/kalakaumudi/media/media_files/2026/02/18/whats-2026-02-18-19-25-37.jpeg)
തിരിച്ചുപോക്കില്ലാതെ
-കവിത-
ലേഖ ശ്രീവത്സം തിരുവനന്തപുരം.
പടിയിറക്കത്തിന്നാക്കംകൂട്ടിയ
യൗവ്വനത്തിൻപിടപ്പ്
പരിത്യജിച്ചതൊരു
സാമ്രാജ്യമാണെന്നറിഞ്ഞില്ല!
അതുവരെ കണികണ്ടുണർന്നതെല്ലാം, ഒരുഞൊടിക്കുള്ളിലെങ്ങോ മറഞ്ഞു!
ബോധാന്തരമകന്നാത്മസഖിയെ തിരഞ്ഞു!
ആ നിലാവെട്ടത്തിലൊരു നിശാശലഭംപോൽ പാറിപ്പറന്നവൾ മുന്നിൽ!
തിളങ്ങുന്ന മാരിവിൽവർണ്ണത്തെ
പുൽകുവാനായവേ,
ഹേമപാശത്താൽ ബന്ധിതനായി!
ദുർവിധിയോർത്ത്
കണ്ണീരുവാർത്ത്
ആദ്യമായമ്മതന്നോർമ്മയിൽ നീറി!
രാപ്പകൽ
പോയതറിഞ്ഞില്ലയെങ്കിലും
ഇത്തിരിപ്പൊട്ടുപോലോർമ്മയിലമ്മതൻ മിഴിനീരു കണ്ടു!
അടരുന്ന കണ്ണീരിൻ
കനലിൽ
പിടഞ്ഞുണരവേ,
അരികിലായമ്മയെ കണ്ടു!
മൃദുവാം തലോടലിലുള്ളം നിറഞ്ഞു,
ചങ്ങലക്കെട്ടിൻ ഭാരമയഞ്ഞു
അമ്മതൻകരംഗ്രഹിച്ചാ പടവുതാണ്ടവേ,
ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് മന്ത്രിച്ചു മനവും
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
