വിരലടയാളങ്ങള്‍ പിടികൂടിയ പ്രതിയുടേതല്ല

സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. വിരലയടയാളം ഷെരിഫുലിന്റേതല്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി അധികൃതര്‍ പറഞ്ഞു

author-image
Biju
New Update
gkyu

saif

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍നിന്നു കണ്ടെത്തിയ വിരലടയാളങ്ങള്‍ പ്രതി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ഫൊറന്‍സിക്ക് വിഭാഗം കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്നു പോലും പ്രതിയുടേതല്ലെന്നാണ് വിവരം. 

സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. വിരലയടയാളം ഷെരിഫുലിന്റേതല്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. 

അറസ്റ്റിലായ ബംഗ്ലദേശ് പൗരന്‍ മുഹമ്മദ് ഷെരിഫുല്‍ കേസിലെ യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ് രോഹുല്‍ അമീന്‍ നേരത്തെ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് ഷെരിഫുല്‍ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞിരുന്നു. 

ഇതിനുപിന്നാലെയാണ് വിരലടയാളം സംബന്ധിച്ച റിപ്പോര്‍ട്ടു പുറത്തുവരുന്നത്. മുംബൈ പൊലീസിനെ കുഴയ്ക്കുന്ന റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ എന്തായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

''അനധികൃതമായി ഇന്ത്യയില്‍ കടന്നതിനാല്‍ അവനെ ലക്ഷ്യമിടാന്‍ വളരെ എളുപ്പമാണ്. ഫോട്ടോയിലുള്ള ആള്‍ക്ക് കണ്ണുവരെ എത്തുന്ന നീണ്ട മുടിയുണ്ട്. എന്നാല്‍ ഷെരിഫുല്‍ എപ്പോഴും മുടി ചെറുതാക്കി വെട്ടുകയും മുകളിലേക്ക് ചീകി വയ്ക്കുകയുമാണ് ചെയ്യാറുള്ളത്. 

ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല. ജീവിക്കാനായി ഷെരിഫുല്‍ ബംഗ്ലദേശില്‍ ബൈക്ക് ടാക്‌സി ഓടിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ഭരണകാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. ഷെരിഫുല്‍ ഖാലിദ സിയയെ പിന്തുണക്കുന്നതിനാല്‍ വലിയ എതിര്‍പ്പ് നേരിട്ടു. 

അതോടെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യവും കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ ബംഗ്ലദേശ് വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു'' - മുഹമ്മദ് ഷെരിഫുലിന്റെ പിതാവ് രോഹുല്‍ അമീന്‍ പറഞ്ഞു.

 

Saif Ali Khan