ലാറ്റിമേരിക്കന്‍ സാഹിത്യത്തിലെ ഉജ്ജ്വലനക്ഷത്രമാണ് മരിയോ വര്‍ഗാസ് യോസ

സൈനികസ്‌കൂളിലെ വൃത്തികെട്ട അച്ചടക്കനടപടികള്‍ക്ക് വിധേയനായ യോസ ആ അനുഭവങ്ങളെ തുറന്നുകാണിച്ചുകൊണ്ട് തന്റെ ആദ്യത്തെ നോവലെഴുതി. ദി ടൈം ഓഫ് ദി ഹീറോ

author-image
Biju
New Update
fahghfg

ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ കുറിച്ച് പറയുമ്പോള്‍ മലയാളിയുടെ ഓര്‍മ്മയില്‍ തെളിയുന്ന ആദ്യത്തെ പേര് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റേതാണ്. അദ്ദേഹത്തിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ വിസ്മയത്തോടെ ഒരുവട്ടമെങ്കിലും വായിക്കാത്ത മലയാലികളുണ്ടാവില്ല. മാജിക്കല്‍ റിയലിസത്തിന്റെ പ്രവാചകനായി മാര്‍ക്കേസ് കൊണ്ടാടപ്പെടുകയും ചെയ്തു. മാര്‍ക്കേസിനെ തുടര്‍ന്ന് ലാറ്റിമേരിക്കന്‍ സാഹിത്യത്തിലെ ഉജ്ജ്വലനക്ഷത്രമാണ് മരിയോ വര്‍ഗാസ് യോസ. 

തന്റെ പിതാവില്‍ നിന്ന് മിലിട്ടറി സ്‌കൂളില്‍ നിന്നുമുള്ള കര്‍ക്കശമായ അച്ചടക്ക നടപടികള്‍ക്ക് വിധേയനായ യോസ എല്ലാ അധികാരകേന്ദ്രങ്ങളെയും വെല്ലുവിളിക്കുകയോ ധിക്കരിക്കുകയോ ചെയ്തു. തന്റെ ആന്റി ജൂലിയെ കല്യാണം കഴിച്ചുകൊണ്ട് കുടുംബത്തില്‍ തന്നെ വലിയൊരു വിപ്ലവത്തിന് കളമൊരുക്കുകയും ചെയ്തു യോസ. ഞാന്‍ നിങ്ങള്‍ക്ക് എന്റെ മൗനം തരുന്നുവെന്ന് പറഞ്ഞുകൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞ യോസ ഇസങ്ങള്‍ക്കപ്പുറത്തെ മാനവകിതയുടെ പ്രവാചകനായിരുന്നു. 2010ലെ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസും യോസയെ തേടിയെത്തി. 

സൈനികസ്‌കൂളിലെ വൃത്തികെട്ട അച്ചടക്കനടപടികള്‍ക്ക് വിധേയനായ യോസ ആ അനുഭവങ്ങളെ തുറന്നുകാണിച്ചുകൊണ്ട് തന്റെ ആദ്യത്തെ നോവലെഴുതി. ദി ടൈം ഓഫ് ദി ഹീറോ. തന്റെ പട്ടാളസ്‌കൂളിലെ അനുഭവമായിരുന്നു അതിന്റെ ഇതിവൃത്തം. ആ നോവലിന്റെ ആയിരം പതിപ്പുകള്‍ പട്ടാളം കത്തിച്ചുകളയുകയും ചെയ്തു. 

എല്ലാത്തരം അധികാരകേന്ദ്രങ്ങളോടും കലഹിച്ച യോസ ഇടതുപക്ഷ ആഭിമുഖ്യമുള്ള എഴുത്തുകാരനായി രംഗപ്രവേശനം ചെയ്തെങ്കിലും ഇടതുപക്ഷത്തിന്റെ പല നെറികേടുകളും അദ്ദേഹം തുറന്ന് എതിര്‍ക്കുകയും ഇസങ്ങള്‍ക്കപ്പുറത്തെ മാനവികത അന്വേഷിക്കുകയും ചെയ്തു. അതിന്റെ ഫലമായിരുന്നു 1990 ലെ പെറുവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യോസ മത്സരിച്ചത്. തോറ്റുപോയെങ്കിലും അത് ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു. അധികാരത്തോടുള്ള സന്ധിയില്ലാത്ത സമരമുറയായിരുന്നു യോസയ്ക്ക് ആ തെരഞ്ഞെടുപ്പ്. 

