കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കിയിട്ട് 177 വര്‍ഷം

ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു-കമ്മ്യൂണിസത്തിന്റെ ഭൂതം,' എന്ന നാടകീയ വാക്കുകളോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. 'നിങ്ങളുടെ കൈവിലങ്ങുകളല്ലാത്തെ മറ്റൊന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ക്ക് ഒരു ലോകം ജയിക്കാനുണ്ട്. സര്‍വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍!' എന്നീ വാക്കുകളോടെയാണ് അത് അവസാനിക്കുന്നത്.

author-image
Biju
New Update
ardy

കമ്മ്യൂണിസ്റ്റ് ലീഗ് എന്നറിയപ്പെടുന്ന ജര്‍മ്മനിയില്‍ ജനച്ച വിപ്ലവകാരികളുടെ ഒരു സംഘം ഫെഡറിക് എംഗല്‍സിന്റെ സഹായത്തോടെ കാള്‍ മാര്‍ക്സ് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848 ഫെബ്രുവരി 21 ലണ്ടനില്‍ പുറത്തിറക്കി. 'ഇതുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന്', തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആത്യന്തിക വിജയത്തില്‍ വര്‍ഗ്ഗ സമൂഹം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും, ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ ലഘലേഖ വിളംബരം ചെയ്തു. ആദ്യമായി ജര്‍മ്മന്‍ ഭാഷയില്‍ മാനിഫെസ്റ്റ് ഡെര്‍ കൊമ്മ്യൂണിസ്റ്റിസ്ഷെചെന്‍ പാര്‍ട്ടി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ) എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അതിലെ ആശയങ്ങള്‍ 20-ാം നൂറ്റാണ്ടി വര്‍ദ്ധിച്ച ശക്തിയില്‍ മാറ്റൊലി കൊള്ളുകയും 1950-ഓടെ ലോകത്തിലെ പകുതിയോളം ജനസംഖ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ ജീവിക്കുകയും ചെയ്തു.

ശാസ്ത്രീയ സോഷ്യലിസത്തിന്റെ മുന്‍ഗാമികളായ വക്താക്കളാണിരുവരും. മാറ്റത്തിനുള്ള വഴികാട്ടിയായി വര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രപരമായ പ്രവചനങ്ങളിലും അതിന്റെ പൂര്‍ണതയിലും ദൗത്യം തുടരുന്നു. കമ്മ്യൂണിസ്റ്റ് ലീഗ് പ്രവര്‍ത്തനം ഒളിവില്‍ തുടരവേ, ബ്രസല്‍സില്‍ നിന്നായിരുന്നു എഴുത്ത് ആരംഭിച്ചത്. കാള്‍ മാര്‍ക്‌സ് യൂറോപ്പിലും ലോകത്തും അധ്വാനിക്കുന്നവര്‍ നേരിടുന്ന അനീതികളെക്കുറിച്ച് എഴുതി. 

അധികാരികള്‍ അദ്ദേഹത്തെ പുറത്താക്കി. മാര്‍ക്‌സ് ലണ്ടനിലേക്ക് മാറി. അവിടെ നിന്ന് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ''നിലനില്‍ക്കുന്ന എല്ലാ സമൂഹത്തിന്റെയും ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്'' എന്ന നിരീക്ഷണം മാറ്റമില്ലാതെ നില്‍ക്കുകയും ഉയര്‍ന്ന മാനങ്ങളില്‍ തുടരുകയും ചെയ്യുന്നു. വൈരുധ്യങ്ങളിലൂടെയും നിഷേധങ്ങളിലൂടെയും അവകാശവാദങ്ങളിലൂടെയും പോരാട്ടം തുടരേണ്ടതാണെന്നും സിദ്ധാന്തവും ഉള്ളടക്കവും പ്രയോഗവും വിപ്ലവാത്മകമാകണമെന്നും അടിവരയിടുന്നു. ഏംഗല്‍സ് വൈരുധ്യാത്മകതയെ 'നിഗൂഢമായ രൂപത്തില്‍' വിവരിച്ചു, മാര്‍ക്‌സ് അതിനെ 'യുക്തിപരമായ രൂപത്തില്‍' സ്വാംശീകരിച്ചു.

