ഐടി ജീവനക്കാരനില്‍നിന്ന് 14 കോടി തട്ടി; ആള്‍ദൈവത്തെ കണ്ടെത്താന്‍ പ്രത്യേകസംഘം

ഓട്ടോ ഇമ്യൂണ്‍ ആരോഗ്യാവസ്ഥയും ഓട്ടിസവും ബാധിച്ച ഇയാളുടെ രണ്ട് പെണ്‍മക്കളെ ചികിത്സിച്ച് ഭേദമാക്കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണംതട്ടിയതെന്ന് പരാതിയില്‍ പറയുന്നു

author-image
Biju
New Update
black

മുംബൈ: അസുഖബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഐടി ജീവനക്കാരനില്‍നിന്ന് 7 വര്‍ഷത്തിനിടെ 14 കോടി തട്ടിയെടുത്ത സംഘത്തെ തേടി പുണെ പൊലീസ്. ആള്‍ദൈവം എന്നവകാശപ്പെടുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തിനായാണ് തിരച്ചില്‍ നടത്തുന്നത്. ബഹുരാഷ്ട്ര ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന യുവാവാണ് കഴിഞ്ഞദിവസം പുണെ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഓട്ടോ ഇമ്യൂണ്‍ ആരോഗ്യാവസ്ഥയും ഓട്ടിസവും ബാധിച്ച ഇയാളുടെ രണ്ട് പെണ്‍മക്കളെ ചികിത്സിച്ച് ഭേദമാക്കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണംതട്ടിയതെന്ന് പരാതിയില്‍ പറയുന്നു. 2018ല്‍ ഭജനയ്‌ക്കെത്തിയ ആളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ ദമ്പതിമാര്‍ക്ക് പരിചയപ്പെടുത്തിയത്. സന്യാസിനിയുടെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്നും ഇതിലൂടെ എല്ലാ അസുഖവും സുഖപ്പെടുത്തുമെന്നും ദമ്പതിമാര്‍ അവകാശപ്പെടുകയായിരുന്നു. തുടര്‍ന്ന്, സ്വത്തുവിവരങ്ങളും ആസ്തികളും ചോദിച്ചറിഞ്ഞ മൂവരും ചേര്‍ന്ന് ഇവരെ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അസുഖങ്ങള്‍ മാറാന്‍ പ്രത്യേക പൂജ മുതല്‍ പ്രാര്‍ഥനായോഗങ്ങള്‍വരെ സംഘടിപ്പിക്കാനെന്ന പേരില്‍ തട്ടിപ്പുകാര്‍ പണം കൈപ്പറ്റി. പൂജകള്‍ക്കായി സംഘം ആവശ്യപ്പെട്ട വന്‍ തുകകള്‍ നല്‍കാനായി യുവാവ് ബാങ്ക് വായ്പ എടുക്കുകയും ബന്ധുക്കളില്‍നിന്ന് കടംവാങ്ങുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷവും കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതായതോടെയാണ് കുടുംബം തട്ടിപ്പ് സംശയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ ആള്‍ദൈവമടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത പൊലീസ്, സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി.