ട്രംപിന്റെ 20 ഇന സമാധാന പദ്ധതിക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ

ഗാസയില്‍ ചില പലസ്തീനികള്‍ ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തതായും വിവരമുണ്ട്. ബോംബാക്രമണങ്ങളും മരണങ്ങളും അവസാനിപ്പിക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നിരുന്നാലും, ഇസ്രായേലിന്റെ നിയന്ത്രണം അവസാനിക്കുമോ എന്ന കാര്യത്തില്‍ ഗാസക്കാര്‍ക്ക് സംശയമുണ്ട്.

author-image
Biju
New Update
saudi

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിക്ക് സൗദി അറേബ്യ, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.), ഖത്തര്‍, ഈജിപ്ത് എന്നീ പ്രധാന അറബ് രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഹമാസിന് മേല്‍ സമ്മര്‍ദ്ദം ഏറുന്നതായി റിപ്പോര്‍ട്ട്.

ഗാസയില്‍ ചില പലസ്തീനികള്‍ ട്രംപിന്റെ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തതായും വിവരമുണ്ട്. ബോംബാക്രമണങ്ങളും മരണങ്ങളും അവസാനിപ്പിക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നിരുന്നാലും, ഇസ്രായേലിന്റെ നിയന്ത്രണം അവസാനിക്കുമോ എന്ന കാര്യത്തില്‍ ഗാസക്കാര്‍ക്ക് സംശയമുണ്ട്. പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ അധിനിവേശ സൈന്യം പുറത്തുപോയി ഗാസക്കാരെ സ്വതന്ത്രമായി വിടണമെന്ന ശക്തമായ ആവശ്യവും പലസ്തീനികള്‍ക്കുണ്ട്. പദ്ധതി യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആ കാര്യത്തില്‍ ഒരു ഉറപ്പ് പലസ്തീനികള്‍ക്കില്ല. ട്രംപിനെയും നെതന്യാഹുവിനെയും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്.

അതേസമയം, ഗാസയിലെ ഇസ്രയേല്‍ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതിയുടെ വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു.

ട്രംപിന്റെ നിര്‍ദേശങ്ങള്‍:

    ഗാസയെ തീവ്രവാദമുക്തവും അയല്‍രാജ്യങ്ങള്‍ക്കു ഭീഷണിയാകാത്തതുമായ മേഖലയാക്കും.

    ഇതുവരെ കൊടുംദുരിതമനുഭവിച്ച ഗാസയിലെ ജനങ്ങള്‍ക്കു വേണ്ടി അവിടെ പുനര്‍വികസനം നടപ്പാക്കും.

    ഇരുപക്ഷവും ഈ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ യുദ്ധം ഉടന്‍ അവസാനിക്കും. ബന്ദികളെ മോചിപ്പിക്കാനുള്ള സൗകര്യത്തിനായി ഇസ്രയേല്‍ സൈന്യം നിശ്ചിത അതിര്‍ത്തിയിലേക്കു പിന്മാറും. ഈ സമയം വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ സൈനിക നടപടികളും നിര്‍ത്തിവയ്ക്കും. കൂടാതെ, സമ്പൂര്‍ണ പിന്മാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതുവരെ യുദ്ധമുന്നണികള്‍ സമാധാനസ്ഥിതിയില്‍ തുടരും.

    ഇസ്രയേല്‍ ഈ കരാര്‍ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ബന്ദികളെയെല്ലാം, മരിച്ചവരുടെ മൃതദേഹങ്ങളടക്കം തിരികെ നല്‍കും.

    എല്ലാ ബന്ദികളെയും മോചിപ്പിച്ചു കഴിഞ്ഞാല്‍, ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 250 തടവുകാരെയും 2023 ഒക്ടോബര്‍ ഏഴിനുശേഷം തടവിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1,700 ഗാസ നിവാസികളെയും ഇസ്രയേല്‍ മോചിപ്പിക്കും. തിരികെ ലഭിക്കുന്ന ഓരോ ഇസ്രയേല്‍ ബന്ദിയുടെയും മൃതദേഹങ്ങള്‍ക്കു പകരം, മരിച്ച ഗാസക്കാരുടെ 15 മൃതദേഹങ്ങള്‍ ഇസ്രയേല്‍ വിട്ടുനല്‍കും.

    എല്ലാ ബന്ദികളെയും തിരികെ ലഭിച്ചുകഴിഞ്ഞാല്‍, സമാധാനപരമായി കഴിയാന്‍ തീരുമാനമെടുക്കുകയും ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാവുകയും ചെയ്യുന്ന ഹമാസ് അംഗങ്ങള്‍ക്കു പൊതുമാപ്പ് നല്‍കും. ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് അവരെ സ്വീകരിക്കുന്ന രാജ്യങ്ങളിലേക്കു സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കും.

    ഈ കരാര്‍ അംഗീകരിച്ചാലുടന്‍, ഗാസ മുനമ്പിലേക്ക് ഉടനടി സഹായമെത്തിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം (വെള്ളം, വൈദ്യുതി, ഡ്രെയിനേജ്), ആശുപത്രികളുടെയും ബേക്കറികളുടെയും പുനര്‍നിര്‍മാണം, റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാനും റോഡുകള്‍ തുറക്കാനും ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കല്‍ എന്നിവയുള്‍പ്പെടെ, സഹായം സംബന്ധിച്ച് 2025 ജനുവരി 19ലെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സഹായത്തിന്റെ അളവ് നിലനിര്‍ത്തും.

