സ്പായിലെ ലൈംഗികാതിക്രമം; മുഖ്യപ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്തും

കേസില്‍ സുബിന്‍ അടക്കം ആറുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്.

author-image
Biju
New Update
spa2

പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്പാ നടത്തിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുഖ്യപ്രതി 'മരണ സുബിന്‍' എന്ന സുബിന്‍ അലക്‌സാണ്ടറിനെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പൊലീസ്. കാപ്പാ കേസ് പ്രിതിയായ സുബിന്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

കേസില്‍ സുബിന്‍ അടക്കം ആറുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, കേസില്‍ പൊലീസിലും അഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. പൊലീസിന്റെയും ഗുണ്ടാ സംഘത്തിനും അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ഉന്നത നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചതെന്നാണ് വിവരം. സ്പാ സെന്ററുകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാര്‍ തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് സംശയിക്കുന്നതായി റിപ്പോര്‍ട്ട്.

ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്പായിലെത്തി ഗുണ്ടാംസംഘം നടത്തിയ വിളയാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 50,000 രൂപയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്. പണം നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോള്‍, യുവതിയെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കത്തി കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൃത്യത്തിനുശേഷം 25,000 രൂപയും ഗുണ്ടകള്‍ കൊണ്ടുപോയതാണ് റിപ്പോര്‍ട്ട്.