ഫ്രാന്‍സിലെ ജൂലൈ വിപ്ലവത്തിനുശേഷം 1848 ജൂലൈയില്‍ സഹയാത്രികനായ ഓര്‍ലിയന്‍സ് ഡ്യൂക്കിനൊപ്പം സഞ്ചരിക്കുമ്പോള്‍ ''ഇനി മുതല്‍ ബാങ്കര്‍മാര്‍ ഭരിക്കും എന്നു പ്രവചിച്ചു, ബാങ്കര്‍ ലാഫിറ്റ്. ''ലാഫിറ്റ് വിപ്ലവത്തിന്റെ രഹസ്യം ഒറ്റിക്കൊടുത്തു'' എന്നായിരുന്നു മാര്‍ക്‌സ് വ്യക്തമാക്കിയത്. ''ഫ്രഞ്ച് ബൂര്‍ഷ്വാസി അധികാരത്തിലില്ല, ബാങ്കര്‍മാര്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചുമതലക്കാര്‍, റെയില്‍വേ ഭരിക്കുന്നവര്‍, കല്‍ക്കരി ഖനികളുടെയും വനങ്ങളുടെയും ഉടമകള്‍, സാമ്പത്തിക പ്രഭുക്കന്മാര്‍ എന്ന് വിളിക്കപ്പെടുന്നവരെല്ലാം ആത്യന്തികമായി ഭരിച്ചു. 

വ്യാവസായിക ബൂര്‍ഷ്വാസി ഔദ്യോഗിക പ്രതിപക്ഷമായിരുന്നു. വൈരുധ്യാത്മക പ്രക്രിയ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പഴയതില്‍ പലതും സംരക്ഷിക്കുകയും പുതിയത് കണ്ടെത്തുകയും ചെയ്യുന്നു. പരിണാമം അതിന്റെ ഗതി തുടര്‍ന്നു. മാര്‍ക്‌സ് ''കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ''യില്‍ അടിവരയിട്ടത് അന്വര്‍ത്ഥമായി. വികസനത്തിന്റെ നീണ്ട ഗതിയില്‍, ഉല്പാദനരീതികളിലെ മാറ്റങ്ങളുടെ പരമ്പരയില്‍, ആധുനിക ബൂര്‍ഷ്വാസിയും മൂലധനം ചെലവഴിക്കുകയും ശേഖരിക്കുകയും ചെയ്തു. ഓരോ ചുവടും മുന്നോട്ടുപോകുമ്പോഴും മുന്‍നിരയിലുള്ള വിഭാഗത്തിന് അനുസൃതമായ രാഷ്ട്രീയ മുന്നേറ്റമുണ്ടായി. ബൂര്‍ഷ്വാസി, ചരിത്രപരമായി ഏറ്റവും വിപ്ലവകരമായ പങ്ക് വഹിക്കുകയും ഫ്യൂഡല്‍, പുരുഷാധിപത്യം എന്നിവയെല്ലാം അവസാനിപ്പിക്കുകയും ചെയ്തു. 

മനുഷ്യര്‍ക്കിടയില്‍ അവശേഷിച്ചത് സ്വാര്‍ത്ഥതാല്പര്യങ്ങളും പണമിടപാടുകളും മാത്രമാണ്. ചൂഷണത്തിന്റെ ക്രൂരമായ രൂപം വെളിച്ചത്തു വന്നു. എല്ലാ തൊഴിലും അതിന്റെ മഹത്വം നഷ്ടപ്പെട്ട് കൂലിപ്പണിയായി മാറി. അധ്വാനം പോലും വാങ്ങുന്നയാള്‍ നിശ്ചയിച്ച വിലയ്ക്ക് വില്‍ക്കുന്ന ഒരു ചരക്കായി.
വര്‍ഗവിഭജന സമൂഹത്തെയും അവര്‍ തമ്മിലുള്ള പോരാട്ടത്തെയും മാനിഫെസ്റ്റോ ഇങ്ങനെ നിര്‍വചിക്കുന്നു- ''യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുന്നു-കമ്മ്യൂണിസത്തിന്റെ ഭൂതം''.