1956 മുതല്‍ 1974 വരെയുള്ള കാലഘട്ടത്തിലാണ് യോസയുടെ ആദ്യത്തെ നാലു നോവലുകളും ആദ്യത്തെ കഥാസമാഹാരവും പ്രസിദ്ധീകരിക്കുന്നത്. 1958 മുതല്‍ 1974 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന്റെ എഴുത്തിനെയും ജീവിതത്തെയും സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായ കാലഘട്ടമായി അദ്ദേഹത്തെ കുറിച്ചെഴുതിയ എഴുത്തുകാര്‍ പറയുന്നുണ്ട്. ഈ കാലഘട്ടമത്രയും അദ്ദേഹം യൂറോപ്പില്‍ താമസിച്ച് എഴുതുകയും വായിക്കുകയും താന്‍ ആരാധിച്ചിരുന്ന മിക്ക എഴുത്തുകാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു. 

ആ കാലഘട്ടത്തില്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും തന്റെ രാഷ്ട്രീയ നിരൂപണങ്ങള്‍ അദ്ദേഹം എഴുതി. ഡെമോക്രസിയെന്ന വാരികയുടെ എഡിറ്റര്‍ കൂടിയായിരുന്നു യോസ. അദ്ദേഹത്തിന്റെ കഥയായ മുത്തച്ഛന്‍ എല്‍ കൊമേഴ്സിയോ എന്ന പത്രത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1957 ഫെബ്രുവരിയില്‍ ലീഡേഴ്സ് എന്ന കഥാസമാഹാരം പ്രസിദ്ധീകൃതമായി. ആ കൃതി ഏറെ ചര്‍ച്ചയായി. 1957 ല്‍ ഒരു  ഫ്രഞ്ച് വാരികയില്‍ ചെറുകഥാ മത്സരം സംഘടിപ്പിക്കപ്പെട്ടു. 

ഓരോ രാജ്യത്തെയും മികച്ച കഥാകൃത്തിനെ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ആ മത്സത്തില്‍ യോസ തന്റെ ദി ചലഞ്ച് എന്ന കഥ അയച്ചുകൊടുത്തു. പെറുവിലെ ഏറ്റവും പ്രശസ്തരായ നിരൂപകരായിരുന്നു മികച്ച കഥ തെരഞ്ഞെടുക്കുന്നത്. അക്കാലത്ത് യോസ റേഡിയോ പാന്‍ അമേരിക്കയിലെ വാര്‍ത്താവിഭാഗത്തില്‍ ജോലി നോക്കുകയായിരുന്നു. ഏറ്റവും മികച്ച കഥയായി മാഗസീന്‍ തെരഞ്ഞെടുത്തത് യോസയുടെ കഥയായിരുന്നു. 

ആ കഥയ്ക്കുള്ള സമ്മാനമായി യോസയ്ക്ക് ഫ്രാന്‍സില്‍ സഞ്ചരിക്കാനുള്ള അവസരം കിട്ടി. പാരീസില്‍ വച്ച് യോസ കാമ്യുവിനെ നേരിട്ടുകണ്ട് സംസാരിച്ചു. പക്ഷേ സാര്‍ക്കിനെ കാണാന്‍ പറ്റിയില്ല. ഈ യാത്രയില്‍ യോസ ഫ്രാന്‍സിലെ മ്യൂസിയങ്ങളും ഗാലറികളും കണ്ടു. അത് യോസയെ സംബന്ധിച്ചിടത്തോളം വേറിട്ടൊരു അനുഭവമായിരുന്നു. പക്ഷേ ആമസോണ്‍ വനാന്തരത്തിലൂടെയുള്ള യോസയുടെ യാത്രയാണ് യോസയുടെ എഴുത്തിനെ കൂടുതല്‍ ശക്തിയുള്ളതാക്കി മാറ്റിയത്. 

രണ്ടാഴ്ചയോളെ പെറുവിയന്‍ വനാന്തരങ്ങളില്‍ നടത്തിയ ഈ യാത്രയില്‍ മെക്സിക്കന്‍ നരവംശശാസ്ത്രജ്ഞനായ യുവാന്‍ കോമോസും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയാണ് ആദ്യകാല നോവലായ ദി ഗ്രീന്‍ ഹൗസിന് പശ്ചാത്തലമൊരുക്കിയത്. തന്നെയുമല്ല 1987 ല്‍ യോസ എഴുതിയ സ്റ്റോറി ടെല്ലര്‍ എന്ന കൃതിയുടെയും 2010 ല്‍ എഴുതിയ ഡ്രീം ഓഫ് ദി സെല്‍ എന്ന നോവലിന്റെയും രചനയ്ക്ക് ഈ യാത്ര കൂടുതല്‍ കരുത്തേകി. തന്റെ രാജ്യത്തിന്റെ അനുഭവലോകം എത്ര മഹത്തരമായിട്ടുള്ളതാണെന്ന് ഈ യാത്രയില്‍ നിന്ന് യോസയ്ക്ക് ബോധ്യപ്പെട്ടു. 

