സൊമാലിയന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍-ശബാബ് ഏറ്റെടുത്തു

ആക്രമണം നടത്തിയ അഞ്ച് തോക്കുധാരികളെ സുരക്ഷാ സേന വധിച്ചു. അതേസമയം സംഘത്തിലെ ആറാമത്തെ അംഗം ബീച്ചില്‍ സ്വയം പൊട്ടിത്തെറിച്ചു. സ്ഫോടനം നടക്കുമ്പോള്‍ ബീച്ചില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

author-image
Prana
New Update
blast
Listen to this article
0.75x 1x 1.5x
00:00 / 00:00

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ തിരക്കേറിയ ബീച്ചില്‍ അല്‍-ശബാബ് ചാവേറും തോക്കുധാരികളും നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികളാണ് പ്രശസ്തമായ ലിഡോ ബീച്ചില്‍ ആക്രമണം നടത്തിയിരിക്കുന്നത്.
ആക്രമണത്തില്‍ 32 ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും 63 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ഇവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് വക്താവ് അബ്ദിഫത അദാന്‍ ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍-ശബാബ് ഏറ്റെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെ ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയും തോക്കുധാരികള്‍ പ്രദേശത്തേക്ക് ഇരച്ചുകയറുകയും ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് പോലീസും ദൃക്‌സാക്ഷികളും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
ആക്രമണം നടത്തിയ അഞ്ച് തോക്കുധാരികളെ സുരക്ഷാ സേന വധിച്ചു. അതേസമയം സംഘത്തിലെ ആറാമത്തെ അംഗം ബീച്ചില്‍ സ്വയം പൊട്ടിത്തെറിച്ചു.
സ്ഫോടനം നടക്കുമ്പോള്‍ ബീച്ചില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു,
കഴിഞ്ഞ മാസം തലസ്ഥാനത്തെ ഒരു കഫേയിലുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Attack