പോരാട്ടത്തില്‍ 80-ലധികം സൈനികര്‍ക്കും ഒരുപാട് തീര്‍ത്ഥാടകര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്

ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്തതും സങ്കീര്‍ണവുമായ ഒരു തീരുമാനമായിരുന്നു അത്. ഭിന്ദ്രന്‍ വാലയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതും ആ തീരുമാനത്തിലൂടെയായിരുന്നു. പോലീസ് സേനയെ ഉപയോഗിച്ച് പ്രക്ഷോഭം നേരിടുമെന്നായിരുന്നു അയാള്‍ കരുതിയത്.

author-image
Biju
New Update
hj

1984 ജൂണ്‍ 1 നാണ്, പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' നടത്താന്‍ ഉത്തരവിട്ടത്. ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദികളെ നീക്കം ചെയ്യുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, പോരാട്ടത്തില്‍ 80-ലധികം സൈനികര്‍ക്കും ഒരുപാട് തീര്‍ത്ഥാടകര്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. അക്കാലത്ത്, ഉയര്‍ന്നുവരുന്ന വിഘടനവാദ ഖലിസ്ഥാന്‍ പ്രസ്ഥാനത്തിലെ ഒരു പ്രധാന നേതാവായിരുന്നു ഭിന്ദ്രന്‍വാല.

ജൂണ്‍ 1 ന് ഉത്തരവിട്ടതിന് ശേഷം, ജൂണ്‍ 5, 6 തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവര്‍ണ്ണക്ഷേത്രത്തില്‍ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ മരിച്ചു. സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ നടപടി സിഖ് സമൂഹത്തില്‍ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബര്‍ 31-നു സ്വന്തം സിഖ് കാവല്‍ക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.

പഞ്ചാബിലെ അമൃത്സറിലാണ് സിഖ് മത വിശ്വാസികളുടെ പരമപവിത്ര തീര്‍ത്ഥാടന കേന്ദ്രമായ സുവര്‍ണ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍, സുവര്‍ണ്ണക്ഷേത്രത്തിനുള്ളിലെ അകാല്‍ തഖ്ത് എന്ന ആരാധനാസ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖലിസ്ഥാനി തീവ്രവാദികളെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു ഈ നിര്‍ണായക ഓപ്പറേഷന്റെ ലക്ഷ്യം. പഞ്ചാബിന്റെ മണ്ണില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ വിതച്ച് വളവും വെള്ളവും നല്‍കി വളര്‍ത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രന്‍വാലയെ പിടികൂടാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു ഉത്തരവുകള്‍ നല്‍കിയിരുന്നത്.

ഓപ്പറേഷനുവേണ്ടി റോ തീവ്രവാദികള്‍ ഒളിച്ചു പാര്‍ക്കുന്ന കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്‌സലുകള്‍ വരെ നടത്തിയിരുന്നു, പിന്നീട് സൈനിക ഇടപെടല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാത്തിന്റെയും തുടക്കം പഞ്ചാബിന്റെ മണ്ണില്‍ ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ വേരുപിടിച്ച് തുടങ്ങിയപ്പോള്‍ മുതലാണ്. ഖലിസ്ഥാന്‍ എന്നത് ഒരു 'സിഖ് രാഷ്ട്ര'സങ്കല്പമാണ്. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് സിഖുകാര്‍ക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം സാധ്യമാണ് എന്ന ചിന്ത ഉടലെടുക്കുന്നത് 40 കളിലും 50 കളിലും ഒക്കെയാണെങ്കിലും 'ദംദമി തക്തല്‍' എന്ന പ്രസ്ഥാനവുമായി മുന്നോട്ടുവന്ന ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയാണ് ആ തീപ്പൊരിക്ക് കാറ്റുപകരുന്നത്. സിഖ് മതത്തിന്റെ സങ്കല്‍പ്പങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി യുവതലമുറയെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഒരു കടുത്ത പാരമ്പര്യവാദിയും, ആ നിലയ്ക്ക് തന്നെ യുവാക്കളില്‍ പലരുടെയും ആരാധനാ മൂര്‍ത്തിയുമായിരുന്നു ഭിന്ദ്രന്‍വാല.

