നവദമ്പതികള്‍ കബളിപ്പിച്ചത് 112 പേരെ; തട്ടിപ്പ് നടത്തിയത് ജി പേ സ്‌ക്രീന്‍ഷോട്ട് വഴി.

കാള്‍ ടാക്‌സി ഡ്രൈവറായ റിസ്വാന്‍ വിവാഹ ശേഷം ഭാര്യയുമൊത്തു തനിച്ചു താമസിക്കാനുള്ള പണം കണ്ടെത്തനാണ് ഇത്തരത്തില്‍ തട്ടിപ്പിനിറങ്ങിയത്.

author-image
Jayakrishnan R
New Update
prison

 

കോയമ്പത്തൂര്‍ : വിവാഹിതരായി മാസങ്ങള്‍ക്കകം നവദമ്പതികള്‍ കബളിപ്പിച്ചത് 112 പേരെ. കയ്യില്‍ മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് 1,000 മുതല്‍ 4,000 രൂപ വരെ തട്ടിയ കേസില്‍ സുഗുണാപുരം പഴയ പള്ളി തെരുവില്‍ മുഹമ്മദ് റിസ്വാന്‍ (21), ഭാര്യ ശര്‍മിള (20) എന്നിവരെയാണു കൗണ്ടംപാളയം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരമാസം മുന്‍പു പ്രണയിച്ചു വിവാഹിതരായ ഇരുവരും ചേര്‍ന്നാണു പദ്ധതി നടപ്പാക്കിയത്. കാള്‍ ടാക്‌സി ഡ്രൈവറായ റിസ്വാന്‍ വിവാഹ ശേഷം ഭാര്യയുമൊത്തു തനിച്ചു താമസിക്കാനുള്ള പണം കണ്ടെത്തനാണ് ഇത്തരത്തില്‍ തട്ടിപ്പിനിറങ്ങിയത്.

ജൂണ്‍ 15നു തെലുങ്ക് പാളയം സ്വദേശി ശക്തിവേല്‍ നടത്തിവരുന്ന സങ്കന്നൂര്‍ - നല്ലാം പാളയം റോഡിലെ ഇറച്ചിക്കടയിലാണ് ഇരുവരും എത്തിയത്. വില്‍പന കഴിഞ്ഞു കട വൃത്തിയാക്കി ഇറങ്ങാന്‍ നേരമായപ്പോള്‍  ഇരുവരും ആശുപത്രിയില്‍ പോകണമെന്നും എടിഎം കാര്‍ഡ് പ്രവര്‍ത്തിക്കാത്തതിനാല്‍ ചികിത്സ ലഭിച്ചില്ലെന്നും അറിയിച്ചു. 2,000 രൂപ നല്‍കിയാല്‍ പണം തിരിച്ചു ജി പേ ചെയ്യാമെന്നു പറഞ്ഞതോടെ ശക്തിവേല്‍ പണം നല്‍കി. ഉടന്‍ 2,000 രൂപ അയച്ചു നല്‍കിയതായുള്ള സ്‌ക്രീന്‍ഷോട്ട് കാണിക്കുകയും ചെയ്തു. വീണ്ടും 2,000 രൂപ കൂടി ആവശ്യപ്പെട്ടു. പണം നല്‍കുകയും വീണ്ടും ജി പേ വഴി പണം അയച്ചതായുള്ള സ്‌ക്രീന്‍ഷോട്ട് കാണിക്കുകയും ചെയ്തു.

ദമ്പതികള്‍ പോയശേഷം മെസേജ് പരിശോധിച്ചപ്പോഴാണു പണം ലഭിച്ചില്ലെന്ന് അറിയുന്നത്. ഇവര്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചിട്ടു കിട്ടിയതുമില്ല. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ ശക്തിവേല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഇവര്‍ ഒട്ടേറെപ്പേരെ കബളിപ്പിച്ചതായും ചെറിയ തുക ആയതിനാല്‍ പരാതി ലഭിച്ചില്ലെന്നും കണ്ടെത്തിയത്. സൈബര്‍ ക്രൈം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും പിടികൂടി മൊബൈല്‍ പരിശോധിച്ചപ്പോഴാണു ഒട്ടേറെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുഹൃത്തായ കാള്‍ ടാക്‌സി ഡ്രൈവര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞത്.

ജി പേ വഴി പണം അയയ്ക്കുന്നതിനു മുന്‍പായി പേ എന്നും റിക്വസ്റ്റ് എന്നും വരുന്നതില്‍ റിക്വസ്റ്റ് നല്‍കിയാല്‍ മെസ്സേജ് വരുന്ന ശബ്ദം കേട്ടു പണം നല്‍കിയവര്‍ പിന്നീട് മാത്രമേ മെസ്സേജ് പരിശോധിക്കൂവെന്ന് അറിഞ്ഞാണ് റിസ്വാന്‍ ഭാര്യയുടെ സഹായത്തോടെ 112 പേരെയും കബളിപ്പിച്ചത്. ബ്ലോക്ക് ചെയ്ത നമ്പര്‍ പ്രകാരം ഇതുവരെ 2 ലക്ഷം രൂപയോളം ഇരുവരും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

 

scam Crime