
serial killer Jomaisi Khalisia
നെയ്‌റോബി: നൈജീരിയയിൽ രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊന്ന 'സീരിയൽ കില്ലർ' കോളിൻസ് ജുമൈസി ഖലുഷ അറസ്റ്റിൽ. നെയ്‌റോബി പൊലീസാണ് ഇയ്യാളെ അറസ്റ്റ് ചെയ്‌തത്.സ്ത്രീകളെ കൊന്ന ശേഷം അടുത്തുള്ള ഉപയോഗശൂന്യമായ ക്വാറിയിലേക്ക് മൃതദേഹം തള്ളുന്നതാണ് പ്രതിയുടെ രീതി.
ഇത്തരത്തിൽ ഇയാളുടെ ഭാര്യയുടേതടക്കം എല്ലാ സ്ത്രീകളുടെയും മൃതദേഹം ക്വാറിയിലേക്ക് തള്ളിയതായി പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോണിൽ നിരവധി തവണ ഖലുഷയ്ക്ക് പണം ട്രാൻസ്ഫർ ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസാണ് ഖലുഷയെ ചോദ്യം ചെയ്തതും ശേഷം അറസ്റ്റിലേക്ക് നീങ്ങിയതും.
കൊന്നുതള്ളിയെന്ന് തെളിഞ്ഞതോടെ പൊലീസ് പ്രതിയുമായി മൃതദേഹങ്ങൾ തള്ളിയ ക്വാറിയിലേക്ക് പോകുകയും ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങൾ പലതും അഴുകിയ നിലയിലായിരുന്നു.സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പൊലീസ് തങ്ങൾ ഒരു 'സൈക്കോ സീരിയൽ കില്ലറെ' അറസ്റ്റ് ചെയ്തുവെന്നാണ് പ്രതികരിച്ചത്.
സംഭവത്തിൽ നൈജീരിയയിൽ പ്രതിഷേധം കനക്കുകയാണ്. സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് രാജ്യത്തുള്ളതെന്ന ചോദ്യം ഉന്നയിച്ച് നിരവധി സ്ത്രീപക്ഷ സംഘടനകൾ റാലിയും മാർച്ചുകളും നടത്തി. ഇത്ര കാലമായിട്ടും ഈ കൊലപാതകങ്ങൾ എങ്ങനെ പൊലീസ് അടക്കമുള്ളവർ അറിഞ്ഞില്ല എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.