/kalakaumudi/media/media_files/2026/02/03/111115-2026-02-03-13-07-05.webp)
Arab Times
കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ പ്രവാസികളുടെ ആധിപത്യം തുടരുന്നതായി പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 96 ശതമാനത്തിലധികം പേരും വിദേശ പൗരന്മാരാണ്. സ്വദേശികളായ കുവൈത്തികളുടെ പങ്കാളിത്തം ഈ മേഖലയിൽ വെറും 4 ശതമാനത്തിൽ താഴെ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏകദേശം 18 ലക്ഷത്തിലധികം ആളുകളാണ് കുവൈത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. എന്നാൽ ഇതിനു വിപരീതമായി സർക്കാർ മേഖലയിൽ പൗരന്മാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും സ്വദേശികളാണ്.
സ്വദേശിവൽക്കരണം ഊർജിതമാക്കാനുള്ള നടപടികൾ സർക്കാർ തുടരുന്നുണ്ടെങ്കിലും, സ്വകാര്യ മേഖല ഇപ്പോഴും പ്രവാസി തൊഴിലാളികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നിർമ്മാണം, ചില്ലറ വ്യാപാരം, സേവന മേഖലകൾ എന്നിവിടങ്ങളിലാണ് വിദേശികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ. അതേസമയം, ഉയർന്ന വിദ്യാഭ്യാസം നേടുന്ന സ്വദേശി യുവാക്കൾ പൊതുമേഖലാ ജോലികൾ തിരഞ്ഞെടുക്കുന്നതാണ് സ്വകാര്യ മേഖലയിൽ ഇവരുടെ എണ്ണം കുറയാൻ കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ആകെ തൊഴിൽ വിപണിയിൽ ഇന്ത്യക്കാരാണ് നിലവിൽ ഏറ്റവും വലിയ വിഭാഗം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
