/kalakaumudi/media/media_files/2026/02/28/c4db801fef7727272-2026-02-28-10-07-13.jpg)
https://www.iranintl.com/en/liveblog/202602250842
വാഷിംഗ്ടൺ: തങ്ങളുടെ പക്കലുള്ള യൂറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിക്കാൻ തയ്യാറാണെന്ന ഇറാൻ്റെ വാഗ്ദാനം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇറാനിൽ ഇനി ഒട്ടും യൂറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ലെന്നും 'സീറോ എൻറിച്ച്മെന്റ്' ആണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഒമാൻ വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ കർശന നിലപാട്.
യൂറേനിയം ശേഖരം കൈമാറാനും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (ഐഎഇഎ) നിരീക്ഷണത്തിന് വഴങ്ങാനും തയ്യാറാണെന്ന് ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്നും ഇറാൻ്റെ നീക്കങ്ങൾ തനിക്ക് തൃപ്തികരമല്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൈനിക നീക്കത്തിന് തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ ചില സാഹചര്യങ്ങളിൽ അത് ആവശ്യമായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാൻ്റെ ആണവ പദ്ധതികൽ സമാധാനപരമാണെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഐഎഇഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇറാനിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടൻ തങ്ങളുടെ ഉദ്യോഗസ്ഥരെ താൽക്കാലികമായി പിൻവലിച്ചു. അമേരിക്കയും തങ്ങളുടെ ജീവനക്കാരോട് ഇസ്രായേൽ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മുപ്പത്തിരണ്ടായിരത്തോളം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ട്രംപ് ആരോപിച്ചു. ഇതിനിടെ ഇറാനെ 'അന്യായമായി തടങ്കലിൽ വെക്കുന്ന രാജ്യമായി' (State Sponsor of Wrongful Detention) അമേരിക്ക പ്രഖ്യാപിച്ചു. ഇറാൻ്റെ തടവിലുള്ള അമേരിക്കക്കാരെ മോചിപ്പിക്കാൻ എഫ്ബിഐ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കടപ്പാട്: ഇറാൻ ഇൻ്റർനാഷണൽ തീയതി: 2026 ഫെബ്രുവരി 28
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