1955 ല്‍ തന്റെ കുടുംബത്തില്‍ ഒരു പൊട്ടിത്തെറി സൃഷ്ടിച്ചുകൊണ്ട് യോസ തന്റെ അമ്മായിയായ ജൂലിയെ കല്യാണം കഴിച്ചു. ബൊളീവിയയിലെ യോസ കുടുംബത്തില്‍പ്പെട്ട ജൂലിയയ്ക്ക് അന്ന് മുപ്പത്തൊന്ന് വയസ്സായിരുന്നു പ്രായം. യോസയ്ക്കാകട്ടെ 19 വയസ്സും. തന്നെക്കാള്‍ 12 വയസ് കൂടുതലുള്ല ജൂലി അമ്മായിയെ കല്യാണം കഴിച്ചുകൊണ്ട് കുടുംബത്തില്‍ തന്നെ ആദ്യത്തെ വെല്ലുവിളിയുയര്‍ത്തി യോസ. ലീമയിലെ മിറാ ഫ്ളോര്‍സ് എന്ന പട്ടണത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് ജൂലിയയും യോസയും കഴിഞ്ഞത്. ജീവിതത്തിന്റെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. പള്ളിസെമിത്തേരിയിലെ ശവക്കല്ലറകള്‍ക്ക് നമ്പറിടുന്ന ജോലി ഉള്‍പ്പെടെ കിട്ടിയ പണികളെല്ലാം യോസ ചെയ്തു. അതിന്റെ പ്രതിഫലനമായിരുന്നു യോസയുടെ പ്രശസ്ത കൃതികളിലൊന്നായ ഓണ്ട് ജൂലിയാ ആന്റ് ദി സ്‌ക്രിപ്റ്റ് റൈറ്റര്‍. തന്റെ പ്രണയ ജീവിതം ഇതില്‍ യോസ ചിത്രീകരിച്ചിട്ടുണ്ട്. 

ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്ന നോവലില്‍ അധികാരകേന്ദ്രങ്ങളെ നിശിതമായി യോസ വിമര്‍ശിച്ചു. ആട് എന്ന പേരിലറിയപ്പെട്ടിരുന്ന ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ സര്‍വ്വാധികാരിയായ റാഫേല്‍ ത്രൂഹിയോയുടെ ദുഷ്ഭരണത്തിനെതിരെയായിരുന്നു ആ നോവല്‍. അധികാരത്തിന്റെ ഭീകരതയും അതിനെ തുടര്‍ന്ന് അയാളുടെ വധവുമാണ് നോവലിന്റെ ഇതിവൃത്തം. 

നാടകങ്ങള്‍ എഴുതിയ യോസ തന്റെ ഒരു നാടകത്തിന്റെ ആമുഖത്തില്‍ ചോദിക്കുന്നത് മനുഷ്യന് കഥകള്‍ പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്. അതിനര്‍ത്ഥം എന്തുകൊണ്ടാണ് ഒരാള്‍ എഴുതേണ്ടി വരുന്നു എന്നുകൂടിയാണ്. കഥകള്‍ക്ക് ഭിന്നിപ്പിനെ അവസാനിപ്പിച്ച് മനുഷ്യനെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് യോസ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. 

മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന പുസ്തകത്തിന്റെ നാല്പതാം വാര്‍ഷിക പതിപ്പിന് അവതാരിക എഴുതിയ യോസയാണ് ജനങ്ങള്‍ക്ക് നോക്കിനില്‍ക്കേ മാര്‍ക്കേസിന്റെ മുഖത്തിടിച്ചതും. 1976 ഫെബ്രുവരി 17ന് മെക്സിക്കോ സിറ്റിയിലെ തിയേറ്ററിലായിരുന്നു സംഭവം. ചോരയൊലിക്കുന്ന മുഖവുമായി മാര്‍ക്കേസ് നിലത്തുവീണു. ആ സംഭവത്തിന് ശേഷം 30 വര്‍ഷത്തിലേറെ അവര്‍ മിണ്ടാതെ നടന്നു. ആ പിണക്കം യോസ മാറ്റിയതാകട്ടെ, മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ നാല്‍പ്പതാം വാര്‍ഷിക പതിപ്പിന് അവതാരിക എഴുതിക്കൊണ്ട്. പെറുവിലെ പട്ടാളത്തിലും സ്പെയിനിലെ വാര്‍ത്ത ഏജന്‍സികളിലും പാരീസിലെ പള്ളിക്കൂടത്തിലും ജോലി നോക്കിയ യോസ തന്റെ എഴുത്തിലൂടെയും തന്റെ രാഷ്ട്രീയ നിലപാടിലൂടെയും മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിച്ചു. 

