സംഭവം നടന്ന ദിവസം തന്നെ നടി എഫ്ഐആര്‍ ഫയല്‍ ചെയ്തു

കാക്കനാട് സബ് ജയിലില്‍ കഴിയുന്നതിനിടെ പള്‍സര്‍ സുനി സഹതടവുകാരനായിരുന്ന ജിന്‍സനോട് കുറ്റകൃത്യം നടത്തിയതിനെ കുറിച്ച് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.

author-image
Biju
New Update
RGFSD

2017 ഫെബ്രുവരി രാത്രി അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു സംഭവവികാസത്തിനാണ് കേരളം സാക്ഷിയായത്. ബോളിവുഡ് സിനിമകളിലോ, അല്ലെങ്കില്‍ മുംബൈ പോലുള്ള വന്‍ നഗരങ്ങളിലോ മാത്രം കേട്ടുകേള്‍വിയുള്ള സംഭവം ഇങ്ങ് കൊച്ചിയിലും സംഭവിച്ചിരിക്കുന്നു...

കാരണം അന്നാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു പ്രമുഖ നടി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ ആയിരുന്നു അതിക്രമം. പീഡന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അന്ന് മുതല്‍ ആരംഭിച്ച നടിയുടെ നിയമപോരാട്ടങ്ങള്‍ വന്നെത്തിയിരിക്കുന്നത് ഏഴാം വര്‍ഷത്തിലേക്കാണ്.

രണ്ട് മണിക്കൂറോളം ഉപദ്രവിച്ച ശേഷം നടിയെ പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. മലയാള സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പള്‍സര്‍ സുനിയായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവം നടന്ന ദിവസം തന്നെ നടി എഫ്ഐആര്‍ ഫയല്‍ ചെയ്തു. പിന്നീട് കേസിലെ ഏഴ് പ്രതികളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പള്‍സര്‍ സുനിയുടെ അറസ്റ്റിന് പിന്നാലെ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് അന്വേഷണം. കാക്കനാട് സബ് ജയിലില്‍ കഴിയുന്നതിനിടെ പള്‍സര്‍ സുനി സഹതടവുകാരനായിരുന്ന ജിന്‍സനോട് കുറ്റകൃത്യം നടത്തിയതിനെ കുറിച്ച് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.

പിന്നീട് ദിലീപിനെഴുതിയ പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയുമായി നടിക്ക് സൗഹൃദമുണ്ടായിരുന്നു എന്ന വാദമായി ദിലീപ് ഉയര്‍ത്തിയത്. പിന്നീട് ദിലീപിനെയും സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയെയും പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരോട് കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അറിയിച്ചതാണ് ആക്രമണത്തിന് ഇരയായ നടിയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ദിലീപിനെ പിന്നീട് മലയാളം മൂവി ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി.

85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. 650 പേജുള്ള കുറ്റപത്രമാണ് അന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചത്. 12 പേരാണ് പ്രതികളായിട്ടുള്ളത്. ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ആക്രമണം നടന്ന് ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് കേസില്‍ വിചാരണ ആരംഭിച്ചത്. വിചാരണ അവസാനിക്കാറായ വേളയില്‍ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണ് നടി. ദിലീപ് തന്നെയാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് നടി ആരോപിക്കുന്നത്. ദിലീപിനെതിരെ അനുകൂല പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ വിചാരണ കോടതി നോട്ടീസ് അയച്ചിരുന്നു.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി വ്യക്തമാക്കി.

ജയിലിലായിരുന്നതിനാല്‍ കേസിലെ സാക്ഷികളായ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കുന്നതിന് മുന്‍പെ അഭിഭാഷകന് താനുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വിസ്താരം നടത്തണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ വാദം.

കേസില്‍ അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി വിചാരണകോടതിയുടെ പരിഗണനയിലാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടി അപേക്ഷ നല്‍കിയത്. അന്തിമ വാദത്തിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നതില്‍ എതിര്‍പ്പില്ല എന്നാണ് അതിജീവിത അറിയിച്ചത്. അടച്ചിട്ട മുറിയില്‍ രഹസ്യവിചാരണയായിരുന്നു ഇതുവരെ നടന്നുവന്നത്.കേസ് പിന്നീട് സുപ്രീംകോടതിയടക്കം കയറുന്ന കാഴ്ചയുമുണ്ടായി. എങ്കിലും കേരളത്തിലെ ആദ്യ സംഭവത്തില്‍ അന്തിമ വിധി എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് കേരളം.

 

dileep Pulsar Suni dileep case