![ammm](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/dOqKvWG0UAXm71Koeepw.jpg)
america
വാഷിംഗ്ടണ്‍: അമേരിക്ക - ഇസ്രയേല്‍ ചങ്ങാത്തം എന്നും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. ഇസ്രയേല്‍ - ഹമാസ് യുദ്ധം ഇത്രയും വഷളാക്കിയത് അമേരിക്കയാണെന്നുള്ള ലോകരാഷ്ട്രങ്ങളുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ഗസയില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന് സമ്മതിച്ചിരിക്കുകയാണ് അമേരിക്ക. എന്നാല്‍ ഇത് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് കഴിഞ്ഞ ദിവസം യു.എസ്. കോണ്‍ഗ്രസിന് മുമ്പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ യു.എസ്. നല്‍കിയ ആയുധങ്ങള്‍ ഏത് വിധത്തില്‍ ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ വേണ്ടി വൈറ്റ് ഹൗസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഗസയില്‍ ഇസ്രയേല്‍ നടത്തിയ ഓപ്പറേഷനുകളെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നതോടൊപ്പം തന്നെ ഇസ്രയേല്‍ പ്രതിരോധ സേന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ലംഘിച്ചുവെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഒപ്പം ഗസയില്‍ ഹമാസിനോട് ഇസ്രയേല്‍ പ്രതിരോധ സേന അസാധാരണമാം വിധത്തിലുള്ള സൈനിക വെല്ലുവിളി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വസനീയമാം വിധത്തില്‍ ആയുധം ഉപയോഗിക്കുമെന്ന് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചിരുന്നതിനാലാണ് അവര്‍ക്ക് കൈവിട്ട സാഹയം നല്‍കിയതെന്നാണ് അമേരിക്കയുടെ പക്ഷം.
അതേസമയം, സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ സൈനികാവശ്യത്തിനായി ഹമാസ് ഉപയോഗിക്കുകയാണെന്നും സാധാരണക്കാരെ മനുഷ്യ കവചങ്ങളാക്കി മാറ്റുന്നുവെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍ ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അമേരിക്ക പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ഈ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈ കഴുകിയ പീലാത്തോസിന്റെ ശൈലിയിലാണ് അമേരിക്കയുടെ നിലപാടെന്നാണ് ഹമാസ് പറയുന്നത്. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള പലസ്തീനികളുടെ പോരാട്ടത്തെ തീവ്രവാദി ആക്രമണമായി ചിത്രീകരിച്ചും ഇസ്രയേലിന് ആയുധങ്ങളും സൈനികരെയും നല്‍കി തങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് അമേരിക്ക ചെയ്തതെന്നും ഇത് മുതലക്കണ്ണീര്‍ മാത്രമാണെന്നുമാണ് ഹമാസ് ആരോപിക്കുന്നത്.