ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

കൊട്ടാരക്കര താമരക്കുടി എസ്വിവി എച്ച്എസിലെ വിദ്യാര്‍ഥിനി ഭദ്ര ഹരി എഴുതിയ കവിതയാണ് ഇക്കുറി പ്രവേശനോത്സവ ഗാനം. ഒരു വിദ്യാര്‍ഥിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നത് ആദ്യമെന്ന പ്രത്യേകതയുമുണ്ട്.

author-image
Biju
New Update
yjh

തിരുവനന്തപുരം: പുതിയ തലമുറയിലേക്കുള്ള പ്രതീക്ഷയേകി സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം.രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. അറിവിന്റെ പുതുലോകത്തേക്ക് എത്തുന്നവരെ കാത്ത് സ്നേഹത്തിന്റെയും കരുതലിന്റെയും വിജ്ഞാനത്തിന്റെയും വിഭവങ്ങളാണുള്ളത്. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം രാവിലെ 10ന് നടക്കും. 

സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൊട്ടാരക്കര താമരക്കുടി എസ്വിവി എച്ച്എസിലെ വിദ്യാര്‍ഥിനി ഭദ്ര ഹരി എഴുതിയ കവിതയാണ് ഇക്കുറി പ്രവേശനോത്സവ ഗാനം. ഒരു വിദ്യാര്‍ഥിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നത് ആദ്യമെന്ന പ്രത്യേകതയുമുണ്ട്. അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍തലത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവധിക്കാലം തുടങ്ങുംമുമ്പേ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തി. പാഠപുസ്തക, യൂണിഫോം വിതരണങ്ങള്‍ 95 ശതമാനവും ഇതിനകം പൂര്‍ത്തിയാക്കി. സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ഫിറ്റ്‌നസ് പരിശോധനയും നേരത്തേ നടത്തിയിരുന്നു. സ്‌കൂളുകളും പരിസരവും ശുചീകരിക്കുന്നതില്‍ എല്ലായിടത്തും വിദ്യാര്‍ഥി, യുവജന, അധ്യാപക സംഘടനകളുടെ വലിയ പങ്കാളിത്തം ഉണ്ടായി. 

കുടുംബശ്രീയുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണവുമുണ്ടായി. പ്രീപ്രൈമറി തലംമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ 40 ലക്ഷത്തോളം കുട്ടികളാണ് ഇക്കുറി സ്‌കൂളുകളില്‍ എത്തുന്നത്. ഇതില്‍ മൂന്നുലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്കാണ്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി പുരോഗമിക്കുന്നു.

ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. എസ്എസ്എല്‍സിക്ക് വിജയം നേടിയ എല്ലാവര്‍ക്കും ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നതിനും ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ലോകോത്തര പഠനാവസരങ്ങള്‍ സാധാരണക്കാരുടെ മക്കള്‍ക്കടക്കം ഇവിടെത്തന്നെ ലഭ്യമാക്കുകയെന്ന വലിയ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എക്കാലത്തെയും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ബജറ്റില്‍ ഓരോ വര്‍ഷവും കൂടുതല്‍ തുക നീക്കിവച്ചു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. കിഫ്ബി വഴി നൂറുകണക്കിന് കെട്ടിടങ്ങളും ക്ലാസ് മുറികളും പുതുതായി നിര്‍മിച്ചു. 

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 973 കെട്ടിടത്തിനായി 2600 കോടി രൂപ നിക്ഷേപിച്ചു. ഇതില്‍ 518 സ്‌കൂള്‍ കെട്ടിടം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു. വിവിധയിനങ്ങളിലായി 5000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്. അമ്പതിനായിരത്തിലധികം ക്ലാസ് മുറികള്‍ ഇതിനോടകം ഹൈടെക്കാക്കി. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ ക്ലാസ് മുറികളും സാങ്കേതിക സൗഹൃദമാക്കി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 29,000 റോബോട്ടിക് കിറ്റും നല്‍കി. ഏറ്റവും ആധുനിക പഠനസൗകര്യങ്ങള്‍ ക്ലാസ് മുറികളില്‍ ലഭ്യമാക്കി. 

റോബോട്ടിക്‌സ് ലാബുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടിങ്കറിങ് ലാബുകള്‍ തുടങ്ങിയവയും മാതൃകയായി. സ്മാര്‍ട്ട് ക്ലാസുകള്‍ വ്യാപിപ്പിക്കുകയാണ്. അധ്യാപകര്‍ക്കുള്ള പരിശീലനവും കാലാനുസൃതമായി പരിഷ്‌കരിച്ചു. നിര്‍മിതബുദ്ധി പഠനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ലോകോത്തര സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് വിദ്യാര്‍ഥികള്‍ക്ക് അപ്പപ്പോള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അക്കാദമിക് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും ലോകോത്തരമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്. 1, 3, 5, 7, 9 ക്ലാസുകളിലെ പാഠ്യപദ്ധതി കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചു. ഈ വര്‍ഷം 2, 4, 6, 8, 10 ക്ലാസുകളില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. ഇതിനായുള്ള പുതിയ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളും പരിഷ്‌കരിക്കും. ഭരണഘടനയുടെ ആമുഖം മുഴുവന്‍ പാഠപുസ്തകങ്ങളിലും ഉള്‍പ്പെടുത്തി. എട്ടാം ക്ലാസില്‍ ഏര്‍പ്പെടുത്തിയ സബ്ജറ്റ് മിനിമം 5, 6, 7, 9 ക്ലാസുകളില്‍ നടപ്പാക്കും. സര്‍ക്കാര്‍, -എയ്ഡഡ് സ്‌കൂളുകളില ഒഴിവുകള്‍ നികത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി. 43,637 നിയമനം ഈ കാലയളവില്‍ നടത്തി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക പദ്ധതികളും നടപ്പാക്കി. വൊക്കേഷണല്‍ ഏഡ്യൂക്കേഷന്‍ വിഭാഗത്തില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ജോബ്ഫെയര്‍ വഴി തൊഴില്‍ നല്‍കി. 714 ലാബ് ആധുനികവല്‍ക്കരിച്ചു. ഈ അധ്യയന വര്‍ഷം സമഗ്രഗുണമേന്മാ വര്‍ഷമായാണ് കണക്കാക്കുന്നത്. ജൂണ്‍ പത്തിനകം എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

school pravesanolsavam 2025