ഒമാനിൽ യുഎസ്–ഇറാൻ ചർച്ചകൾക്ക് ശുഭാരംഭം; നയതന്ത്ര പരിഹാരത്തിന് വഴിതുറക്കുന്നു

മസ്കത്തിൽ നടന്ന കൂടിക്കാഴ്ചകൾ ഗൗരവതരവും നിർമാണാത്മകവുമായിരുന്നുവെന്നും തർക്ക വിഷയങ്ങളിൽ നയതന്ത്രപരമായ പരിഹാരത്തിലേക്ക് നീങ്ങാൻ ഇത് സഹായകരമാകുമെന്നും ഇരു രാജ്യങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-07 at 11.53.49 AM (2)

മസ്കത്ത്: ഇറാൻ-യുഎസ് ആണവ തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ഒമാനിൽ നടന്ന ചർച്ചകൾക്ക് ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും വലിയ പിന്തുണ. മസ്കത്തിൽ നടന്ന കൂടിക്കാഴ്ചകൾ ഗൗരവതരവും നിർമാണാത്മകവുമായിരുന്നുവെന്നും തർക്ക വിഷയങ്ങളിൽ നയതന്ത്രപരമായ പരിഹാരത്തിലേക്ക് നീങ്ങാൻ ഇത് സഹായകരമാകുമെന്നും ഇരു രാജ്യങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.

WhatsApp Image 2026-02-07 at 11.53.49 AM

ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങളും നിലപാടുകളും കൃത്യമായി മനസ്സിലാക്കാൻ മസ്കത്ത് ചർച്ചകൾക്ക് സാധിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. സമാധാനപരമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചകൾ വരുംദിവസങ്ങളിൽ പുരോഗതിക്ക് വഴിയൊരുക്കും. ചർച്ചകളുടെ ഫലങ്ങൾ വാഷിംഗ്ടണും ടെഹ്‌റാനും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2026-02-07 at 11.53.50 AM

ചർച്ചകൾക്ക് വേദിയൊരുക്കിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഇറാൻ വിദേശകാര്യ മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ആണവ കരാറുമായി ബന്ധപ്പെട്ട ആശങ്കകളും താൽപ്പര്യങ്ങളും തുറന്നുപറയാൻ അനുകൂലമായ സാഹചര്യം ഒരുങ്ങിയെന്നും മസ്കത്തിൽ നിന്ന് ഇറാൻ ദേശീയ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കാൻ ഒമാൻ നടത്തുന്ന ശ്രമങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. കുവൈത്ത്, ഖത്തർ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ഒമാന്റെ നയതന്ത്ര നീക്കങ്ങളെ പ്രശംസിക്കുകയും മേഖലയിൽ ദീർഘകാല സമാധാനത്തിന് ഈ ചർച്ചകൾ വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.

സങ്കീർണ്ണമായ പ്രശ്നങ്ങളിൽ സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്തുന്നതിൽ ഒമാൻ മുൻപും വിജയിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ഈ പുതിയ നീക്കങ്ങളും വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: ശാഫി എം.കെ

us