യമെടുത്തശേഷം പിന്നീട് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നിരവധി വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സംഭവശേഷം ഇയാള്‍ വീടുവിട്ട് ഒളിവിലായിരുന്നു. തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-എട്ട് കോടതി ഇയാള്‍ക്കെതിരെ ലോങ് പെന്‍ഡിങ് വാറണ്ട് പുറപ്പെടുവിച്ചു. ലോങ് പെന്‍ഡിങ് വാറണ്ടുള്ള പ്രതികളെ കണ്ടെത്തുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എറണാകുളം അസി. പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മഹേഷിനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവല്‍കരിച്ച് നടത്തിയ അന്വേഷണത്തില്‍ ആലുവ യു.സി കോളേജ് ഭാഗത്ത് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ താമസിച്ചിരുന്നതായി കണ്ടെത്തുകയും, പിന്നീട് അവിടെ നിന്ന് മാറി പെരുമ്പാവൂര്‍ ചെമ്പറക്കി ഭാഗത്തെവിടെയോ താമസിക്കുന്നതായും മനസ്സിലായി. ചൊവ്വാഴ്ച ആലുവ ഈസ്റ്റ് ദേശം ഭാഗത്തുള്ള ട്രിനിറ്റി ഗാര്‍ഡന്‍ വില്ലയില്‍ പ്രതി പെയിന്റിങ് ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പനങ്ങാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.എം. മുനീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, അരുണ്‍ രാജ്, സൈജു, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

murder arrested accused