/kalakaumudi/media/media_files/2025/03/21/5lCVKhinewsBFw1cUjTa.jpg)
പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവായ എ കെ ജിയുടെ വേര്‍പാടിന്റെ 48-ാം വാര്‍ഷികദിനമാണ് ഇന്ന്. ഇത്രനാള്‍ കഴിഞ്ഞിട്ടും എ കെ ജിയുടെ ഓര്‍മ, ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ നടന്ന വ്യത്യസ്ത സ്വഭാവത്തിലെ പ്രത്യയശാസ്ത്ര -സമരധാരകളുടെ പ്രഭാവത്താലാണ്. അതില്‍ ധീരമായ ഒരു പങ്കുവഹിച്ച ഇടതുപക്ഷകമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നല്‍കിയ നേതാക്കളില്‍ പ്രമുഖനാണ് എ കെ ജി. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെയും നാട്ടുകാരെയും തട്ടിയുണര്‍ത്തി മുന്നോട്ടുനയിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും അവസാനിപ്പിച്ച് ജനങ്ങളെ യോജിപ്പിക്കണം എന്നതായിരുന്നു എ കെ ജി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച ആശയം.
അതിനുവേണ്ടി ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രവേശനത്തിനും വഴിനടക്കലിനും സ്വാതന്ത്ര്യത്തിനുമായി പടപൊരുതി. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കഠിനമായ മര്‍ദനമേല്‍ക്കേണ്ടിവന്നു. പിന്നീട് ആ സമരം വിജയംകണ്ടു. 1932ല്‍ ഗുരുവായൂര്‍ സത്യഗ്രഹം കഴിഞ്ഞ് പയ്യന്നൂരില്‍ എത്തിയ എ കെ ജി അവിടെ കൊടികുത്തിവാണ അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ പൊരുതി. കേരളീയനും ഒപ്പമുണ്ടായിരുന്നു.
എ കെ ജിയെയും കേരളീയനെയും ബോധംകെടുവോളം അടിച്ചുവീഴ്ത്തി. എ കെ ജിയുടെ മരണമൊഴിപോലും മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. ബ്രിട്ടീഷ് ഭരണത്തിലും പില്‍ക്കാലത്തെ ജനവിരുദ്ധ കേന്ദ്ര സര്‍ക്കാര്‍ ഭരണങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയസമരങ്ങളില്‍ എ കെ ജി നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഈ സമരനായകന്‍ കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ ഇരുട്ടുമുറിയില്‍ ഏകനായിരുന്നു.
ദീര്‍ഘകാലം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ആള്‍ ആദ്യത്തെ സ്വാതന്ത്ര്യദിനം ജയിലിലാണ് ആഘോഷിച്ചത്. ദേശീയപതാകയേന്തി ജയില്‍ വളപ്പില്‍ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയില്‍ കെട്ടിടത്തിന്റെ മുകളില്‍ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് തടവറയില്‍ അടച്ചത്. ജയില്‍വാസം 17 വര്‍ഷം നീണ്ടതാണ്. ഭരണഘടന പഠിക്കുന്ന നിയമവിദ്യാര്‍ഥികള്‍ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എ കെ ഗോപാലന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്.
1950ല്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായ ഈ വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച ആദ്യത്തെ വിധിന്യായമാണ്. ഭരണഘടനാ മൂല്യങ്ങളെ പിച്ചിച്ചീന്തി മോദി ഭരണം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ ഭരണഘടന സംരക്ഷിക്കാന്‍ എ കെ ജി സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികളിലും കോടതികള്‍ക്കു പുറത്തും നടത്തിയ സമരം പ്രസക്തമാണ്.
ഇന്ത്യന്‍ കര്‍ഷകവര്‍ഗത്തിന്റെയും തൊഴിലാളിവര്‍ഗത്തിന്റെയും വിമോചനപ്പോരാട്ടങ്ങളിലെ ഏറ്റവുംവലിയ പ്രചോദനകേന്ദ്രവും വഴികാട്ടി നക്ഷത്രവുമാണ് എ കെ ജി. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച ഒരുവര്‍ഷം നീണ്ട കര്‍ഷകസമരം കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിക്കുകയും വിജയംനേടുകയും ചെയ്തു. പക്ഷേ, അന്ന് സമരം ഒത്തുതീര്‍പ്പാക്കാന്‍ അംഗീകരിച്ച സുപ്രധാന ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പിന്നീട് മോദി സര്‍ക്കാര്‍ തയ്യാറായില്ല. രാജ്യത്തെ കോടിക്കണക്കിനു വരുന്ന കര്‍ഷക ജനസാമാന്യത്തെ വഞ്ചിക്കുകയാണ് കേന്ദ്രം ചെയ്തത്.
