ഇന്ന് ഭാരതം കലാപരമായ ശക്തിയായി ഒന്നാം നിരയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഒരു വലിയ അളവോളം കാരണക്കാരന്‍ കുമാരസ്വാമിയാണ്

തന്റെ ജീവിതകാലം അത്രയും ആത്മാര്‍ത്ഥതയോടെ ആ കര്‍മ്മം നിര്‍വഹിക്കാന്‍ ഡോ. കുമാരസ്വാമിക്ക് കഴിഞ്ഞു. ഭാരതം ഡോ. കുമാരസ്വാമിയോട് കടപ്പെട്ടിരിക്കുന്നു. കുമാരസ്വാമി ജനിച്ചിട്ട് 148 വര്‍ഷമാകാന്‍ പോകുന്നു

author-image
Biju
New Update
kalafsdg

ഹരിദാസ് ബാലകൃഷ്ണന്‍


പാമ്പാട്ടികളുടെ നാട്ടില്‍ ഉന്നതമായ ഒരു കലാപാരമ്പര്യം ഉണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് ഡോ. ആനന്ദകുമാരസ്വാമിയാണ്. ഭാരതം ശില്പവിദ്യ, ചിത്രരചന, കവിത, സംഗീതം, നൃത്തം, സാഹിത്യം, ദര്‍ശനം, മതം എന്നിവയിലെല്ലാം എത്ര ഉന്നതസ്ഥാനമാണ് വഹിച്ചിരുന്നതെന്ന് നമ്മുടെ കലാപാരമ്പര്യത്തെ നിരൂപണം ചെയ്തുകൊണ്ട് ആനന്ദകുമാരസ്വാമി ലോകത്തിന് കാണിച്ചുകൊടുത്തു. അതുകൊണ്ടാണ് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തിന്റെ പ്രതിഭയെ കുറിച്ച് ഇങ്ങനെ പുകഴ്ത്തിയത്. ''നാം അദ്ദേഹത്തെ എങ്ങനെ വിളിച്ചാലും ശരി, ഒരു കലാനിരൂപകനെന്നോ, ഒരു ചരിത്രകാരനെന്നോ, അല്ലെങ്കില്‍ ഒരു പണ്ഡിതന്‍ എന്നു പോലുമോ - എന്തോ ഒന്ന് വിട്ടുകളയുന്നുണ്ട്, അദ്ദേഹത്തിന്റെ കൃതിയിലെ എന്തോ ഒന്ന്. അതാകട്ടെ അവസാന വിശകലനത്തില്‍ അനിര്‍വാച്യവുമാണ്.''

പ്രശസ്ത ചിന്തകനായ ആള്‍ഡസ് ഹക്സലി ഡോ. കുമാരസ്വാമിയെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. കിഴക്കും പടിഞ്ഞാറും തമ്മില്‍ ഒരു ഇടനിലക്കാരനെന്ന നിലയില്‍ ഡോ. കുമാരസ്വാമിക്ക് പ്രാധാന്യം നല്‍കപ്പെട്ടത് അദ്ദേഹത്തിന്റെ വിപുലമായ ജ്ഞാനത്തിന്റെയും തീക്ഷ്ണമായ ഉള്‍ക്കാഴ്ചയുടെയും അസാധാരണമായ സംയോഗം മൂലമാണ്. അതുമൂലം എനിക്കും പ്രയോജനം കിട്ടിയിട്ടുണ്ട്. ആംഗലേയ കവി ടി.എസ്. എലിയട്ട് കുമാരസ്വാമിയെ കുറിച്ച് പറയുന്നത് ഞാന്‍ നിശ്ചയമായും ഡോ. കുമാരസ്വാമിയുടെ കൃതിയുടെ പ്രശംസകനാണ്. അദ്ദേഹത്തിന്റെ ചിന്താഗതിയുമായി ഞാന്‍ വളരെയേറെ യോജിക്കുന്നതായി വീണ്ടും വീണ്ടും കാണുന്നു. 

