സനല്‍കുമാര്‍ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും

നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെ തുടര്‍ന്നാണ് ഇന്നലെ സനല്‍കുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞത്.

author-image
Biju
New Update
sanal

മുംബൈ: ലുക്ക്ഔട്ട് നോട്ടിസിനെ തുടര്‍ന്നു മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ ഇന്ന് കൊച്ചിയിലെത്തിക്കും. എളമക്കര പൊലീസ് എത്തി ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. 

നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസിനെ തുടര്‍ന്നാണ് ഇന്നലെ സനല്‍കുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞത്. സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്ത് ഇന്നു കൊച്ചിയിലെത്തിച്ചു കാര്യങ്ങള്‍ ചോദിച്ചറിയുമെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ 4നു മുംബൈയിലെത്തിയ അദ്ദേഹത്തെ പിന്നീടു തൊട്ടടുത്ത സഹാര്‍ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.  പിന്തുടര്‍ന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ ജനുവരിയില്‍ കേസെടുത്തത്. 

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നടി ഇ മെയിലില്‍ നല്‍കിയ പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ നടി പൊലീസിനു മൊഴി നല്‍കിയതാണ്. കേസെടുക്കുമ്പോള്‍ സനല്‍കുമാര്‍ യുഎസില്‍ ആയിരുന്നു. സനല്‍കുമാര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണു വിമാനത്താവളത്തില്‍ തടഞ്ഞത്. തടഞ്ഞ കാര്യം ഇന്നലെ സനല്‍കുമാര്‍തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സനല്‍കുമാര്‍ ഒട്ടേറെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരം പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നു നീക്കാന്‍ പൊലീസ് നടപടിയെടുത്തിരുന്നു. 

മുന്‍പു സനലിനെതിരെ നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കെ, വീണ്ടും പിന്തുടര്‍ന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ല്‍ സനല്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍നിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം, ഏതു കേസിലാണു നടപടിയെന്നു വ്യക്തതയില്ലെന്നും ഭക്ഷണമോ, വേണ്ടത്ര സൗകര്യങ്ങളോ നല്‍കാതെയാണു മുംൈബയില്‍ മണിക്കൂറുകള്‍ തടഞ്ഞുവച്ചതെന്നും സനല്‍കുമാര്‍ ആരോപിച്ചു.