അടുത്ത വർഷത്തെ ടി20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയായേക്കും; മത്സരങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കും

ഫൈനൽ മത്സരം അഹമ്മദാബാദിലോ കൊളംബോയിലോ ആയിരിക്കും. പാകിസ്ഥാൻ ഫൈനലിൽ എത്തിയില്ലെങ്കിൽ അഹമ്മദാബാദിൽ തന്നെയായിരിക്കും ഫൈനൽ

author-image
Devina
New Update
stadium


മുംബൈ: ഇന്ത്യയും ശ്രീലങ്കയും വേദിയാവുന്ന അടുത്ത വർഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ടുവരെ നടക്കാൻ സാധ്യത. മത്സരക്രമം ഐസിസി ഉടൻ പുറത്തിറക്കും. ഇന്ത്യയിലെ അഞ്ചും ശ്രീലങ്കയിലെ രണ്ടും വേദികളിലാവും മത്സരങ്ങൾ. അഹമ്മദാബാദും കൊളംബോയുമാണ് ഫൈനലിന് പരിഗണിക്കുന്നത്. പാകിസ്ഥാൻ ഫൈനലിന് യോഗ്യത നേടിയില്ലെങ്കിൽ കിരീടപ്പോരാട്ടം അഹമ്മദാബാദിലായിരിക്കും. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുക.ഇരുപത് ടീമുകൾ നാല് ഗ്രൂപ്പിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ടിലേക്ക് മുന്നേറും. സൂപ്പർ എട്ടിലെ ടീമുകൾ വീണ്ടും രണ്ട് ഗ്രൂപ്പിലായി ഏറ്റുമുട്ടും. ഇതിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ വീതം സെമിയിലെത്തും. ലോകകപ്പിൽ ആകെ 55 മത്സരങ്ങളുണ്ടാവും. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. അതേസമയം, അടുത്തവർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ എം എസ് ധോണിയെ ഇന്ത്യൻ ടീമിന്റെ മെന്ററാക്കാൻ ബിസിസിഐ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്.

2021ലെ ടി20 ലോകകപ്പിൽ മെന്ററാക്കിയതുപോലെ 2026 ടി20 ലോകകപ്പിലും ധോണിയെ മെന്ററാക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ക്രിക് ബ്ലോഗറാണ് റിപ്പോർട്ട് ചെയ്തത്. ടി20 ടീമിന്റെ മാത്രമല്ല, മൂന്ന് ഫോർമാറ്റിലും പുരുഷ ടീമിന്റെയും വനിതാ ടീമിന്റെയും ജൂനിയർ ടീമിന്റെയും വലിയ ഉത്തരവാദിത്തമുള്ള റോളാണ് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും എന്നാൽ ഗൗതം ഗംഭീർ പുരുഷ ടീം പരിശീലകനായിരിക്കുന്നിടത്തോളം കാലം ധോണി ഇത് ഏറ്റെടുക്കാൻ യാതൊരു സാധ്യതയുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയിൽ നിന്നോ എം എസ് ധോണിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.