'എവിടെയാണ് പ്രതിപക്ഷത്തെ അധികാരത്തിലിരിക്കുന്നവര്‍ കമ്മ്യൂണിസ്റ്റായി മുദ്രകുത്താത്തത്? ബലപ്രയോഗത്തിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ വിധേയ ഭരണകൂടങ്ങളിലേക്കും മാര്‍ക്‌സ് വിരല്‍ ചൂണ്ടി. സാമ്രാജ്യത്വം ശക്തികേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയില്‍ മൂലധന ശേഖരണം വേഗത്തിലാകുകയും സ്വയം സാമ്പത്തിക കരുത്തരായി മാറുകയും ചെയ്യുന്നു. മൂലധന രചനയില്‍ പറഞ്ഞതുപോലെ. ''കയ്യേറ്റം പൗരാണിക സമൂഹങ്ങളില്‍ സൂതികര്‍മ്മിണിയായി വര്‍ത്തിക്കുന്നു. അത് സ്വയം ഒരു സാമ്പത്തിക ശക്തിയായി. ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയ ചുമതലകള്‍ ജനാധിപത്യ സ്വഭാവമുള്ളതാണെന്നും അവ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കണമെന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

ജനാധിപത്യ സ്വഭാവമുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു പരിപാടിയുടെ ആവശ്യകതയും മാനിഫെസ്റ്റോ ഊന്നിപ്പറയുന്നു. മാനിഫെസ്റ്റോ ഒരു ലക്ഷ്യം നിറവേറ്റാന്‍ തയ്യാറാക്കിയതാണ്. പാലിക്കേണ്ട തത്വങ്ങള്‍ തിരിച്ചറിയുന്ന പുസ്തകം ഉണ്ടായിരിക്കണമെന്ന ഇച്ഛയും പിറവിക്ക് കാരണമായി. ഉദ്ദേശ ദൗത്യം വലിയ വിജയമായി. ഈ ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധരായവര്‍ക്ക് പുസ്തകം എക്കാലവും പ്രസക്തമാണ്. ഇത് അന്താരാഷ്ട്ര തലത്തിലും പ്രയോഗിക്കേണ്ടതുണ്ട്. 

കാരണം തൊഴിലാളിവര്‍ഗത്തിന് തന്നെ നിര്‍വഹിക്കാന്‍ ഒരു ദൗത്യമുണ്ട്. അത് ലോകത്തിലെ ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളെ മോചിപ്പിക്കുക എന്നതാണ്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവര്‍ഗം ശാസ്ത്രീയവും അന്തര്‍ദേശീയവുമായ സോഷ്യലിസത്തിന്റെ വഴികളില്‍ വിജയിക്കണം. പൊതുശത്രുവിനെതിരെ പോരാടാന്‍ അത് ഒരു പ്രബലമായ ശക്തിയായിരിക്കണം അതുതന്നെയാണ് കമ്മ്യൂണിസത്തില്‍ വര്‍ത്തമാന കാലത്തുള്ള പ്രസക്തിയും.


കമ്മ്യൂണിസം എന്നാല്‍ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ചരിത്രം കൂടിയാണ്. 1818-ല്‍ ലൂഥറൈന്‍ മതത്തിലേക്ക് മാറിയ ഒരു ജൂത അഭിഭാഷകന്‍ പുത്രനായി പ്രഷ്യയിലെ ട്രൈയറിലാണ് കാള്‍ മാര്‍ക്സ് ജനിച്ചത്. അദ്ദേഹം ബര്‍ലിന്‍, ജെന സര്‍വകലാശാലകളില്‍ നിന്നും നിയമവും തത്വശാസ്ത്രവും പഠിച്ചു. 

