24 വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം; ഹിമാചല്‍ പ്രദേശില്‍ അധ്യാപകന്‍ അറസ്റ്റില്‍.

പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകനെ പിടികൂടുകയായിരുന്നു . കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

author-image
Jayakrishnan R
New Update
pocso case

 

 

ഷിംല: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത്. സ്‌കൂളിലെ എട്ടു മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അതിക്രമം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു.

പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകനെ പിടികൂടുകയായിരുന്നു . കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഡിഇക്ക് നിര്‍ദേശം നല്‍കി. സ്‌കൂളില്‍ നേരിട്ട് പോയി കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴിയെടുത്ത് വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. പരാതി ലഭിച്ചശേഷം സ്‌കൂളിലെ ആഭ്യന്തര സമിതി പരിശോധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പോക്സോ വകുപ്പ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. സ്‌കൂളില്‍ നടന്ന ശിക്ഷ സംവാദ് പരിപാടിക്കിടെയാണ് സംഭവം.

അതേസമയം, സംഭവത്തില്‍ അഖില ഭാരതീയ മഹിളാ ജന്‍വാദി സമിതി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും സിര്‍മൗര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് യോഗേഷ് റോല്‍ട പറഞ്ഞു. 

 

pocso Crime