തന്റെ ഗുരുവായ സാര്‍ത്രിനെകുറിച്ച് ഒരു പുസ്തകമെഴുതണമെന്ന സ്വപ്നം ബാക്കിവച്ചാണ് യോസ ഈ ലോകത്തോട് വിടപറഞ്ഞത്. തന്റെ നോവലുകളിലും ചെറുകഥകളിലും അധികാരവും രതിയും സമന്വയിപ്പിച്ചുകൊണ്ട് ഭാവനകളുടെ കൊടുമുടികളിലൂടെ യോസ സഞ്ചരിച്ചു. 23-ാമത്തെ വയസ്സിലാണ് ദി ലീഡേഴ്സ് എന്ന ചെറുകഥാസമാഹാരം യോസ എഴുതുന്നത്. 26-ാം വയസ്സില്‍ ആദ്യ നോവലും. വിക്ടര്‍ ഹ്യൂഗോയായിരുന്നു യോസയുടെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ പാവങ്ങള്‍ ആയിരുന്നു യോസയെ ഏറ്റവുമധികം സ്വാധീനിച്ച കൃതിയും. ഫ്രഞ്ച് സാഹിത്യത്തിലെ ക്ലാസിക് കൃതികള്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ യോസയെ പ്രചോദിപ്പിച്ചു. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ യോസ വായിക്കുന്നത് മിലിട്ടറി സ്‌കൂളില്‍ വച്ചാണ്. 

മിലിട്ടറി സ്‌കൂളിലെ കര്‍ക്കശമായ ആ അന്തരീക്ഷത്തല്‍ ഹ്യൂഗോയുടെ ആ നോവല്‍ യോസയ്ക്ക് എന്നെന്നില്ലാത്ത സന്തോഷവും ആത്മവിശ്വാസവും നല്‍കി. അതുകൊണ്ട് തന്നെ യോസ ഇങ്ങനെ പറഞ്ഞു. ''താന്‍ വായിച്ച ഏറ്റവും മഹത്തായ നോവല്‍ പാവങ്ങളാണ്.'' വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ യോസ ഹ്യൂഗോയുടെ പാവങ്ങളെ കുറിച്ച് പുസ്തകമെഴുതി. 

ഗുസ്താവ് ഫ്വളേബര്‍, ഹ്യൂഗോ, അലക്സാണ്ടര്‍ ഡ്യൂമസ്, വില്യം ഫോഗ്‌നര്‍, സാര്‍ത്ര് തുടങ്ങിയ മഹാരഥന്‍മാരായ എഴുത്തുകാരുടെ സ്വാധീനം തന്നിലുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരുപക്ഷേ യോസയെന്ന എഴുത്തുകാരനെ കൂടുതല്‍ സ്വീധനിച്ചത് ഫ്രഞ്ച് ക്ലാസിക്കുകള്‍ തന്നെയായിരുന്നു. കൂടാതെ ലിയോ ടോള്‍സ്റ്റോയിയും ദോസ്തോവ്സ്‌കിയുമെല്ലാം അദ്ദേഹത്തിന്റെ എഴുത്തിലെ പ്രകാശഗോപുരങ്ങളായി നിറഞ്ഞുനില്‍ക്കുകയും ചെയ്തു. 

ഫ്രാന്‍സില്‍ താമസിക്കുന്ന കാലത്ത് നിരവധി ലാറ്റിനമേരിക്കന്‍ എഴുത്തുകാരുമായി യോസ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ജൂലിയോ കോര്‍ത്തസാര്‍ അതിലൊരാളായിരുന്നു. 1958 ഡിസംബറിലാണ് ആദ്യമായി യോസോ കോര്‍ത്തസാറിനെ കാണുന്നത്. അന്ന് തുടങ്ങിയ സൗഹൃദം കോര്‍ത്തസാറിന്റെ അവസാനകാലം വരെ നിലനിന്നു. ദി ടൈം ഓഫ് ദി ഹീറോയുടെ കയ്യെഴുത്തുപ്രതി യോസ കോര്‍ത്തസാറിനെ കാണിച്ചു. അദ്ദേഹം അത് വായിച്ചുനോക്കി വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. 

കാര്‍ലോസ് ബരല്‍ എന്നയാളുടെ നിര്‍ദ്ദേശപ്രകാരം ദി ടൈം ഓഫ് ഹീറോയുടെ കയ്യെഴുത്തുപ്രതി പ്രെമിയോ ബിബ്ലിയോതെക്കോ ബ്രെവി എന്ന നോവല്‍ പുരസ്‌കാരത്തിന് അയച്ചുകൊടുത്തു. യോസയുടെ ടൈം ഓഫ് ദി ഹീറോ പുരസ്‌കാരത്തിന് അര്‍ഹമായി. യോസയ്ക്ക് പുരസ്‌കാരം ലഭിച്ചതിന് ശേഷമാണ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കാര്‍ലോസ് ഫ്യൂയന്തസ് അടക്കമുള്ളവര്‍ക്ക് ഈ പുരസ്‌കാരം ലഭ്യമായത്.

Mario Vargas Losa