കര്‍ഷകര്‍ക്കു മുന്നില്‍ വാഗ്ദാനങ്ങള്‍ വാരിവിതറിയ മോദി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ അക്കാര്യമെല്ലാം മറന്നു. തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനം നല്‍കുകയും പിന്നീട് സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നതാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ജനാധിപത്യമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ തയ്യാറാകാത്ത മോദി സര്‍ക്കാരിനെതിരെ അതിശക്തമായ പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്.
തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങള്‍ക്ക് വേദനിക്കുന്നുവോ എന്ന് ആരാഞ്ഞ് അവരുടെ വേദനയകറ്റാന്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഒപ്പംകൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പിന്നീട് 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായി.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത് എ കെ ജിയെ അറസ്റ്റുചെയ്തു. ആഴ്ചകള്‍ക്കുശേഷം വിട്ടയച്ചപ്പോള്‍ നേരെ പാര്‍ലമെന്റില്‍ എത്തി ഏകാധിപത്യഭരണത്തിന് താക്കീതുനല്‍കി. ഇന്ദിര ഗാന്ധി പെണ്‍ഹിറ്റ്ലര്‍ ആകരുതെന്നു പറഞ്ഞു. 'എന്നെയും ഇ എം എസിനെയും വിട്ടശേഷം എന്റെ 3000 സഖാക്കളെ എന്തുകൊണ്ട് ജയിലില്‍നിന്നു വിടുന്നില്ല എന്നും മാര്‍ക്‌സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും ഇ എം എസിനെയുംമാത്രം മോചിപ്പിച്ചത് 'എന്നും അദ്ദേഹം ചോദിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് വെല്ലൂര്‍ ജയില്‍ചാടി ഒളിവില്‍ കഴിഞ്ഞ ചരിത്രമുള്ള, സമരത്തിന്റെ ചുരുക്കപ്പേരാണ് എ കെ ജി. ഇതേ നേതാവുതന്നെ സമരാഭാസങ്ങളെ നഖശിഖാന്തം എതിര്‍ത്തിരുന്നു. വര്‍ഗശത്രുക്കളുടെ സമരാഭാസങ്ങളോട് പുരോഗമനശക്തികള്‍ എന്തുസമീപനം സ്വീകരിക്കണമെന്നതിന് എ കെ ജിയുടെ പ്രവര്‍ത്തനശൈലി ഉത്തരം നല്‍കുന്നതാണ്. ആത്മകഥയില്‍ അദ്ദേഹം ആവേശകരമായൊരു സ്വപ്നം വിവരിച്ചിട്ടുണ്ട്.
സമരങ്ങളില്‍ വ്യാപൃതനായ താന്‍ കാലിടറി വീണെന്നുവരും. പക്ഷേ, ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തകാലം വിരിയുകതന്നെ ചെയ്യുമെന്നായിരുന്നു എ കെ ജിയുടെ വാക്കുകള്‍. ഇത്തരമൊരു വസന്തകാലം പിറക്കുന്നതിനുള്ള വഴി തെളിച്ചുവിടുന്നതിന് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാകണമെന്ന സ്വപ്നം എ കെ ജി, ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. അത് യാഥാര്‍ഥ്യമായി.
കേന്ദ്ര സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയത്തിനും മതരാഷ്ട്രവാദത്തിനും എതിരായി ബദല്‍ നയം ഉയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആ സര്‍ക്കാരിനെ ഏതുവിധേനയും പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. സംസ്ഥാനത്ത് അതിന് ചൂട്ടുപിടിച്ചുകൊടുക്കുന്ന നയമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ കാത്തുസൂക്ഷിക്കുന്നത് ഈ നാട്ടിലെ ജനങ്ങളാണ്.
ഏറ്റവും അടിത്തട്ടിലുള്ളവരെപ്പോലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും സര്‍ക്കാരിന്റെ ജനപിന്തുണ വര്‍ധിച്ചുവരുന്നത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു. കേന്ദ്രനയത്തിനെതിരെ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് ലഭിച്ച അംഗീകാരവും എതിരാളികളെ വിറളിപിടിപ്പിക്കുന്നു. അതുകൊണ്ടാണ് അവര്‍ സര്‍ക്കാരിനും പാര്‍ടിക്കുമെതിരെ നിരന്തരം കള്ളപ്രചാരണം നടത്തുന്നത്. ഇതെല്ലാം ചെറുത്ത് ഉണര്‍വോടെയുള്ള പ്രവര്‍ത്തനം നടത്താന്‍ എ കെ ജി സ്മരണ പ്രചോദനമാണ്. ഇന്ത്യ കണ്ട അതുല്യ വിപ്ലവകാരിയുടെ ഓര്‍മകള്‍ക്കുമുന്നില്‍ വിപ്ലവാഭിവാദ്യങ്ങള്‍.