117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

 പ്രതികൾ രക്ഷപ്പെടുന്നത് കണ്ട് സംശയം തോന്നിയ ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുൻഷിർ പ്രതികളെ പിന്തുടർന്ന് ബൈക്കിന്റെ ഫോട്ടോ എടുത്ത് മഞ്ചേരി പോലീസിന് കൈമാറിയത് കേസിൽ നിർണായകമായി

author-image
Prana
New Update
gold

മഞ്ചേരി: മഞ്ചേരി കാട്ടുങ്ങലിൽ സ്വർണ്ണാഭരണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. സഹോദരങ്ങളായ തിരൂർക്കാട് കടവത്ത് പറമ്പ് വീട്ടിൽ സിവേഷ് (34), ബെൻസു (39) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.കവർച്ച ചെയ്യപ്പെട്ട നിഖില ബാംഗിൾസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സിവേഷാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. സ്ഥാപനത്തിലെ സ്വർണ്ണം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും ഇയാൾക്ക് കൃത്യമായി അറിയാമായിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇയാൾ ആസൂത്രണം നടത്തി സഹോദരനായ ബെൻസുവിനെയും മറ്റ് പ്രതികളെയും വിവരങ്ങൾ അറിയിച്ച ശേഷം കവർച്ചക്ക് പദ്ധതി തയ്യാറാക്കുകയായിരുന്നു.നോമ്പുതുറക്കുന്ന സമയത്ത് റോഡിൽ വാഹനങ്ങളും ആളുകളും കുറവായതിനാൽ ഈ സമയത്താണ് കവർച്ച നടത്താൻ പ്രതികൾ തീരുമാനിച്ചത്. ആസൂത്രണം ചെയ്തതനുസരിച്ച് സ്വർണ്ണാഭരണങ്ങളുമായി സ്കൂട്ടറിൽ വരുന്നവരെ കടകളിൽ വെള്ളം കുടിക്കാനായി കയറിയിറങ്ങി കൂട്ടുപ്രതികൾക്ക് ആക്രമിക്കാൻ സൗകര്യമൊരുക്കി നൽകി. ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ നിർത്തി മറ്റു പ്രതികൾ സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ രക്ഷപ്പെടുന്നത് കണ്ട് സംശയം തോന്നിയ ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുൻഷിർ പ്രതികളെ പിന്തുടർന്ന് ബൈക്കിന്റെ ഫോട്ടോ എടുത്ത് മഞ്ചേരി പോലീസിന് കൈമാറിയത് കേസിൽ നിർണായകമായി.

Arrest