നൊബേല്‍ സമ്മാന ജേതാവായ റൊമേന്‍ റോളണ്ട് ഒരുപടി കൂടി കടന്നുപയറുന്നതിങ്ങനെയാണ്. ഹിന്ദുക്കളില്‍ ഏറ്റവും വലിയ ഒരാളായ ആനന്ദകുമാരസ്വാമി ടാഗോറിനെ പോലെ തന്നെ യൂറോപ്പിന്റെയും ഏഷ്യയുടെയും സംസ്‌കാരത്തിലൂടെ വളര്‍ച്ച പ്രാപിച്ച് അവയുടെ ഉജ്ജ്വല സംസ്‌കാരത്തെ കുറിച്ച് ന്യായമായും അഭിമാനം കൊള്ളുകയും മനുഷ്യവംശത്തിന്റെ നന്മയെ ലാക്കാക്കി പൗരസ്ത്യവും പാശ്ചാത്യവുമായ ചിന്തയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്ന കൃത്യം വിഭാവന ചെയ്യുകയും ചെയ്തു. ലോകപ്രശസ്ത ശില്‍പിയായ വില്യം റൊതന്‍ സ്റ്റെയിന്‍ പറയുന്നത് ഇന്ന് ഭാരതം കലാപരമായ ശക്തിയായി ഒന്നാം നിരയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഒരു വലിയ അളവോളം കാരണക്കാരന്‍ കുമാരസ്വാമിയാണ്.

മുകളില്‍ വിവരിച്ച മഹാന്മാരുടെ വാക്കുകളില്‍ നിന്ന് ഡോ. ആനന്ദകുമാരസ്വാമി ഭാരതീയ സംസ്‌കാരത്തിനും കലയ്ക്കും ലോകസംസ്‌കാരത്തിനും കലയ്ക്കും നല്‍കിയ സംഭാവനകള്‍ എത്ര വലുതാണെന്ന് കാണാന്‍ കഴിയും. ഡോ. രാധാകൃഷ്ണന്‍ പറഞ്ഞതുപോലെ ഭാരതീയ നവോത്ഥാനത്തിന് മാത്രമല്ല, ലോകത്തില്‍ ഒരു പുതിയ നവോത്ഥാനം സൃഷ്ടിക്കുന്നതിലും ഡോ. കുമാരസ്വാമി പങ്കുവഹിച്ചു.

ഭാരതീയ കലകളെ സൂക്ഷ്മമായി പഠിക്കുകയും വിശകലനം ചെയ്യുകയും അത് ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്ത ഭാരതീയകലാരചരിത്രത്തിലെ രാവണനാണ് ഡോ. ആനന്ദകുമാരസ്വാമി. ജനനം കൊണ്ടും അദ്ദേഹം ശ്രീലങ്കക്കാരനാണെന്നത് എടുത്തുപറയേണ്ടതാണ്. പഴമയെ സ്വാംശീകരിക്കാനും അതിന്റെ ജീര്‍ണ്ണതകളെ തള്ളിക്കളയാനും പുരോഗമനപരമായി ഭാരതത്തിന്റെ കലയെയും സംസ്‌കാരത്തെയും നിരൂപണം ചെയ്യുവാനും കുമാരസ്വാമിക്ക് കഴിഞ്ഞു. തന്റെ ജീവിതം മുഴവനും ഈ കര്‍മ്മത്തിന് വേണ്ടി അദ്ദേഹം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു. കല രാഷ്ട്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഒരു പാലമായി വര്‍ത്തിക്കുന്നുവെന്ന് തന്റെ കൃതികളിലൂടെ അദ്ദേഹം സ്ഥാപിച്ചു. 

പക്ഷേ കലയെ കേവലമൊരു വില്പനച്ചരക്കാക്കുന്നതില്‍ അദ്ദേഹം ഒരിക്കലും യോജിച്ചിരുന്നില്ല. കല സംസ്‌കാരത്തിന്റെ ആണിക്കല്ലാണെന്നും അത് ഭാരതത്തിന്റെ മൂല്യബോധത്തിന്റെ ആകെത്തുകയാണെന്നും അദ്ദേഹം വിശ്വസിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കലാചരിത്രത്തിലെ ഋഷിയായിരുന്നു ഡോ. കുമാരസ്വാമി.
ഭാരതത്തിന്റെ ആത്മീയ പൈതൃകം നമ്മുടെ കലകളിലേക്ക് ആവാഹിക്കപ്പെട്ടിട്ടുണ്ട്. ഈ സത്യം ഭാരതത്തിന്റെ ശില്പചിത്രനൃത്ത കലകളില്‍ വ്യാപിച്ചുകിടപ്പുണ്ട്. അതുപോലെ തന്നെ ഭാരതത്തിന്റെ മതത്തിലും ദര്‍ശനത്തിലും ഈ ആത്മീയ പൈതൃകം ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്. 

