നിര്‍ണായകമായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തലയ്ക്കേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസികളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പൊലീസിന്റെ സംശയം ശാന്തകുമാരിയിലേക്ക് നീണ്ടത്.

author-image
Biju
New Update
dfhg

Rep. Img.

തിരുവനന്തപുരം: നേമത്ത് ഹോട്ടല്‍ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിന്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ്  അറസ്റ്റുചെയ്തു. 

നേമം കുളക്കുടിയൂര്‍ക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍  ദേവസ്വം ബോര്‍ഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടല്‍ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം കഴിഞ്ഞ പത്തുവര്‍ഷമായി കഴിയുകയായിരുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് വാടകവീട്ടില്‍ അനന്തകൃഷ്ണ പ്രസാദിനെ തലയ്ക്കു പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്ന് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. 

പതിവായി മദ്യം കഴിക്കുമായിരുന്ന രണ്ടുപേരും തമ്മില്‍ സംഭവദിവസം രാത്രി വഴക്കുണ്ടാവുകയും അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മര്‍ദിക്കുകയും ചെയ്തതാണ് തുടക്കം. ഇതു പ്രതിരോധിക്കാന്‍ ശാന്തകുമാരി വിറകുകഷണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മരിച്ചത് എങ്ങനെ എന്നറിയില്ലന്നായിരുന്നു ശാന്തകുമാരിയുടെ മൊഴി. 

ബന്ധുക്കളാരും എത്താത്തതിനാല്‍ അനന്തകൃഷ്ണ പ്രസാദിന്റെ മൃതദേഹം കോര്‍പ്പറേഷനാണ് ഏറ്റെടുത്തു സംസ്‌കരിച്ചത്.

തലയ്ക്കേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വാസികളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പൊലീസിന്റെ സംശയം ശാന്തകുമാരിയിലേക്ക് നീണ്ടത്. 

പതിവായി തര്‍ക്കമുണ്ടാകുമെന്നും പരസ്പരം മര്‍ദ്ദിക്കാറുണ്ടെന്നും സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വാടക വീടൊഴിഞ്ഞുപോയ ശാന്തകുമാരിയെ കണ്ടെത്താന്‍ തെരച്ചിലാരംഭിച്ചെങ്കിലും ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കാത്ത ഇവരുടെ രീതികള്‍ വെല്ലുവിളിയായിരുന്നു. ഒടുവില്‍ ബാലരാമപുരത്തിന് സമീപം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍  പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. റിമാന്‍ഡിലായ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

 

nemom