പ്രകടനപത്രികപ്രകാശനചടങ്ങിൽ നിന്ന്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങൾ അടങ്ങിയ 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് നടപ്പാക്കും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകുമെന്നും 70 വയസ് കഴിഞ്ഞവർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി ഇളവ് , എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും, ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, ദരിദ്ര വിഭാഗങ്ങൾക്ക് 3 കോടി വീടുകൾ കൂടി നിർമിച്ചുനൽകും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും, 6ജി നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
ബിജെപി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. രാജ്യത്ത് നടപ്പാക്കുന്ന വാഗ്ദാനങ്ങളെ പ്രകടനപത്രികയിൽ ഉൾപ്പെടുത്താറുള്ളുവെന്ന് പ്രകാശനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.