മധു ബാബുവിനെതിരെ നിര്‍മാതാവ് ഷീല കോടതിയില്‍

ഹര്‍ജിയില്‍ ജസ്റ്റിസ് ജി.ഗിരീഷ് സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. ഒരുമാസത്തിനകം മറുപടി സമര്‍പ്പിക്കണം. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. നവംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കും.

author-image
Biju
New Update
dysp

കൊച്ചി: കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന ആലപ്പുഴ മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമ നിര്‍മാതാവ് ഷീല കുര്യന്‍ ഹൈക്കോടതിയില്‍. മധു ബാബു മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഹര്‍ജിയില്‍ ജസ്റ്റിസ് ജി.ഗിരീഷ് സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. ഒരുമാസത്തിനകം മറുപടി സമര്‍പ്പിക്കണം. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. നവംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കും.

2021ല്‍ തന്റെ പക്കല്‍ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. തുടര്‍ച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ പണം നല്‍കിയില്ല. 

തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്ന് ഷീല കുര്യന്‍ പറയുന്നു. പിറ്റേന്ന് തന്നെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കു ശേഷം ഡിവൈഎസ്പി മധു വിളിപ്പിച്ചെന്ന് ഷീല കുര്യന്‍ പറയുന്നു. സ്റ്റേഷനില്‍ ആലപ്പുഴ സ്വദേശിയും അയാളുടെ സഹായിയും ഹാജരായിരുന്നു.

തന്റെ പരാതി കേള്‍ക്കുന്നതിനു പകരം മോശം വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയില്‍ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണ് ഷീലയുടെ പരാതി. താന്‍ പരാതി നല്‍കിയ ആളുകളുടെ മുന്നില്‍ വച്ചായിരുന്നു ഇതെന്നും അവര്‍ പറയുന്നു. 

തുടര്‍ന്ന് മധു ബാബുവിനെതിരെ െേകസടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ഒടുവില്‍ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ താന്‍ കോടതിയെ സമീപിക്കുകയാണെന്ന് ഷീല കുര്യന്‍ പറയുന്നു. 

എസ്എഫ്ഐ നേതാവ് ജയകൃഷ്ണനെ കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചുവെന്ന ആരോപണം നേരിടുന്ന മധു ബാബുവിനെ അടുത്തിടെ ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. 2012ല്‍ മധു കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്നും കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തുവെന്നും ജയകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവിധ ജില്ലകളില്‍ നിന്നും മധുവിനെതിരെ സമാന രീതിയില്‍ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.