/kalakaumudi/media/media_files/2026/02/01/whats-2026-02-01-13-07-53.jpeg)
കുവൈറ്റ് സിറ്റി: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കുന്നതിൽ നിന്നും യുഡിഎഫ് നേതാക്കൾ പിന്മാറണമെന്ന് കുവൈറ്റ് പിസിഎഫ് സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ ദലിത്–ആദിവാസി–മുസ്ലിം–പിന്നോക്ക വിഭാഗങ്ങളടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങളും ഭരണകൂട ഭീകരതയും ശക്തമായി ചോദ്യം ചെയ്തതിനപ്പുറം മഅദനി ഏതെങ്കിലും വര്‍ഗീയ പരാമര്‍ശം നടത്തിയതായി തെളിയിക്കാന്‍ യുഡിഎഫ് നേതാക്കൾക്ക് കഴിയുമോയെന്ന് പിസിഎഫ് കുവൈറ്റ് വെല്ലുവിളിച്ചു. മഅദനി നടത്തിയതായി പറയുന്ന വര്‍ഗീയ പ്രസ്താവനകളുടെ വ്യക്തമായ തെളിവുകള്‍ നിരത്തി പരസ്യ സംവാദത്തിന് തയ്യാറാകാന്‍ ഇവർ തയ്യാറുണ്ടോയെന്നും പ്രസ്താവനയില്‍ ചോദിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ നീതിക്കായി ശബ്ദമുയര്‍ത്തിയതും, കോണ്‍ഗ്രസ് ഭരണകാലത്ത് നിയമപാലകരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പന്ത്രണ്ടുകാരി സിറാജുന്നിസയ്ക്കായി നിലകൊണ്ടതും, ആസാം മുതല്‍ ഗുജറാത്ത് വരെയുള്ള വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ ഫാഷിസം കൊന്നൊടുക്കിയ നിരപരാധികള്‍ക്കായി സംസാരിച്ചതും ഒരിക്കലും വര്‍ഗീയതയായിരുന്നില്ലെന്ന് പിസിഎഫ് കുവൈറ്റ് വ്യക്തമാക്കി. അക്രമത്തെ അക്രമം കൊണ്ട് നേരിടണമെന്ന നിലപാട് മഅദനി ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
മതേതരത്വം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലുടനീളം അവസരവാദപരമായ വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചുവെന്നും, അതാണ് ഫാഷിസ്റ്റ് ശക്തികള്‍ക്ക് അധികാരത്തിലേക്കുള്ള വഴി തുറന്നതെന്നും യോഗം വിലയിരുത്തി. മഅദനിയെ തീവ്രവാദിയെന്നും വര്‍ഗീയവാദിയെന്നും മുദ്രകുത്താനുള്ള നീക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
സംഘപരിവാറിനും ഫാഷിസത്തിനുമെതിരെ പോരാടിയ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികള്‍ക്ക് കേരളീയ പൊതുസമൂഹം മറുപടി നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പിസിഎഫ് കുവൈറ്റ് സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ റഹീം ആരിക്കാടി, സലിം താനാളൂർ, ഹുമയൂണ്‍ അറക്കൽ, ഷുക്കൂര്‍ കിളിയന്തിരിക്കാൽ, ബഷീർ കക്കോടി, സിദീഖ് പൊന്നാനി, ഫസലുദീൻ പുനലൂർ, സജ്ജാദ് തോന്നയ്ക്കൽ, റഫീഖ് സൽവ, സഫറുല്ലാഹ് കൊല്ലം, ആഷിക്ക് ഉപ്പള എന്നിവര്‍ സംസാരിച്ചു. ഫാറൂക്ക് മൊയ്‌ദീൻ പച്ചമ്പളം സ്വാഗതവും നവാസ് പന്തളം നന്ദിയും പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
