പൊക്കമില്ലായ്മയാണ് എന്റെ പൊക്കം

എഴുത്തുകാരന്‍ എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഒരു ചിത്രകാരന്‍ കൂടിയായിരുന്നു മാഷ്. കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

author-image
Biju
New Update
sgdf

'ഹായ് ഠായി മിഠായി
തിന്നുമ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞാല്‍ കഷ്ടായി'

കുഞ്ഞുണ്ണി മാഷിന്റെ ഈ കവിത അറിയാതെയും പാടാതെയും ഒരു മലയാളി കുട്ടികളുടെയും ബാല്യം കടന്നുപോയിട്ടുണ്ടാകില്ല. മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. കുഞ്ഞുങ്ങളെ രസിപ്പിക്കുകയും മുതിര്‍ന്നവരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന മാഷിന്റെ സൃഷ്ടികള്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകള്‍ എന്ന നിലയില്‍ ശ്രദ്ധേയമായി. കുട്ടിക്കവിതകള്‍ കൊണ്ട് കുഞ്ഞുഹൃദയങ്ങള്‍ കീഴടക്കിയ മാഷിന്റെ സംഭാവനകള്‍ ബാലസാഹിത്യ മേഖലയില്‍ മികച്ച അംഗീകാരം നേടിയിട്ടുണ്ട്. കുട്ടിക്കവിതകള്‍ എന്നാല്‍ കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കുന്ന രീതിയില്‍ അദ്ദേഹം നമ്മെ സ്വാധീനിച്ചിട്ടുണ്ട്. ആ മഹാപ്രതിഭ വിടപറഞ്ഞിട്ട് 19 വര്‍ഷം.

കുഞ്ഞുണ്ണി മാഷിന്റെ ചെറിയ വലിയ ജീവിതം!

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-നാണ് കുഞ്ഞുണ്ണി മാഷ് ജനിച്ചത്. അദ്ധ്യാപകന്‍ എന്ന നിലയിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്, അതോടെ കുഞ്ഞുണ്ണിയോടൊപ്പം മാഷ് എന്ന പേരും ചേര്‍ന്നു. ചേളാരിയില്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന മാഷ് ജീവിതത്തിന്റെ വലിയഭാഗവും കോഴിക്കോടുകാരനായാണ് ചിലവഴിച്ചത്. 1953-ല്‍ കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഈ സ്‌കൂളില്‍ ജോലി ചെയ്തിരുന്നപ്പോള്‍ 'വിദ്വാന്‍' പരീക്ഷ പാസായി. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്നും അദ്ദേഹം വിരമിച്ചു. വലപ്പാട്ട് സ്വദേശിയായ മാഷ് 1987ല്‍ അവിടേക്ക് തിരിച്ചുപോവുകയും പിന്നീട് തൃശൂരില്‍ സാമൂഹിക-സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.

കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കൃതികളോടുള്ള അഭിനിവേശം

കുട്ടിക്കാലത്ത് മാഷ് വായിച്ചത് ഏറെയും കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയോട് തോന്നിയ കൗതുകം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. പഠനകാലത്ത് തുള്ളല്‍ കവിതകള്‍ എഴുതി സ്വയമവതരിപ്പിച്ച് മാഷ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പത്താം തരം കഴിഞ്ഞപ്പോള്‍ 'യുഗപ്രപഞ്ചം' എന്ന തുള്ളല്‍ കവിത എഴുതിയതോടെയാണ് കവിയെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ അംഗീകരിക്കപ്പെട്ടത്.

കുഞ്ഞുങ്ങളുടെ ഉറ്റ ചങ്ങാതി!

