യെമനി ദ്വീപായ അബ്ദുല്‍ കുരിയില്‍ പുതിയതായി നിര്‍മ്മിച്ച രഹസ്യ എയര്‍സ്ട്രിപ്പില്‍ ഐ ലവ് യു.എ.ഇ എന്ന് അടയാളപ്പെടുത്തിയ ഉപഗ്രഹചിത്രം പുറത്തുവന്നതായി റിപ്പോര്‍ട്ട്.
ദ്വീപിലെ എയര്‍സ്ട്രിപ്പില്‍ ഐ ലവ് ദ യു.എ.ഇ എന്ന ചിഹ്നത്തോടുകൂടിയ മണല്‍ കൊത്തുപണികള്‍ കാണുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് അവസാനത്തോടെ പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
അബ്ദുല്‍ കുരി ദ്വീപ് ഔദ്യോഗികമായി യെമന്റെ അതിര്‍ത്തിയിലാണ്. യെമനിലെ ഹൂതികള്‍ക്കെതിരായി 2015ല്‍ സൗദി നടത്തിയ ആക്രമണത്തിന് ശേഷം ദ്വീപുകളുടെ നിയന്ത്രണം യു.എ.ഇയും സഖ്യകക്ഷിയായ തെക്കന്‍ യെമന്‍ സേനയും ഏറ്റെടുത്തിരുന്നു. എന്നാല്‍ എയര്‍സ്ട്രിപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉടമസ്ഥാവകാശം യു.എ.ഇ ഇതുവരെ അവകാശപ്പെട്ടിട്ടില്ല.
യെമന്‍ ദ്വീപിലെ പുതിയ നിര്‍മ്മാണത്തിന്റെ ഉദ്ദേശമെന്താണെന്ന് വ്യക്തമല്ലെന്നും പ്രദേശത്ത് ഒരു എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതായി ഒരു രാജ്യവും സ്ഥിരീകരണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടില്‍ ഇതുവരെ യെമനും യു.എ.ഇയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം 2022 ജനുവരിയില്‍ ദ്വീപില്‍ എയര്‍സ്ട്രിപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചതായി പറയുന്നുണ്ട്. പ്ലാനറ്റ് ലാബ്സില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഈ വാദത്തെ സാധൂകരിക്കുന്നതാണെന്നാണ് വിലയിരുത്തല്‍
ഇസ്രയേല്‍ അതിക്രമങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഗസയിലെ പലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമണം നടത്തുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഗാസയില്‍ സ്ഥിതി വഷളാക്കുന്ന സാഹചര്യത്തിലും ഇസ്രയേലുമായുള്ള ബന്ധം തുടരാനാണ് യു.എ.ഇ നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും വിവിധ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പൊതുവേ യുദ്ധരംഗത്ത് നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന രാജ്യമാണെങ്കിലും ഭരണസ്ഥിരതയില്ലാത്ത യെമനെ പിളര്‍ത്താനുള്ള നീക്കം യുഎഇ 2017ല്‍ ആരംഭിച്ചതാണ്. തെക്കന്‍ യമനില്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന യു.എ.ഇ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യത്തെ തന്നെ രണ്ടായി പിളര്‍ത്താനുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്.
അദ്അന്‍ കേന്ദ്രനഗരമായ തെക്കന്‍ യമനിലെ പുതിയ നേതാവാണ് മിലീഷ്യ തലവന്‍ ഐദ്രൂസ് അല്‍ സുബൈദി. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് യു.എ.ഇയുടെ കളി. ഹൂതിി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കന്‍ യമനില്‍ നിന്ന് തെക്കന്‍ പ്രദേശങ്ങള്‍ സ്വാതന്ത്ര്യം നേടണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. വിമോചനത്തിലൂടെ പഴയ രാഷ്ട്രത്തെ തിരിച്ചുപിടിക്കാനാണ് ശക്തമായ സൈനിക പിന്തുണയുള്ള ഇദ്ദേഹത്തിന്റെ പദ്ധതി. 2015ല്‍ ഹൂതി സൈന്യത്തെ തെക്കന്‍ യമന്‍ പ്രദേശങ്ങളില്‍ നിന്ന് തുരത്തിയതോടെയാണ് അതുവരെ അറിയപ്പെടാതിരുന്ന സുബൈദി പുതിയ താരമായി ഉയര്‍ന്നത്. പിന്നീട് വിഘടനവാദികളുടെ നേതാവായി മാറുന്നതും കണ്ടതാണ്.
തെക്കന്‍ യമന്‍ സ്വാതന്ത്ര്യം നേടുന്നതില്‍ താല്‍പര്യമില്ലാത്ത സൗദി ഈ വിഷയത്തില്‍ യു.എ.ഇയുമായി ഉടക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തെക്കന്‍ യമന്‍ വിട്ടുപോവുന്നതോടെ തലസ്ഥാനമായ സന്‍ആ നിയന്ത്രിക്കുന്ന ഹൂതികള്‍ ഉത്തര യമനിന്റെ യഥാര്‍ത്ഥ ഭരണാധികാരികളാവുന്ന സ്ഥിതിയുണ്ടാവുമെന്നും സൗദി സഖ്യത്തിന്റെ യെമനിലെ ഇതുവരെയുള്ള ഇടപെടല്‍ അര്‍ഥ ശൂന്യമാവുമെന്നുമാണ് സൗദിയുടെ ആശങ്ക.