/kalakaumudi/media/media_files/2026/02/24/whatsa-2026-02-24-11-46-23.jpeg)
തണൽ
|കവിത|
സനീഷ് സജീബ്
/filters:format(webp)/kalakaumudi/media/media_files/2026/02/24/12019-art-85758_1280-2026-02-24-11-51-17.jpg)
സ്വയം എരിഞ്ഞ്, വിരിഞ്ഞ ഈ തണൽ
ഉപ്പുരസം അലിഞ്ഞ ഒരു ഉറവയുടേതാണ്,
ജീവിതമെന്ന തീരത്തിൻ്റെ മുറിവുകൾ ഒപ്പിയെടുത്ത്
സ്വന്തം രുചിയൊഴുക്കിവിട്ട ഒരു ഉറവയുടെ തണൽ.
ആ ഉറവ ഇന്നത്തെ മുറിവിന് മതിയാവാതെ വരുന്നു,
ഈ തണൽ ഒന്നിനും മുറിവേൽക്കാതെ
മറയൊരുക്കി വിയർക്കുന്നു.
ദിശ തെറ്റാതെ കൂടെനടന്ന കൂട്ടുകാരൻ
പാതിവഴിയിൽ വടക്കുനോക്കിയന്ത്രം പിടിച്ചുപറിച്ചപ്പോൾ
ഇനിയും പോകുവാൻ ഏറെ ദൂരമുള്ളവന് ബാക്കിയായത് ഈ തണലാണ്.
കൂടെ നടന്നവൻ അതിൻ്റെ പ്രയോഗം പഠിച്ചതും ആ തണൽച്ചുവട്ടിലാണ്.
വസന്തം മോഹിപ്പിച്ച് കാട്ടിലെ തൻ്റെ കുടിൽ, എരിയുന്ന നാളത്തിൽ
രതി കലർത്തിയ തമ്പ്രാൻ ജിപ്സിക്ക് അവശേഷിപ്പിച്ചതും ഈ തണൽ മാത്രം.
തമ്പ്രാൻ്റെ ലഹരിക്ക് വീര്യമേകിയതും അതേ തണൽ തന്നെ.
നീതിയുടെ അവശമായ ഒറ്റനോട്ടത്തിൽ
അന്ധയായ പാവം പെണ്ണിനും ആ തണൽ തുണയായി.
നിർഭയത്വം എന്ന വാക്ക് നൊന്തുപെറ്റ നീതി
അഭയം പ്രാപിച്ചതും ആ തണൽമറവിൽ.
വാത്സല്യം പൂശിയ കരങ്ങളിൽ ഒളിഞ്ഞിരുന്ന കൂർത്ത മുനകൾക്ക് മുന്നിൽ
ചുമന്ന ഭാരം ഇറക്കിവെച്ച മിണ്ടാപ്രാണികൾക്ക് വേണ്ടി
ആ തണൽ, വെട്ടം കേറാൻ പാകത്തിന് ഒരു ചെറിയ വിടവ് ഒരുക്കിക്കാത്തിരുന്നു.
ആ മുനകൾ കൂർപ്പിച്ചതോ ഈ തണൽവക്കിലും.
കാലത്തെ അതിശയിപ്പിക്കാൻ മനുഷ്യൻ കണ്ണുമൂടി അമ്പെയ്തപ്പോൾ,
അവന് വേണ്ടി കാലത്തെ അതിജീവിക്കാൻ ഭൂമിയമ്മ വായമൂടി കവചം അഴിച്ചു;
ഒടുവിൽ, ആ ഉറവ ചുവന്നു വറ്റി.
ആ അമ്മയുടെ നൊമ്പരമെരിഞ്ഞ് വിരിഞ്ഞതായിരുന്നു ആ തണൽ.
ഒരായിരം കഥകൾ പറഞ്ഞിട്ടും, അതിലേറെ പറയാൻ ബാക്കിവെച്ച ഒരമ്മ,
ഓർമ്മകളുടെ ഒരു ശരത്കാലമെന്നപോൽ
ഇന്നും ആ തണൽവക്കിൽ ഇലപൊഴിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
