10 people dead and over 150000 houses damaged due to cyclone remal in bangladesh
ധാക്ക: ബംഗ്ലാദേശിൽ വൻ നാശം വിതച്ച് റെമാൽ ചുഴലിക്കാറ്റ്. 10 പേർ മരിച്ചതായാണ് റിപ്പോർട്ട്.ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതായാണ് വിവരം.ശക്തമായ ചുഴലിക്കാറ്റിൽ 35,483 വീടുകൾ തകർന്നതായും 115,992 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് 8,00,000ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ സത്ഖിര, കോക്‌സ് ബസാർ അടക്കം ഒമ്പത് തീരദേശ ജില്ലകളിൽ നിന്നും മോംഗ്ലയിലെയും ചിറ്റഗോങ്ങിലെയും തുറമുഖ പ്രദേശങ്ങളിൽ നിന്നുമാണ് ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചത്. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റെമാല ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിന് പിന്നാലെ ബംഗ്ലാദേശ് 10 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
ബ്ലംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മ്യാൻമാറിൽ നിന്നും പലായനം ചെയ്ത് ബംഗ്ലാദേശിലെ കോക്‌സ് ബസാറിൽ അഭയം തേടിയിരിക്കുന്ന റോഹിങ്ക്യൻ സമൂഹത്തിൽ നിന്നുള്ള ആളുകളും അപകട ഭീഷണിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരുടെ അഭയകേന്ദ്രങ്ങൾ ടാർപോളിൻ അല്ലെങ്കിൽ മുള പോലെയുള്ള ഉറപ്പില്ലാത്ത നിർമ്മിതിയാണെന്നതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
റെമാൽ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ ആറ് പേരും മരിച്ചിരുന്നു. സെൻട്രൽ കൊൽക്കത്തയിലെ ബിബിർ ബഗാനിൽ ഞായറാഴ്ച വൈകുന്നേരം കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണാണ് ഒരാൾ മരിച്ചത്. സുന്ദർബൻസ് തുരുത്തിനോട് ചേർന്നുള്ള നംഖാനയ്ക്കടുത്തുള്ള മൗസുനി ദ്വീപിൽ കുടിലിന് മുകളിൽ മരം വീണ് ഒരു വൃദ്ധ മരിച്ചു. സൗത്ത് 24 പർഗാനാസിലെ മഹേഷ്‌തല സ്വദേശിയും നോർത്ത് 24 പർഗാനാസിലെ പാനിഹാട്ടിയിൽ നിന്നുള്ള മറ്റൊരാൾക്കും ജീവൻ നഷ്ടപ്പെട്ടു. പുർബ ബർധമാൻ ജില്ലയിലെ മെമാരിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചതായും അധികൃതർ അറിയിച്ചു.