ദ്വന്ദ്വാത്മകവും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു തത്വശാസ്ത്ര സംഹിതയ്ക്ക് വേണ്ടി അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന 19-ാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ തത്വശാസ്ത്രജ്ഞന്‍ ജി ഡബ്ലിയു എഫ് ഹെഗലിന്റെ അനുയായി ആയിരുന്നു തുടക്കത്തില്‍ മാര്‍ക്സ്. 1842-ല്‍, കൊളോണില്‍ നിന്നുള്ള ഒരു ലിബറല്‍ ഡെമോക്രാറ്റിക് പത്രമായ റെയ്നിഷെ ഷെയ്തുങിന്റെ എഡിറ്ററായി മാര്‍ക്സ് നിയമിതനായി. മാര്‍ക്സിന്റെ മേല്‍നോട്ടത്തില്‍ പത്രത്തിന് വലിയ വളര്‍ച്ചയുണ്ടായെങ്കിലും കാര്യങ്ങള്‍ വളരെ വെട്ടിത്തുറന്ന് പറയുന്നു എന്ന് ആരോപിച്ച് പ്രഷ്യന്‍ അധികാരികള്‍ 1843-ല്‍ പത്രം അടച്ചുപൂട്ടി. 

ആ വര്‍ഷം പാരീസിലേക്ക് മാറിയ മാര്‍ക്സ്, ഒരു പുതിയ രാഷ്ട്രീയ വിമര്‍ശന പ്രസിദ്ധീകരണത്തിന്റെ സഹപത്രാധിപരായി മാറി. ഒരു സമ്പന്ന പരുത്ത വസ്ത്രനിര്‍മ്മാതാവിന്റെ മൂത്തപുത്രനായി പുത്രനായി പ്രഷ്യയിലെ ജൂലിച്ച്-ക്ലീവ്സ്-ബര്‍ഗ് പ്രവിശ്യയില്‍ (ഇപ്പോള്‍ ജര്‍മ്മനിയിലെ വൂപ്പര്‍ടെല്‍) 1820 നവംബര്‍ 20നാണ് ഫെഡറിക് എംഗല്‍സ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഫെഡറിക് സീനിയര്‍ ഒരു പ്രോട്ടസ്റ്റന്റ് ഭക്തനായിരുന്നതിനാല്‍ ആ വിശ്വാസത്തിലാണ് എംഗല്‍സിനെ വളര്‍ത്തിയത്. അദ്ദേഹം വളര്‍ന്ന് വന്നതോടെ നിരീശ്വരവാദത്തിലേക്ക് അദ്ദേഹം ആകൃഷ്ടനാവുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. 

കുടുംബസാഹചര്യങ്ങള്‍ മൂലം 17-ാം വയസില്‍ അദ്ദേഹത്തിന് ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 1938ല്‍ ബ്രെമെനിലെ ഒരു വാണീജ്യ സ്ഥാപനത്തില്‍ ശമ്പളമില്ലാത്ത ക്ലര്‍ക്കായി പണിയെടുക്കുന്നതിന് ആ യുവാവിനെ അദ്ദേഹത്തിന്റെ പിതാവ് അയച്ചു. ബ്രെമെനില്‍ ജീവിക്കുന്നതിനടയ്ക്കാണ് അദ്ദേഹം ജര്‍മ്മന്‍ തത്വശാസ്ത്രരംഗത്ത് മേല്‍ക്കോയ്മ നേടിയിരുന്ന ഹെഗലിന്റെ തത്വശാസ്ത്രം വായിക്കാന്‍ തുടങ്ങിയത്. കാള്‍ മാര്‍ക്സ് പത്രാധിപരായിരുന്ന റെയിനിഷം ഷെയതുങില്‍ അദ്ദേഹം പേര് വയ്ക്കാതെ, ഫാക്ടറി തൊഴിലാളികളുടെ മോശം തൊഴില്‍, ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