പഞ്ചാബില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്ന അകാലി ദളിനെതിരെ നില്ക്കാന്‍ വേണ്ടി കോണ്‍ഗ്രസ് തന്നെ വളര്‍ത്തിക്കൊണ്ടുവന്ന ഭിന്ദ്രന്‍വാല ഒടുവില്‍ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് വളരെ വിഘടനവാദപരമായ പ്രസംഗങ്ങള്‍ നടത്താന്‍ തുടങ്ങിയത് ഇന്ദിരാഗാന്ധിക്ക് വന്‍ തലവേദനയായിരുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പാക്കിസ്ഥാന്റെ ഐഎസ്ഐ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ച്, ആകെ ശല്യക്കാരനായി മാറിയിരുന്ന ഭിന്ദ്രന്‍വാലയുടെ രാഷ്ട്രീയ ഉന്മൂലനം തന്നെയായിരുന്നു സൈനിക ഇടപെടലിന്റെ പ്രഥമ ലക്ഷ്യം.

1984 ജനുവരി 26 ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകക്ക് പകരമായി ഖലിസ്ഥാന്റെ പതാകയുയര്‍ന്നു. സര്‍ക്കാരിനും അകാലി നേതാക്കള്‍ക്കും നിസ്സഹായരായി അത് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു. ശേഷം, ഹിന്ദു വിരുദ്ധ മുദ്രവാക്യങ്ങളുയര്‍ന്നതോടെ അമൃത്സറിലെ ഹിന്ദു കച്ചവടക്കാര്‍ ജീവനും കൊണ്ട് സ്ഥലം വിട്ടു. പഞ്ചാബിലെ ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടു. ബസുകള്‍ തടഞ്ഞ് നിര്‍ത്തി ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്നു. 

സുവര്‍ണക്ഷേത്രത്തിന് പുറത്ത് ഓടകളില്‍ മൃതശരീരങ്ങള്‍ അടിക്കടി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്ത്യന്‍ ഭരണകൂടത്തിന് തലവേദനയായി തീവ്രവാദം കൊടുമ്പിരിക്കൊണ്ട പഞ്ചാബില്‍, തങ്ങള്‍ സൃഷ്ടിച്ച ഭീകരനെ നിയന്ത്രിക്കാനാവാതെ ഇന്ദിരാഗാന്ധിയും ഭരണകൂടവും നിസ്സഹായരായി നോക്കി നിന്നു. അകാലി നേതൃത്വം ഭിന്ദ്രനെ എതിര്‍ക്കാന്‍ ശേഷിയില്ലാതെ മൗനത്തിലായി. പരമ്പരാഗതമായ അയഞ്ഞ കുപ്പായങ്ങള്‍ ധരിച്ച സായുധരായ സിഖ് യോദ്ധാക്കള്‍ സുവര്‍ണക്ഷേത്രത്തിന്റെ പരമാധികാരികളായി മാറി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അകാലികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

കാര്യങ്ങള്‍ അങ്ങേയറ്റം നിയന്ത്രണമില്ലാതായതോടെ പഞ്ചാബ് സംസ്ഥാനം കലാപബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പരിപൂര്‍ണമായ അധികാരമുള്ള സിഖ് രാഷ്ട്രം എന്ന അനന്ത്പൂര്‍ പ്രമേയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 1984 ജൂണ്‍ 3 ന് സിഖുകാര്‍ നേതാവായ ലോംഗോവാളിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഗവണ്‍മെന്റ് കടുത്ത നടപടിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. അവസാനം ഒരു സൈനിക നടപടി എന്ന തീരുമാനത്തിലേക്ക് ഇന്ദിരാ?ഗാന്ധിയെത്തി. 

ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്തതും സങ്കീര്‍ണവുമായ ഒരു തീരുമാനമായിരുന്നു അത്. ഭിന്ദ്രന്‍ വാലയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതും ആ തീരുമാനത്തിലൂടെയായിരുന്നു. പോലീസ് സേനയെ ഉപയോഗിച്ച് പ്രക്ഷോഭം നേരിടുമെന്നായിരുന്നു അയാള്‍ കരുതിയത്. പക്ഷേ1984 ജൂണ്‍ 2ന് ഇന്ദിരാ ഗാന്ധി അവസാന തീരുമാനം കൈക്കൊണ്ടു. എന്ത് പ്രത്യാഘാതമുണ്ടായാലും, സുവര്‍ണ്ണ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ച് തീവ്രവാദികളെ പുറത്ത് ചാടിക്കുക എന്നതായിരുന്നു തീരുമാനം.

