/kalakaumudi/media/media_files/2025/02/02/SW5I7DdKFvt1px93dGzt.jpg)
Abdhul Rahim
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റി. സാങ്കേതിക പ്രശ്‌നം മൂലമാണ് കേസ് മാറ്റിയതെന്നാണ് വിവരം. കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടിയെന്ന് റിയാദ് റഹീം നിയമ സഹായ സമിതിക്കും അനൗദ്യോഗിക വിവരം ലഭിച്ചു. ഇത് ഏഴാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. പുതിയ തീയതി കോടതിയില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ മാസം 15ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി വെക്കുകയായിരുന്നു. കഴിഞ്ഞ ആറു തവണയും കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞ 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്. 34 കോടിയോളം രൂപ ദിയാധനമായി നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധ ശിക്ഷ ഒഴിവാക്കി നല്‍കിയിരുന്നു.
2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവര്‍ ജോലിക്കായി അബ്ദുല്‍ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്‌പോണ്‍സറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ശഹ്രിയുടെ മകനാണ് അനസ്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുല്‍ റഹീമിന്റെ പ്രധാന ജോലി.
കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത്. അനസുമായി ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വാഹനത്തില്‍ പോകുന്നതിനിടെ ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരില്‍ റഹീമുമായി കുട്ടി വഴക്കിട്ടു.
പിന്‍സീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാന്‍ തിരിഞ്ഞപ്പോള്‍ പലതവണ അബ്ദുല്‍ റഹീമിന്റെ മുഖത്ത് തുപ്പി. തടയാന്‍ ശ്രമിച്ചപ്പോള്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണത്തില്‍ തട്ടി.
ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേള്‍ക്കാതിരുന്നപ്പോള്‍ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുല്‍ റഹീം സൗദിയില്‍ത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രന്‍ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന വിചാരണയിലാണ് അബ്ദുല്‍ റഹീമിനു വധശിക്ഷയും നസീറിനു പത്തുവര്‍ഷം തടവും കോടതി വിധിച്ചത്.