സോഷ്യലിസ്റ്റ് ചിന്താഗതികളുടെ കേന്ദ്രമായിരുന്നു അക്കാലത്ത് പാരീസ്. എന്നാല്‍, മുതലാളിത്ത ലോകത്തെ തച്ചുടയ്ക്കുന്ന തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന സോഷ്യലിസത്തിന്റെ കുറെക്കൂടി ഉയര്‍ന്ന രൂപമായ കമ്മ്യൂണിസമായിരുന്നു മാര്‍ക്സ് സ്വീകരിച്ചത്. പാരീസില്‍ വച്ച് അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിപ്പുള്ള എംഗല്‍സിനെ മാര്‍ക്സ് കണ്ടുമുട്ടുകയും അതൊരു ആജീവനാന്ത സഹവര്‍ത്തിത്വമായി തീരുകയും ചെയ്തു. 1945-ല്‍ മാര്‍ക്സിനെ ഫ്രാന്‍സില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് തന്റെ പ്രഷ്യന്‍ പൗരത്വം പുതുക്കുകയും മാര്‍ക്സ് ബ്രസല്‍സില്‍ താമസമാക്കുകയും ചെയ്തു. എംഗല്‍സ് അവിടെ മാര്‍ക്സിനോടൊപ്പം ചേര്‍ന്നു. 

അടുത്ത രണ്ടുവര്‍ഷങ്ങള്‍ കൊണ്ട്, കമ്മ്യൂണിസത്തെ കുറിച്ചുള്ള തങ്ങളുടെ തത്വശാസ്ത്രം വികസിപ്പിച്ച ഇരുവരും പിന്നീട് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ ബൗദ്ധീക നേതാക്കന്മാരായി മാറി. 1847-ല്‍ തങ്ങളോടൊപ്പം ചേരാന്‍, ലണ്ടനില്‍ താമസിക്കുന്ന ജര്‍മ്മന്‍ തൊഴിലാളിവര്‍ഗ വിപ്ലവകാരികള്‍ രൂപം കൊടുത്ത ഒരു രഹസ്യസംഘടനയായ ലീഗ് ഓഫ് ദ ജസ്റ്റ് മാര്‍ക്സിനോട് ആവശ്യപ്പെട്ടു. 

മാര്‍ക്സ് അതിനെ അനുകൂലിക്കുകയും എംഗല്‍സിനോടൊപ്പം ചേര്‍ന്ന് സംഘടനയെ കമ്മ്യൂണിസ്റ്റ് ലീഗ് എന്ന് പുനര്‍നാമകരണം ചെയ്യുകയും യൂറോപ്പിലെമ്പാടുമുള്ള ജര്‍മ്മന്‍ തൊഴിലാളി സംഘടന കമ്മിറ്റികളെ ഏകോപിപ്പിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ലീഗിന്റെ ആശയങ്ങള്‍ ക്രോഢീകരിച്ചുകൊണ്ട് ഒരു മാനിഫെസ്റ്റോ തയ്യാറാക്കാന്‍ ഇരുവരും നിയോഗിക്കപ്പെട്ടു. 1947-ല്‍ ലീഗിനായി എംഗല്‍സ് എഴുതിയ ഒരു ലഘുലേഖയെ അടിസ്ഥാനമാക്കി 1848 ജനുവരിയില്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി തീര്‍ത്തു. 

ഫെബ്രുവരിയില്‍, മാര്‍ക്സ് തങ്ങളുടെ പുസ്തകം ലണ്ടനിലേക്ക് അയച്ചുകൊടുക്കുകയും ലീഗ് ഉടന്‍ തന്നെ തങ്ങളുടെ മാനിഫെസ്റ്റോ ആയി അംഗീകരിക്കുകയും ചെയ്തു. 'ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു-കമ്മ്യൂണിസത്തിന്റെ ഭൂതം,' എന്ന നാടകീയ വാക്കുകളോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. 'നിങ്ങളുടെ കൈവിലങ്ങുകളല്ലാത്തെ മറ്റൊന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ക്ക് ഒരു ലോകം ജയിക്കാനുണ്ട്. സര്‍വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍!' എന്നീ വാക്കുകളോടെയാണ് അത് അവസാനിക്കുന്നത്.

 

communist party communist