ധീക്ഷണാശാലിയായ ഒരു കലാചരിത്രകാരന് മാത്രമേ ഈ സത്യങ്ങള്‍ കണ്ടെത്താനാവൂ. അതില്‍ ഡോ. ആനന്ദകുമാര സ്വാമി വിജയിച്ചുവെന്ന്  അദ്ദേഹത്തിന്റെ കൃതികളും പഠനങ്ങളും തെളിയിക്കുന്നു. മഹാത്മാഗാന്ധിയുടെ അഹിംസയെയും ദര്‍ശനങ്ങളും കുമാരസ്വാമിയ്ക്ക് ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞത് ഗാന്ധിക്കെന്തെല്ലാം കുറവുണ്ടെങ്കിലും അദ്ദേഹമാണ് ഇന്നത്തെ യുഗപുരുഷന്‍ എന്ന്. ഗാന്ധിജിയുടെ അഹിംസാവാദവും സമാധാനവും സാഹോദര്യവും കുമാരസ്വാമിയെ ആകര്‍ഷിച്ചു. കാരണം ഹിന്ദുമതത്തോടൊപ്പം തന്നെ ബുദ്ധമതവും കുമാരസ്വാമിയില്‍ ആഴത്തില്‍ വേരോടിയിരുന്നു.

തന്റെ പഠനങ്ങളില്‍ ഹിന്ദുമതത്തെ കുറിച്ചും ബുദ്ധമതത്തെ കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ രണ്ട് മതങ്ങളും എത്തിച്ചേരുന്നത്  സത്യത്തിലേക്കാണ്. 330 ഓളം കൃതികള്‍ ഡോ. കുമാരസ്വാമിയുടേതായിട്ടുണ്ട്. അതെല്ലാം തന്നെ ഭാരതീയ കലാചരിത്രത്തിലെ തുടിക്കുന്ന താളുകളാണ്. 70 കൊല്ലക്കാലത്തെ ജീവിതത്തില്‍ പകുതിയിലേറെ കാലം അദ്ദേഹം നിരന്തരമായി കലാചരിത്രത്തെ കുറിച്ചും കലകളെ കുറിച്ചും എഴുതിക്കൊണ്ടിരുന്നു. 

സിലോണിലെ നാല് കൊല്ലത്തെ താമസത്തിനിടയിലും പത്തുകൊലത്തെ ഭാരതപര്യടനത്തിനിടയിലും അദ്ദേഹം എഴുതിക്കൂട്ടിയ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും നിസ്തുലങ്ങളാണ്. ഒരു ഭൂഗര്‍ഭശാസ്ത്രജ്ഞനെന്ന നിലയില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കുമാരസ്വാമി അതിനെ കുറിച്ചും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1917 മുതല്‍ 1947 വരെ ബോസ്റ്റണ്‍ മ്യൂസിയത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഡോ. കുമാരസ്വാമിയുടെ സര്‍ഗ്ഗശക്തി അതിന്റെ ഉയരങ്ങളിലേക്ക് കുതിച്ചത്. ഭാരതീയ കലകളെ കുറിച്ചുള്ള ധാരാളം പുസ്തകങ്ങള്‍ ഇക്കാലത്താണ് നമ്മുടെ ലൈബ്രറികളിലും ബുക്ക് സ്റ്റാളുകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും. 

