കുഞ്ഞിനെ ഫ്ളാറ്റിൽനിന്ന് എറിഞ്ഞ സ്ഥലത്തു പോലീസ് പരിശോധന നടത്തുന്നു
കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. കുഞ്ഞിന്‍റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി.
യുവതി ഗര്‍ഭണിയായിരുന്നുവെന്ന വിവരവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങളിൽ അതിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ റോഡിലൂടെ പോയ ഒരു വാഹനത്തിലെ ഡ്രൈവര്‍ കൊറിയര്‍ കവറില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കെട്ട് റോഡിൽ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സി.സി.ടി.വിയില്‍ സംഭവത്തിൻറെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.