ഓട്ടോ ഡ്രൈവര്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഓട്ടോയില്‍ നിന്ന്  ചാടിയ  യുവതിക്ക് പരിക്ക്; 43കാരന്‍ പിടിയില്‍.

സംഭവത്തില്‍ താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ (43) താനൂര്‍ പൊലീസ് പിടികൂടി.

author-image
Jayakrishnan R
New Update
rape case anna uni

 

 

മലപ്പുറം: ഓട്ടോ ഡ്രൈവര്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. യുവതി മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടുനിന്ന് ഓട്ടോയില്‍ കയറിയപ്പോഴാണ് ശല്യം ചെയ്യാന്‍ തുടങ്ങിയത്. അപമര്യാദയായി പെരുമാറിയതോടെ യുവതി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ മുലക്കലിലെ സ്വകാര്യ ആശുപത്രീയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ (43) താനൂര്‍ പൊലീസ് പിടികൂടി.

സംഭവത്തില്‍ ഡ്രൈവറെ തിരുവനന്തപുരത്തെത്തിയാണ് പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി. പി. പ്ര മോദിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വിയടക്കമുള്ളവ പരിശോധിച്ച് ഇയാളുടെ ഓട്ടോറിക്ഷയുടെ നമ്പര്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിയാനായെങ്കിലും 43കാരന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് തിരുവനന്തപുരം ഭാഗത്തേത് കടക്കുകയായിരുന്നു.

തുടര്‍ന്നാണ് താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ. മറ്റവും സംഘവും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. താനൂര്‍ ഡിവൈ.എസ്.പി.പി പ്രമോദിനെ കൂടാതെ താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ആര്‍. സുജിത് സുകീഷ് കുമാര്‍, പ്രമോദ്, എ. എസ്.ഐ നിഷ, സെബാസ്റ്റ്യന്‍, രാഗേഷ്, സലേഷ്, വിനീത്, ഷിബു, അനില്‍ പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

 

 

Arrest Crime