ഇന്നും ഭാരതീയ കലയെ കുറിച്ച് ഒരു പാട് പുസ്തകങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നു കൂടി ഓര്‍ക്കുമ്പോള്‍ അക്കലാത്ത് കുമാരസ്വാമിയുടെ സംഭാവന എത്ര വലുതായിരുന്നെന്ന് നമുക്ക് മനസ്സിലാകും.
ഡോ. കുമാരസ്വാമിയുടെ കലാചരിത്രപഠനങ്ങള്‍ എന്തുകൊണ്ട് ഏറ്റവും പ്രധാനമായി എന്നുള്ളതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ പഠനങ്ങള്‍ ചരിത്രത്തെ മാത്രമല്ല അവലംബിച്ചത്. പുരാവസ്തുവിജ്ഞാനിയും പ്രതിമകള്‍, വിഗ്രഹങ്ങള്‍, ചിത്രങ്ങള്‍ മുതലായവയുടെ ശാസ്ത്രീയവശം, പുരാതന ചാരശാസ്ത്രം, മതം, ദര്‍ശനം,  സാഹിത്യം, നൃത്തം തുടങ്ങിയ കലയുടെ വിവിധ മേഖലകളില്‍ അത് ആഴത്തില്‍ കടന്നുചെന്ന് ഭാരതീയ കലയുടെ സുവര്‍ണ്ണകാലത്തെ ലോകസമക്ഷം അവതരിപ്പിച്ചു. കുമാരസ്വാമിയുടെ പുസ്തകങ്ങള്‍ക്ക് ഒരു പ്രത്യേകതയുള്ളത് ആ പുസ്തകങ്ങളുടെ രൂപകല്‍പ്പനയും കലാപരമായിരുന്നു. 

അച്ചടിയും ബയന്റിംഗും കവറുമെല്ലാം അതിമനോഹരമായിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ജേര്‍ണലുകള്‍ക്കും വിദ്യാഭ്യസപരമായ പ്രസിദ്ധീകരണങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്. 'ബര്‍ലിങ്ടണ്‍ മാഗസീന്‍', 'ജേര്‍ണല്‍ ഓഫ് റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി' തുടങ്ങിയ പല പ്രമുഖപ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതിയിട്ടുണ്ട്. മറ്റൊരു ഭാരതീയനും ഇങ്ങനെയൊരു പ്രിവിലേജ് കൈവന്നിട്ടില്ലെന്നുള്ളത് കൂടി ഓര്‍ക്കുക. വിശ്വകര്‍മ്മയെന്ന അദ്ദേഹത്തിന്റെ ത്രൈമാസിക ലോകസമക്ഷം അവതരിപ്പിച്ചത് ഒരു ഇംഗ്ലീഷ്‌കലകാരനും അച്ചടി വിദഗ്ധനുമായ എറിക് ഗില്ലാണ്.

ബോസ്റ്റേണ്‍ മ്യൂസിയത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുതിയ വിഖ്യാതകൃതിയാണ് ഭാരതത്തിലെയും ഇന്തോനേഷ്യയിലെയും കലാചരിത്രം. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1927 ലാണ്. ഭാരതത്തിന്റെ സംസ്‌കാരത്തെ അതിന്റെ ആഴത്തിലിറങ്ങിച്ചെന്ന് കണ്ടെത്തുകയും ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു ഡോ. കുമാരസ്വാമി. അതുവരെ പാമ്പാട്ടികളുടെ നാടെന്ന് വിശേഷിപ്പിക്കപ്പെട്ട ഭാരതം ലോകത്തിലെ ഏറ്റവും മനോഹരമായ കലാപാരമ്പര്യവും ദര്‍ശനപാരമ്പര്യവുമുള്ള ഒരു രാജ്യമാണെന്ന് ഡോ. ആനന്ദകുമാരസ്വാമി തെളിയിച്ചു.

1877 ഓഗസ്റ്റ് മാസം ഏഴാം തീയതി കൊളംബോയില്‍ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് സര്‍ മുത്തുകുമാരസ്വാമിയും മാതാവ് എലിസബത്ത് ക്ലേ ബീബിയുമാണ്. അനേകം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു ഡോ. കുമാരസ്വാമിയുടെ അച്ഛന്. അദ്ദേഹത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റിന് വളരെ ബഹുമാനമായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്ന് പഠിച്ച കുമാരസ്വാമിയുടെ മുഖ്യവിഷയം ഭൂഗര്‍ഭശാസ്ത്രമായിരുന്നു. ഭൂഗര്‍ഭശാസ്ത്രത്തില്‍ ബി.എസ്.സി. പരീക്ഷയില്‍ ഒന്നാമനായി ഹോണേഴ്സോടുകൂടി പാസായ കുമാരസ്വാമിക്ക് ലണ്ടന്‍ റോയല്‍ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ ഫെലോഷിപ്പും കിട്ടി. ഒരു പക്ഷേ ഈ ഭൂഗര്‍ഭശാസ്ത്രപഠനമായിരിക്കാം ഡോ. കുമാരസ്വാമിയെ ഭാരതീയകലകളിലേക്കും കലാചരിത്രത്തിലേക്കും ആകര്‍ഷിച്ച മുഖ്യഘടകം. ബി.എസ്.സി. ബിരുദം നേടിയ ശേഷം കുമാരസ്വാമി തന്റെ ജന്മദേശമായ സിലോണ്‍ സന്ദര്‍ശിക്കുകയും അവിടെ നാലുകൊല്ലത്തോളം താമസിക്കുകയും ചെയ്തു. 

