;
ടോക്യോ : ജപ്പാനില്‍ എട്ട് സ്ത്രീകളെയടക്കം ഒമ്പതുപേരെ കൊലപ്പെടുത്തിയ യുവാവിനെ തൂക്കിലേറ്റി. 34-കാരനായ ടാക്കഹിറോ ഷിറെയ്ഷി എന്നയാളെയാണ് തൂക്കിലേറ്റിയത്. മൂന്നുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരാള്‍ ജപ്പാനില്‍ തൂക്കിലേറ്റപ്പെടുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി ആളുകളെ പരിചയപ്പെടുകയാണ് ഇയാളുടെ സ്ഥിരം രീതി. ശേഷം അപ്പാര്‍ട്ട്മെന്റിലെത്തിച്ചാണ് കൊലപാതകം നടത്തിയിരുന്നത്. ആളുകളെ മര്‍ദിച്ചും കഴുത്തുഞ്ഞെരിച്ചുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പിന്നാലെ ഇവരെ കൊള്ളയടിക്കുകയും ചെയ്തിരുന്നു. ശേഷം ശരീരഭാഗങ്ങള്‍ ബോക്സുകളിലാക്കി മാലിന്യക്കൂമ്പാരത്തില്‍ നിക്ഷേപിക്കും.
2017 -ല്‍ ഒമ്പതുപേരെയാണ് ഇയാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. കൊലപ്പെട്ടവരില്‍ കൂടുതലും 15-നും 26-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ്. ഇരകളെ സാമൂഹിക മാധ്യമങ്ങള്‍ വഴി ബന്ധപ്പെടുന്നതിനാല്‍ 'ട്വിറ്റര്‍ കില്ലര്‍' എന്നപേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
ആത്മഹത്യാ പ്രേരണാ സ്വഭാവമുള്ളവരെയാണ് ടാക്കഹിറോ തിരഞ്ഞെടുക്കാറുള്ളതെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതായി ട്വീറ്റ് ചെയ്ത ഒരു യുവതിയുടെ തിരോധാനവും അതിന് പിന്നാലെ നടത്തിയ അന്വേഷണവുമാണ് ടാക്കഹിറോയിലേക്കെത്തുന്നത് . പണത്തിനും ലൈംഗികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായാണ് ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ജപ്പാനിലെ മന്ത്രി പ്രതികരിച്ചു.