കഠിനംകുളത്ത് സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി ആക്രമിച്ച് ലഹരിസംഘം

പൊലീസ് എത്താന്‍ വൈകിയതോടെ എയ്ഞ്ചല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തിയപ്പോഴേക്കും കൂടുതല്‍ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു.

author-image
Biju
New Update
crime

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വീടിന് മുന്നില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാര്‍ത്ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കഠിനംകുളം പുതുക്കുറിച്ചി നോര്‍ത്ത് വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എയ്ഞ്ചലിനും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചരണ ശേഷം ഭര്‍ത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നില്‍ നാലംഗ സംഘം ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭര്‍ത്താവ് ഫിക്‌സ്വെലിനാണ് ആദ്യം മര്‍ദ്ദനമേറ്റത്. തടയാനായി ചെന്ന ഏഞ്ചലിനും മര്‍ദ്ദനമേറ്റു. തറയില്‍ വീണ ഇവരുടെ കാലില്‍ തടി കൊണ്ട് അടിച്ചു. 

പൊലീസ് എത്താന്‍ വൈകിയതോടെ എയ്ഞ്ചല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തിയപ്പോഴേക്കും കൂടുതല്‍ പേരെത്തി അവരെയും ആക്രമിക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ മാക്‌സ് വെല്ലിന് കമ്പി കൊണ്ടുള്ള അടിയില്‍ കാലില്‍ പൊട്ടലുണ്ട്. കഠിനംകുളം പോലീസ് എത്തിയപ്പോഴേക്കും ഈ സംഘം രക്ഷപ്പെട്ടു. 

പൊലീസ് പോയ ശേഷം 20ലധികം വരുന്ന സംഘം വീണ്ടും എത്തി ആക്രമിച്ചു. വീട്ടിനുള്ളില്‍ കയറിയും ആക്രമിച്ചു. പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും അടിച്ചു തകര്‍ത്തു. പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.