സാഹിത്യരംഗത്ത് പുതിയതായി എത്തുന്നവര്‍ക്ക് മാഷ് എന്നും പ്രചോദനമായിരുന്നു. എഴുതിത്തുടങ്ങുന്നവര്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന തൂലികനാമത്തില്‍ കുഞ്ഞുണ്ണിമാഷ് എഴുതിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാര്‍ക്കും കുഞ്ഞുണ്ണിമാഷിനോട് സാഹിത്യരംഗത്ത് കടപ്പാടുണ്ടായിരുന്നു. എങ്ങനെ ലളിതമായ ഭാഷയില്‍ വ്യക്തവും നര്‍മ്മവും യാഥാര്‍ഥ്യവും കലര്‍ത്തി എഴുതാം എന്നതില്‍ കുഞ്ഞുണ്ണിമാഷ് ഒരു ഉത്തമ മാതൃകയാണ്. പഴഞ്ചൊല്ല്, കടങ്കഥകള്‍ എന്നിവയില്‍ പ്രകടമാകുന്ന കാവ്യാഭാവന അദ്ദേഹം തുറന്നുകാട്ടി. ഭാഷാശുദ്ധിക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്ന മാഷ് ഭാഷയുടെ വിവിധ മുഖങ്ങള്‍ അടുത്തറിയാന്‍ ശ്രമിക്കുന്നതിനോടൊപ്പം എല്ലാ പ്രായക്കാരെയും ഒരുപോലെ ആസ്വാദനത്തിന്റെ വഴികളിലേക്കെത്തിച്ചു. അദ്ദേഹം പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്, നമ്പൂതിരിഭാഷയും ഫലിതവും.

മാഷിന്റെ കുട്ടിക്കവിതകള്‍ ചൊല്ലാന്‍ തന്നെ ഇമ്പമാണ്, കുട്ടികള്‍ക്ക് ആവേശമാണ്, മുതിര്‍ന്നവര്‍ക്ക് അത്ഭുതമാണ്. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ പോലും അദ്ദേഹം തന്റെ ഭാഷയില്‍ നര്‍മം കലര്‍ത്തി വായനക്കാരിലേക്കെത്തിച്ചപ്പോള്‍ കുഞ്ഞുകൂട്ടുകാര്‍ ആണ് ആസ്വാദകരായവരില്‍ ഏറെയും. അതിനാല്‍ തന്നെ ബാലസാഹിത്യകാരനായാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടത്. കുഞ്ഞുങ്ങള്‍ക്കിഷ്ടപ്പെടുന്ന കുട്ടിക്കവിതകള്‍ എഴുതുക എന്നതായിരുന്നു മാഷ് ഏറ്റവും ആസ്വദിച്ചിരുന്ന മേഖല.

വലപ്പാടുള്ള അതിയാരത്തുവീട്ടില്‍ മാഷിനെ തേടിയെത്തിയിരുന്നത് കുട്ടികളാണ്. കുട്ടികള്‍ക്ക് മാഷെന്നാല്‍ ഒരുപാട് തമാശകള്‍ പറയുന്ന കൂട്ടുകാരനായി. അവസാന നാളുകളില്‍ തന്നെ കാണാനെത്തുന്ന കുഞ്ഞുകൂട്ടുകാരോടൊത്ത് മാഷ് സമയം ചിലവഴിച്ചു. കുഞ്ഞുങ്ങളുടെ കുഞ്ഞു സംശയങ്ങള്‍ക്ക് മറുപടി നല്‍കി ഒരുപാട് സ്‌നേഹമുള്ള ഒരപ്പൂപ്പനായി അദ്ദേഹം നിലകൊണ്ടു. കുട്ടികളുടെ കത്തുകള്‍ക്കു മറുപടിയും കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍ക്കു തിരുത്തലുകളും പോസ്റ്റുകാര്‍ഡുകളിലായി അദ്ദേഹമയച്ചു.

മലര്‍വാടിയിലെ കുഞ്ഞുണ്ണി മാഷ്!

