ബെഞ്ചമിന്‍ ബെയിലി വിടപറഞ്ഞിട്ട് 154 വര്‍ഷം

1817 മാര്‍ച്ച് 25: അന്നു ബെഞ്ചമിന്‍ ബെയിലിയും ഭാര്യ ഏലിസബത്ത് എല്ലയും കോട്ടയത്തെത്തി. തിരുവിതാംകൂര്‍ ദിവാനും ബ്രിട്ടിഷ് റസിഡന്റുമായിരുന്ന ജോണ്‍ മണ്‍റോയുടെ താല്‍പര്യപ്രകാരം അദ്ദേഹം 'കോട്ടയം കോളജി'ന്റെ ചുമതല ഏറ്റെടുത്തു. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ 'പ്രിന്‍സിപ്പലായി'

author-image
Biju
New Update
dgfgdf

കേരളത്തില്‍ മലയാളം അച്ചടിക്കും പുസ്തകപ്രസാധനത്തിനും ഇംഗ്ലിഷ് ഭാഷാധ്യാപനത്തിനും ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിനും പ്രാരംഭം കുറിച്ച ബെഞ്ചമിന്‍ ബെയിലി വിടപറഞ്ഞിട്ട് 154 വര്‍ഷം. 1817 മാര്‍ച്ച് 25: അന്നു ബെഞ്ചമിന്‍ ബെയിലിയും ഭാര്യ ഏലിസബത്ത് എല്ലയും കോട്ടയത്തെത്തി. തിരുവിതാംകൂര്‍ ദിവാനും ബ്രിട്ടിഷ് റസിഡന്റുമായിരുന്ന ജോണ്‍ മണ്‍റോയുടെ താല്‍പര്യപ്രകാരം അദ്ദേഹം 'കോട്ടയം കോളജി'ന്റെ ചുമതല ഏറ്റെടുത്തു. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ 'പ്രിന്‍സിപ്പലായി'.

ബെഞ്ചമിന്‍ ബെയിലി 1817 മേയ് മാസത്തില്‍ കോട്ടയം (സിഎംഎസ്) കോളജില്‍ ഇംഗ്ലിഷ് ഭാഷ പഠിപ്പിച്ചു തുടങ്ങി. വിവിധ ഭാഷകള്‍, ആധുനികശാസ്ത്രം, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍കൂടി ചേര്‍ത്ത് അതുവരെ നിലവിലിരുന്ന സുറിയാനിഭാഷാധിഷ്ഠിതമായ പാഠ്യക്രമം പുനഃസംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. താഴത്തങ്ങാടിയുടെ 'കോട്ടയ്ക്കകം' എന്ന പേരു സായിപ്പിന്റെ വായില്‍ 'കോട്യം' എന്നും പിന്നീട് 'കോട്ടയം' എന്നുമായി. 'കോട്ടയം കോളജ്' കാലക്രമേണ നട്ടുവളര്‍ത്തിയ ഒരു പട്ടണമായി കോട്ടയം വളരുകയായിരുന്നു. കോട്ടയം കോളജ് സ്ഥാപിക്കപ്പെട്ട് അധികം കഴിയുംമുമ്പേ, തെക്കേ ഇന്ത്യയിലെ ഒരു ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു കോട്ടയം.

കോളജ് ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിത്തീര്‍ന്ന് അധികം കഴിയുംമുമ്പേ, 'കലയും സാഹസികതയും' എന്നു ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ട അച്ചടി സാങ്കേതികവിദ്യ കോട്ടയത്തിനു സ്വന്തമായി. 1821ല്‍ കോട്ടയം കോളജില്‍ നിന്നു കഷ്ടിച്ച് മുക്കാല്‍ കിലോമീറ്റര്‍ കിഴക്കുമാറി, ബെഞ്ചമിന്‍ ബെയിലി സിഎംഎസ് പ്രസ് സ്ഥാപിച്ചു. അതോടെ കോട്ടയം 'കോട്ടയം കോളജി'ല്‍ നിന്ന് അത്രയും ദൂരം വളര്‍ന്നു.

ദക്ഷിണേന്ത്യയുടെ ആകെ ശ്രദ്ധ നേടിയ ഉന്നത വിദ്യാഭ്യാസകേന്ദ്രമായിരുന്നു കോട്ടയം സിഎംഎസ് കോളജ് എങ്കില്‍ അതിനേക്കാള്‍ ദേശശ്രദ്ധ നേടിയ കേന്ദ്രമായിരുന്നു ബെയിലിയുടെ അച്ചടിശാല  ആധുനികതയുടെ ഒഴിവാക്കാനാവാത്ത രണ്ടു സ്ഥാപനങ്ങള്‍. ആധുനിക വിദ്യാഭ്യാസം, അച്ചടി, അച്ചടിയുടെ രണ്ടു ധാരകളായിരുന്ന പുസ്തകപ്രസാധനവും പത്രമാസികാ പ്രചാരണവും. ഇവ സൃഷ്ടിച്ച വിജ്ഞാന വിസ്‌ഫോടനമായിരുന്നു കേരളസമൂഹത്തിന്റെ ആധുനികീകരണത്തിന്റെയും അതുവഴി നവോത്ഥാനത്തിന്റെയും അടിസ്ഥാന പ്രേരണകള്‍. 

