കൊലക്കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്ന് തെളിഞ്ഞത് 19 കൊലപാതകങ്ങളുടെ വിവരം

ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് പ്രതി അവകാശപ്പെടുന്നത്. എന്നാല്‍ പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും ഇരട്ടക്കൊലക്കേസില്‍ മാത്രമേ ഇയാള്‍ക്ക് പങ്കുള്ളുവെന്നുമാണ് ഗോവ പൊലീസ് പറയുന്നത്

author-image
Biju
New Update
Crime

Chendamangalam

പനാജി: രണ്ട് റഷ്യന്‍ സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ റഷ്യന്‍ പൗരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ഗോവ പൊലീസ്. 37 വയസ്സുകാരനായ അലക്‌സി ലിയോനോവാണ് താന്‍ 19 റഷ്യന്‍ സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് പ്രതി അവകാശപ്പെടുന്നത്. എന്നാല്‍ പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും ഇരട്ടക്കൊലക്കേസില്‍ മാത്രമേ ഇയാള്‍ക്ക് പങ്കുള്ളുവെന്നുമാണ് ഗോവ പൊലീസ് പറയുന്നത്.

മൂന്ന് വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചിരുന്ന ലിയോനോവ്, താന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണെന്നാണ് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. ഇതിനിടെയാണ് 19 റഷ്യന്‍ സ്ത്രീകളെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കുണ്ടെന്ന് ലിയോനോവ് അവകാശപ്പെട്ടത്. എന്നാല്‍ 2 കേസുകളില്‍ ഒഴികെ പ്രതി കൊലപ്പെടുത്തി എന്ന് പറയുന്ന മറ്റ് 17 സ്ത്രീകള്‍ രാജ്യം വിട്ടെന്നും ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഗോവ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. അതേസമയം പ്രതിയുടെ അവകാശവാദങ്ങള്‍ പൊലീസ് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ലിയോനോവ് പ്രതിയായ ആദ്യ കേസില്‍ മരിച്ച എലീന കസ്തനോവ എന്ന സ്ത്രീയും പ്രതിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, മരണകാരണം മയക്കുമരുന്നിന്റെ അമിത ഉപയോഗമാണെന്നാണ് കണ്ടെത്തിയത്. എലീന കസ്തനോവയുടെ (37) മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മറ്റൊരു റഷ്യന്‍ യുവതിയായ വനീവയെയും ഇയാള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട എലീനയും വനീവയും സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് പറയുന്നു.