ബ്രിട്ടീഷ് കൊളേണിയല്‍ ഓഫീസ് ധാതുശാസ്ത്ര പഠനത്തിനായി സിലോണില്‍ ഒരു പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയപ്പോള്‍ കുമാരസ്വാമിയെ അതിന്റെ ഡയറക്ടറായി നിയമിച്ചു. ഇതിനിടയില്‍ അദ്ദേഹം ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡി.എസ്.സി. ബിരുദം നേടി. ഭൂഗര്‍ഭ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ സിലോണ്‍കാരനെന്ന ബഹുമതിയും അദ്ദേഹത്തിന് കിട്ടി. കലാചരിത്രത്തിനെന്ന പോലെ ഭൂഗര്‍ഭശാസ്ത്രത്തിലും തന്റേതായ സംഭാവനകള്‍ നല്‍കി അദ്ദേഹം. ബ്രിട്ടീഷുകാരിയായ മാതാവിനോടൊപ്പം ലണ്ടനിലാണ് കുട്ടിക്കാലം ചെലവഴിച്ചതെങ്കിലും അദ്ദേഹം സാമ്രാജ്യത്വത്തിന്റെ ബന്ധശത്രുവായിരുന്നു. സിലോണിന്റെയും ഭാരതത്തിന്റെയും കലാ സമ്പത്ത് അദ്ദേഹത്തെ ദേശീയതയുടെ ആരാധകനാക്കി മാറ്റി. ഈ രണ്ട് രാജ്യങ്ങളിലെയും കലയുടെ അമൂല്യമായ സംഭാവനകള്‍ ലോകത്തില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. 

തന്റെ ജീവിതകാലം അത്രയും ആത്മാര്‍ത്ഥതയോടെ ആ കര്‍മ്മം നിര്‍വഹിക്കാന്‍ ഡോ. കുമാരസ്വാമിക്ക് കഴിഞ്ഞു. ഭാരതം ഡോ. കുമാരസ്വാമിയോട് കടപ്പെട്ടിരിക്കുന്നു. കുമാരസ്വാമി ജനിച്ചിട്ട് 148 വര്‍ഷമാകാന്‍ പോകുന്നു. ലോകചരിത്രത്തില്‍ തന്നെ കലാപഠനത്തിന് സ്വന്തം ജീവിതം മാറ്റിവച്ച, വളരെ ചുരുക്കം പേരിലൊരാളാണ് ഡോ. ആനന്ദകുമാരസ്വാമി. കലാചരിത്ര പഠനത്തിലെ സാക്ഷാല്‍ രാവണന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മപോലും കലാപഠനത്തിന് പുതിയൊരു ഉണര്‍വേകുമെന്നതില്‍ സംശയമില്ല. ഹിന്ദുമതത്തെ കുറിച്ചും ബുദ്ധമതത്തെ കുറിച്ചും ഇത്രയും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുള്ള മറ്റൊരാള്‍ ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. 

ഡോ. ആനന്ദകുമാരസ്വാമിയുടെ കൃതികള്‍ നമ്മുടെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താനുള്ള ഒന്നാംതരം വിഷയമാണ്. അത് ഭാരതീയ സംസ്‌കാരത്തിന്റെ വിവിധവശങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും ഭാവിതലമുറയെ സഹായിക്കുക തന്നെ ചെയ്യും. ഭാരതീയകലകള്‍ ലോകത്തോട് എന്തുപറഞ്ഞുവെന്ന് മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ആനന്ദകുമാരസ്വാമിയെ പഠിച്ചിരിക്കണം. കലാപഠത്തിന്റെ ലോകോത്തര യൂണിവേഴ്സിറ്റിയായിരുന്നു ഡോ. കുമാരസ്വാമി. 

 

Ananda Kentish Muthu Coomaraswamy