അടിച്ചുമാറ്റിയ ബുള്ളറ്റുമായി മാല മോഷണം; യുവാക്കളെ പിടികൂടി പോലീസ്

എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന്‍ (27), വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്‍ഡിയന്‍പറമ്പ് വീട്ടില്‍ ശരത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത മാലകളും കവര്‍ച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മാല വിറ്റ് വാങ്ങിയ സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തു.

author-image
Jayakrishnan R
New Update
crime

 

തൃശൂര്‍: ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസിലെ രണ്ട് പ്രതികളെയും പിടികൂടി തൃശൂര്‍ റൂറല്‍ പൊലീസ്. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന്‍ (27), വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്‍ഡിയന്‍പറമ്പ് വീട്ടില്‍ ശരത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത മാലകളും കവര്‍ച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും മാല വിറ്റ് വാങ്ങിയ സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തു.

നിരവധി മാല പൊട്ടിക്കല്‍, ബൈക്ക് മോഷണ കേസുകളില്‍ പ്രതിയായ റോഷനാണ് സംഘത്തലവന്‍. കൊടുങ്ങല്ലൂരില്‍ ബൈക്ക് മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന റോഷന്‍ ഈ മാസം 13-ാം തീയതിയാണ് ജാമ്യത്തിലിറങ്ങിയത്. ഇടപ്പള്ളി പാലത്തിന് താഴെ പാര്‍ക്ക് ചെയ്തു വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് പറവൂര്‍ വഴികുളങ്ങര പമ്പില്‍നിന്ന് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പോവുകയും, തുടര്‍ന്ന് വ്യാജ നമ്പര്‍ പ്ലെയിറ്റ് വച്ചാണ് സുഹൃത്ത് ശരത്തിനേയും കൂട്ടി ഇയാള്‍ മാല പൊട്ടിക്കാന്‍ ഇറങ്ങിയത്. പെട്രോള്‍ പമ്പില്‍ പണം നല്‍കാത്തതിന് പറവൂര്‍ സ്റ്റേഷനില്‍ പരാതി നിലവിലുണ്ട്.

ബുധനാഴ്ച ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തിയ പ്രതികള്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശിനിയായ വയോധികയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചോടി ബുള്ളറ്റില്‍ കയറി രക്ഷപ്പെട്ടു. 10 മിനിറ്റിന് ശേഷം ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയുടെ മുന്നിലുള്ള റോഡിന്റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന കാറളം വെള്ളാനി സ്വദേശിനിയുടെ മൂന്നു പവന്‍ മാലയും ഇവര്‍ അടിച്ചുമാറ്റി. ഈ രണ്ട് സംഭവത്തിലും മോട്ടോര്‍സൈക്കിളില്‍ വന്ന രണ്ടു പേരെ പ്രതിയാക്കി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞയുടനെ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും സംഭവത്തിന് സാക്ഷികളായവരെ നേരില്‍ കണ്ട് ചോദിച്ചും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തിയും മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കുന്നവരെയും, മാലമോഷ്ടാക്കളെയും, അടുത്ത കാലത്ത് ജയില്‍ മോചിതരായ സമാന രീതിയില്‍ മോഷണം നടത്തുന്ന കുറ്റവാളികളെയും സംബന്ധിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്താന്‍ കാരണം ആയത് . കവര്‍ച്ചയ്ക്ക് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നും മോഷണം പോയതാണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം റോഷനിലേക്ക് എത്തുകയായിരുന്നു.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച രാത്രിയില്‍ അന്വേഷണ സംഘം ചേരാനെല്ലൂരിലുള്ള റോഷന്റെ വീട്ടിലെത്തുകയായിരുന്നു. റോഷന്റെ വീട്ടില്‍ പ്രതികള്‍ മാല പൊട്ടിക്കാനായി വന്ന എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡലിലുള്ള മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തി. കാവലിനായി അഴിച്ച് വിട്ടിരുന്ന രണ്ട് നായ്ക്കളുടെ കടിയേല്‍ക്കാതെ വളരെ സാഹസികമായാണ് പൊലീസ് റോഷനെ പിടികൂടിയത്. റോഷന്റെ വീട്ടില്‍നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും രണ്ടാമത് മോഷണം ചെയ്ത സ്വര്‍ണമാല വിറ്റ് വാങ്ങിയ സ്മാര്‍ട്ട് വാച്ചുകളും പുതിയ മൊബൈല്‍ ഫോണും പണവും കസ്റ്റഡിയിലെടുത്തു.

റോഷനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ കവര്‍ച്ച നടത്തിയ മാല വരാപ്പുഴയിലുള്ള സ്വര്‍ണക്കടയില്‍ വിറ്റതായി സമ്മതിക്കുകയും പൊലീസ് മോഷണ മുതല്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച റോഷനെ കോടതിയില്‍ ഹാജരാക്കി. റോഷന്‍ ആളൂര്‍, ഇരിങ്ങാലക്കുട, കൊരട്ടി, കൊടുങ്ങല്ലൂര്‍, എറണാംകുളം ഇന്‍ഫോപാര്‍ക്ക്, എളമക്കര, ചേരാനെല്ലൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലായി മാല പൊട്ടിച്ച് കവര്‍ച്ച ചെയ്തതിനും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതിനും 17 ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. റോഷനില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 20ന് വരാപ്പുഴയില്‍ നിന്ന് ശരത്തിനെ പിടികൂടിയത്. ആദ്യം കവര്‍ച്ച ചെയ്ത മാല ശരത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പണയംവച്ച ലോക്കറ്റും വരാപ്പുഴയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ശരത്തിനെ കോടതിയില്‍ ഹാജരാക്കി.

ശരത് മുനമ്പം പൊലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിന് രണ്ടു കേസിലും വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള കേസിലും അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി.സുരേഷ്, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ എം.എസ്.ഷാജന്‍, എസ്.ഐ. മാരായദിനേഷ്‌കുമാര്‍, പി.ജയകൃഷ്ണന്‍, സതീശന്‍ എ.എസ്.ഐ. മാരായ സൂരജ്.വി.ദേവ്, കെ.വി.ഉമേഷ് സീനിയര്‍ സി.പി.ഒ മാരായ ഇ.എസ്.ജീവന്‍, എം.ആര്‍.രഞ്ജിത്ത്, ജോവിന്‍ ജോയ്, എം.എസ്.സുജിത്ത്, കമല്‍ കൃഷ്ണ, എന്‍.ആര്‍.രജീഷ്, സിപിഒമാരായ കെ.എസ്.ഉമേഷ്, കെ.ജെ.ഷിന്റോ, ഇ.ജി.ജിജില്‍ കുമാര്‍, സവീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Theft Crime