നന്തന്‍കോട് കൂട്ടക്കൊല: വിചാരണ പൂർത്തിയായി മെയ് 6ന് കോടതി വിധി പറയും

2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്.

author-image
Anitha
New Update
sdfjsjfs

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ മെയ് ആറിന് കോടതി വിധി പറയും. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂര്‍ത്തിയായി. തുടര്‍ന്നാണ് മെയ് ആറിന് കേസില്‍ വിധി പറയുമെന്ന് കോടതി അറിയിച്ചത്.

നന്തന്‍കോട് സ്വദേശിയും ക്ലിഫ് ഹൗസിന് സമീപത്തെ താമസക്കാരനുമായ കേഡല്‍ ജീന്‍സണ്‍ രാജയാണ് കേസിലെ പ്രതി. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്. കേഡല്‍ ഇപ്പോഴും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

പത്തുവര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ കേഡല്‍, സാത്താന്‍ സേവ നടത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷനില്‍ അറിവ് നേടിയത്. നല്ല സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡല്‍, സാത്താന്‍ സേവയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ കുഴക്കിയിരുന്നു. അന്വേഷണത്തില്‍ കേഡല്‍ അല്ലാതെ മറ്റൊരാളിന്റെ ഇടപെടല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേഡല്‍ മാത്രമാണ് കേസിലെ പ്രതി. സംഭവത്തിന് ശേഷം നന്തന്‍കോട്ടുള്ള വീട് പൂട്ടിക്കിടക്കുകയാണ്.

നേരത്തേ പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനാല്‍ കേസില്‍ തുടര്‍നടപടികള്‍ വൈകിയിരുന്നു. സഹതടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാല്‍ കേഡലിനെ മിക്കസമയത്തും ഒറ്റയ്ക്കായിരുന്നു ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കാറില്ലായിരുന്നു. ഇടയ്ക്ക് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടിരുന്നു.

police kerala