മാഷ് ഏറ്റവും അധികകാലം കവിതകള്‍ എഴുതിയത് മലര്‍വാടി എന്ന ബാലമാസികക്ക് വേണ്ടിയാണ്. 1981 ജനുവരി മാസം മുതല്‍ അദ്ദേഹം മലര്‍വാടിയില്‍ 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്ന പംക്തിയെഴുതിത്തുടങ്ങി. അത് കുട്ടികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നല്‍കിയത്. അനേകം കുട്ടികള്‍ക്ക് സാഹിത്യരംഗത്ത് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു ആശയക്കളരി കൂടിയായി അത് മാറി. 1981ല്‍ ആരംഭിച്ച ആ സാഹിത്യ പരമ്പര പതിനേഴ് വര്‍ഷങ്ങള്‍ നീണ്ടുനിന്നു. 1998ല്‍ ആ പംക്തി അവസാനിപ്പിച്ചതിന് ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്നപേരില്‍ മറ്റൊരു പംക്തിയിലൂടെ 5 വര്‍ഷംകൂടെ കുഞ്ഞുണ്ണി മാഷ് മലര്‍വാടിയിലുണ്ടായിരുന്നു.

മറ്റ് മേഖലകളിലെ മികവ്

എഴുത്തുകാരന്‍ എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഒരു ചിത്രകാരന്‍ കൂടിയായിരുന്നു മാഷ്. കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ചിത്രകാരനായിരുന്നെങ്കിലും തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം വലിയ ശ്രമം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ എഴുത്തുകാരന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടത്. എണ്ണച്ചായം, ജലച്ചായം, ഇങ്ക് തുടങ്ങിയവയായിരുന്നു ചിത്രം വരയ്ക്ക് ഉപയോഗിച്ചിരുന്നത്. പൂക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍ ഒക്കെയാണ് മാഷിന്റെ ചിത്രകലയില്‍ നിറഞ്ഞുനിന്നിരുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം നാടോടി ശൈലി പ്രതിഫലിച്ചിരുന്നു. ചിത്രങ്ങള്‍ കൂടുതല്‍ വിശദമാക്കാതെ ജീവജാലങ്ങളുടെ ആന്തരിക സൗന്ദര്യം സ്പഷ്ടമാക്കിയുള്ള ചിത്രരചനാരീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. അദ്ദേഹം പ്രിയപ്പെട്ടവര്‍ക്ക് താന്‍ വരച്ച ചിത്രങ്ങളാണ് സമ്മാനമായി നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ അവയെല്ലാം നമുക്ക് അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട സൃഷ്ടികളാണ്.

പുരസ്‌കാരങ്ങള്‍:

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974, 1987)  അക്ഷരത്തെറ്റ് എന്ന പുസ്തകത്തിന്, 1977-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള വാര്‍ഷിക പുരസ്‌കാരത്തിന് മാഷിനെ തിരഞ്ഞെടുത്തു.
സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് (1982)
വാഴക്കുന്നം അവാര്‍ഡ്(2002)
വി. എ. കേശവന്‍ നായര്‍ അവാര്‍ഡ് (2003)
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കുഞ്ഞുണ്ണി മാഷിന്റെ ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി 1988-ലും 2002 -ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിരുന്നു.

ഇനി അല്പം കുഞ്ഞുണ്ണി കവിതകള്‍ :

'എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും' എന്ന ഒറ്റ വരികവിതയിലൂടെ വാക്കുകള്‍ അര്‍ത്ഥത്തോടെ അടുക്കിവച്ചാല്‍ ഒറ്റ വരിക്കും ഏറെ പറയാനുണ്ടാകും എന്ന് തെളിയിച്ച കവിയാണ് കുഞ്ഞുണ്ണി മാഷ്.

കട്ടിലുകണ്ട് പനിക്കുന്നോരെ
പട്ടിണിയിട്ടു കിടത്തീടേണം

ഇങ്കു ലാബിലും, സിന്ത ബാദിലും, ഇന്ത്യ തോട്ടിലും

കപടലോകത്തിലെന്നുടെ കാപട്യം
സകലരുംകാണുന്നതാണെന്‍ പരാജയം.

ഈ ലോകം കാണുന്നേരമോക്കാനം വന്നീടുന്നു-
ണ്ടെങ്കിലും ഛര്‍ദ്ദിക്കുവാന്‍ വയ്യെന്റെ മുഖത്താകും.

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം

മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി.

 

Malayalam