അങ്ങനെ, ഭിന്ദ്രന്‍ വാലയെയും അനുയായികളെയും പുറത്ത് ചാടിക്കാനുള്ള സൈനിക നടപടി 'ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍' ആസൂത്രണം ചെയ്യപ്പെട്ടു. അതിന് മുന്‍പ് ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ പട്ടാളം ഭദ്രമായി അടച്ചു .സൈനിക തലങ്ങളില്‍ ഇത് ഓപ്പറേഷന്‍ വുഡ് റോസ് എന്ന രഹസ്യനാമത്തിലറിയപ്പെട്ടു. 1984 ജൂണ്‍ 2ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ടിവിയിലൂടെയും ,റേഡിയോയിലൂടെയും ജനങ്ങളെ അഭിസംബോധന ചെയ്തു.'അകാലികളോട് പ്രക്ഷോഭം ഉപേക്ഷിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന പരിഹാരങ്ങള്‍ സ്വീകരിച്ച്, സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനും അഭ്യര്‍ത്ഥിച്ചു.'മുറിവുകളുണക്കാന്‍ നാം ഒരുമിച്ച് കൈകോര്‍ക്കണം' അവര്‍ പറഞ്ഞു.

ഒരു സൈനിക ഓപ്പറേഷന്‍ നടത്തി ഭിന്ദ്രന്‍വാല അടക്കമുള്ളവരെ നിര്‍മാര്‍ജ്ജനം ചെയ്തില്ലെങ്കില്‍ പഞ്ചാബില്‍ സ്ഥിതി കൈവിട്ടുപോകും എന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി നിര്‍ണായകമായ ഈ തീരുമാനമെടുക്കുന്നതും, ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് അനുമതി നല്‍കുന്നതും. ലഫ്. ജനറല്‍ കുല്‍ദീപ് സിങ് ബ്രാര്‍, ലഫ്. ജനറല്‍ കൃഷ്ണസ്വാമി സുന്ദരംജി, ജനറല്‍ എ എസ് വൈദ്യ എന്നിവര്‍ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. രണ്ടു ഭാഗങ്ങളുണ്ടായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്. ഒന്ന്, 'ഓപ്പറേഷന്‍ മെറ്റല്‍'. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ നിന്ന് ഭീകരരെ തുരത്തുക, ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ രണ്ടാമത്തെ ഭാഗം, 'ഓപ്പറേഷന്‍ വുഡ് റോസ്' എന്ന പേരില്‍ അറിയപ്പെട്ടു. അതും സൈന്യം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ഒന്നായിരുന്നു.

ഓപറേഷന്‍ സമയത്ത്, അമൃത്സര്‍ നഗരത്തെ തികച്ചും ബാഹ്യലോകവുമായി ബന്ധം വിഛേദിച്ച നിലയിലായിരുന്നു. കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും തീവണ്ടി വിമാന സര്‍വീസുകളും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. വിദേശ പത്ര ലേഖകരുള്‍പ്പടെ എല്ലാ പത്ര പ്രതിനിധികളേയും പ്രത്യേകം ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ അമൃത്സറില്‍ നിന്ന് മാറ്റിയിരുന്നു. ജൂണ്‍ 5ന് വൈകീട്ട് 7 മണിക്ക് ഇന്ത്യന്‍ സൈന്യത്തിലെ 16-ാം റെജിമെന്റിന്റെ ടാങ്കുകള്‍ സുവര്‍ണ്ണ ക്ഷേത്രസമുച്ചയത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ആരംഭിച്ചു.

രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിനു ശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തില്‍ ആധിപത്യം സ്ഥാപിച്ചു. ഒടുവില്‍ ഭിന്ദ്രന്‍ വാലയുടേയും, ഓള്‍ ഇന്ത്യാ സിഖ് സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രസിഡന്റ് അമറിക്ക് സിംഗ് എന്നിവരുടെയും മൃതശരീരം വെട്ടിയുണ്ട തുളഞ്ഞു കയറിയ നിലയില്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തു. 250 തീവ്രവാദികള്‍ കീഴടങ്ങി. കീഴടങ്ങിയ കുറെ പേരെ അവിടെ വെച്ചു തന്നെ കൂട്ടക്കൊല ചെയ്തുവെന്നും പിന്നീട് ആരോപണമുയര്‍ന്നിരുന്നു.

 

operation blue star