അതായിരുന്നു അടിമത്തത്തിനും ജാതീയതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ പിന്നീട് ഉയര്‍ന്നുവന്ന സമരമുഖങ്ങള്‍ക്കടിസ്ഥാനം. വിദ്യാഭ്യാസ പ്രബുദ്ധതയ്ക്കുവേണ്ടി മുന്നിട്ടു പ്രവര്‍ത്തിക്കുവാന്‍ വിവിധ സമുദായങ്ങളെയും സമുദായപരിഷ്‌കര്‍ത്താക്കളെയും പ്രേരിപ്പിച്ചതും അതുതന്നെയായിരുന്നു. അച്ചടിയും ആധുനിക വിദ്യാഭ്യാസവും സൃഷ്ടിച്ച ഈ പ്രഭാപൂരത്തിലേക്കാണ് ഇന്നു നാം നവോത്ഥാന നായകന്‍മാരായി എണ്ണുന്ന എല്ലാ സമുദായ പരിഷ്‌കര്‍ത്താക്കളും പിറന്നുവീണത്.

1838ല്‍ ബെഞ്ചമിന്‍ ബെയിലിയുടെ അച്ചടിശാല നില്‍ക്കുന്ന കുന്നിന്റെ തൊട്ടുകിഴക്കേ കുന്നിലേക്ക് (അണ്ണാന്‍കുന്ന്) കോട്ടയം കോളജിന്റെ ക്യാംപസ് മാറ്റി. മുമ്പേതന്നെ പ്രിന്‍സിപ്പലിന്റെ ബംഗ്ലാവ് അവിടെയായിരുന്നു. 1842ല്‍ ബെഞ്ചമിന്‍ ബെയിലി അച്ചടിശാലയ്ക്കു സമീപത്തായി ഗോഥിക് ശൈലിയില്‍ വലിയൊരു പള്ളി പണിതു. അങ്ങനെ അപൂര്‍വവും ആധുനികതയുടെ പ്രതിനിധാനങ്ങളുമായ പല പല സ്ഥാപനങ്ങളിലൂടെ കോട്ടയം ഒരു ആധുനിക ടൗണ്‍ഷിപ്പായി പരിണമിക്കുകയായിരുന്നു.

കോട്ടയം പട്ടണത്തിന്റെ വികാസത്തിലും കേരളീയ ആധുനികതയുടെ പ്രതിഷ്ഠാപനത്തിലും ബെഞ്ചമിന്‍ ബെയിലി വഹിച്ച സുവിദിതമായ പങ്കിനൊപ്പം എടുത്തു പറയേണ്ടതാണ് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍. കേരളത്തില്‍ അച്ചടിച്ച ആദ്യ മലയാള പുസ്തകമായ 'ചെറുപൈതങ്ങള്‍ക്കുപകരാര്‍ഥം ഇംക്ലീശില്‍നിന്ന് പരിഭാഷപ്പെടുത്തിയ കഥകളു'ടെ (1824) പരിഭാഷകനും പ്രസാധകനും അദ്ദേഹമായിരുന്നു. 

ആധുനിക നിഘണ്ടു നിര്‍മാണത്തിന്റെ തത്വങ്ങള്‍ പാലിച്ചുകൊണ്ട് അദ്ദേഹം രചിച്ച മലയാളം ഇംഗ്ലിഷ് നിഘണ്ടു (1846), ഇംഗ്ലിഷ്  മലയാളം നിഘണ്ടു (1849) എന്നിവയാണു മലയാളത്തിലെ ആദ്യ നിഘണ്ടുക്കള്‍. തികച്ചും ശാസ്ത്രീയമായി രചിക്കപ്പെട്ട ബെയിലീ നിഘണ്ടു പുറത്തുവന്ന് 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മറ്റൊരു മലയാളം ഇംഗ്ലിഷ് നിഘണ്ടു (1872, ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്) മലയാളത്തിലുണ്ടായത്.

കേരളത്തിന്റെ ആധുനികീകരണത്തിനും നവോത്ഥാനത്തിനും മറക്കാനോ മറയ്ക്കാനോ ആകാത്ത സംഭാവനകള്‍ നല്‍കിയ ബെയിലിയുടെ മനുഷ്യസ്‌നേഹത്തെക്കുറിച്ചുകൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല. 1835 മാര്‍ച്ച് എട്ടിന് അദ്ദേഹം (ജോസഫ് പീറ്റിനൊപ്പം) മണ്‍റോതുരുത്തിലെ അടിമകളെ മോചിപ്പിച്ചപ്പോള്‍ അത് കേരളത്തിലെ ആദ്യ അടിമവിമോചനം എന്ന നിലയില്‍ ചരിത്രത്തിലെ അപൂര്‍വ സംഭവമായി. ജീവിതാന്ത്യം വരെ ഈ നന്‍മ അദ്ദേഹം കെടാതെ സൂക്ഷിച്ചു. ബെയിലി മരിച്ചപ്പോള്‍ വിയോഗദുഃഖം താങ്ങാനാകാതെ അദ്ദേഹത്തിന്റെ കുതിരക്കാരന്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. 

 

benjamin bailey