ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച രജത് കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, ഋഷഭ് പന്ത് ഓടിച്ച കാര്‍ റൂര്‍ക്കിയില്‍ വച്ച് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അടുത്തുള്ള ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കളാണ് തീപിടിച്ച കാറില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ വലിച്ചു പുറത്തിട്ടത്.

author-image
Biju
New Update
gsfd

Rep. Img.

മുസഫര്‍നഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് വാഹനാപകടത്തില്‍ പെട്ടപ്പോള്‍ രക്ഷകനായെത്തിയ രജത് കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് രജത് കുമാറിനെയും കാമുകി മനു കശ്യപിനെയും ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മനു കശ്യപ് മരിച്ചു. രജത് കുമാര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

25 വയസ്സുകാരനായ രജത്തും മനു കശ്യപും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രജത് മകളെ തട്ടിക്കൊണ്ടുപോയി വിഷം കുടിപ്പിച്ചതാണെന്ന് മനു കശ്യപിന്റെ മാതാവ് ആരോപിച്ചു. 2022 ഡിസംബറില്‍ ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പെട്ട് താരത്തിന് ഗുരുതരമായി പരുക്കേറ്റപ്പോള്‍ ആദ്യം ഓടിയെത്തിയ രണ്ടു പേരില്‍ ഒരാളാണ് രജത് കുമാര്‍. ഇതോടെ യുവാവ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടി.

ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, ഋഷഭ് പന്ത് ഓടിച്ച കാര്‍ റൂര്‍ക്കിയില്‍ വച്ച് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അടുത്തുള്ള ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കളാണ് തീപിടിച്ച കാറില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ വലിച്ചു പുറത്തിട്ടത്. ജീവന്‍ രക്ഷിച്ച യുവാക്കള്‍ക്ക് ഋഷഭ് പന്ത് അടുത്തിടെ സ്‌കൂട്ടര്‍ സമ്മാനിച്ചിരുന്നു.

 

rishab pant accident rishab panth Rishabh Pant