    രണ്ടു കക്ഷികളുമായി ഒരു തരത്തിലും ബന്ധമില്ലാത്ത രാജ്യാന്തര സ്ഥാപനങ്ങള്‍ക്കു പുറമെ, യുഎന്നും അതിന്റെ ഏജന്‍സികളും റെഡ് ക്രസന്റും വഴി, ഇരുപക്ഷത്തിന്റെയും ഇടപെടലില്ലാതെ ഗാസ മുനമ്പിലേക്കുള്ള സഹായ വിതരണം മുന്നോട്ടു കൊണ്ടുപോകും. ഇരുവശത്തേക്കുമുള്ള റഫ ക്രോസിങ് തുറക്കുന്നത് ജനുവരി 19ലെ കരാറനുസരിച്ചുള്ള വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കും.

    പൊതു സേവനങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും ദൈനംദിന നടത്തിപ്പിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന, രാഷ്ട്രീയരഹിതമായ ഒരു താല്‍ക്കാലിക പലസ്തീന്‍ സമിതിയെ ഏര്‍പ്പെടുത്തും. ഈ സമിതിയില്‍ യോഗ്യരായ പലസ്തീന്‍കാരും രാജ്യാന്തര വിദഗ്ധരും ഉള്‍പ്പെടും. ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു രാജ്യാന്തര സമിതിയുടെ - ദ് ബോര്‍ഡ് ഓഫ് പീസ് - മേല്‍നോട്ടത്തിലായിരിക്കും ഇത്. യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അടക്കമുള്ള സമിതിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും.

    2020ലെ ട്രംപിന്റെ സമാധാന പദ്ധതിയും സൗദിഫ്രഞ്ച് നിര്‍ദേശവും ഉള്‍പ്പെടെ വിവിധ നിര്‍ദേശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള പലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി പൂര്‍ത്തിയാവുകയും, ഗാസയുടെ നിയന്ത്രണം സുരക്ഷിതമായും ഫലപ്രദമായും തിരികെ ഏറ്റെടുക്കാന്‍ കഴിയുകയും ചെയ്യുന്നതുവരെ, ഗാസയുടെ പുനര്‍വികസനത്തിനുള്ള മാര്‍ഗരേഖ നിശ്ചയിക്കുന്നതും ധനസഹായം കൈകാര്യം ചെയ്യുന്നതും ഈ ബോര്‍ഡായിരിക്കും. ഗാസയിലെ ജനങ്ങള്‍ക്കു സേവനം നല്‍കുകയും നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നതുമായ ഭരണം സൃഷ്ടിക്കുന്നതിനു മികച്ച രാജ്യാന്തര മാനദണ്ഡങ്ങള്‍ ഈ ബോര്‍ഡ് ഉപയോഗിക്കും.

    ഈ ബോര്‍ഡ്, രാജ്യാന്തര നിലവാരമനുസരിച്ച് ഗാസയിലെ ജനങ്ങള്‍ക്കു മികച്ച ഭരണവും സേവനങ്ങളും ഉറപ്പാക്കുകയും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും.

    മധ്യപൂര്‍വേഷ്യയിലെ മികച്ച ആധുനിക നഗരങ്ങളില്‍ ചിലതിന്റെ നിര്‍മാണത്തിനു നേതൃത്വം വഹിച്ച വിദഗ്ധരുടെ ഒരു പാനലുണ്ടാക്കി ഗാസയെ പുനര്‍നിര്‍മിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക വികസന പദ്ധതി. ചില രാജ്യാന്തര സംഘടനകള്‍ നിക്ഷേപ നിര്‍ദേശങ്ങളും വികസന ആശയങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. ഭാവിയിലെ ഗാസയ്ക്കു തൊഴിലും അവസരങ്ങളും നല്‍കുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുരക്ഷാ, ഭരണ ചട്ടക്കൂടുകള്‍ സമന്വയിപ്പിക്കാന്‍ ഇവ പരിഗണിക്കും.

    പങ്കാളിത്തമുള്ള രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രത്യേക താരിഫും പ്രവേശന നിരക്കുകളുമുള്ള ഒരു പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

    ആരെയും ഗാസ വിട്ടുപോകാന്‍ നിര്‍ബന്ധിക്കില്ല. വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു സ്വാതന്ത്ര്യമുണ്ടാകും, കൂടാതെ തിരികെ വരാനും സ്വാതന്ത്ര്യമുണ്ടാകും. ആളുകളെ അവിടെത്തന്നെ തുടരാന്‍ പ്രോത്സാഹിപ്പിക്കും. ഗാസ കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്യും.

    ഗാസയുടെ ഭരണത്തില്‍ ഹമാസിനും മറ്റ് സംഘടനകള്‍ക്കും നേരിട്ടോ അല്ലാതെയോ ഒരു തരത്തിലും പങ്കുണ്ടാകില്ലെന്ന് അവര്‍ അംഗീകരിക്കണം. തുരങ്കങ്ങളും ആയുധ നിര്‍മാണ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ സൈനിക, ഭീകരവാദ, ആക്രമണ അടിസ്ഥാനസൗകര്യ വികസനങ്ങളും നശിപ്പിക്കും. അവ പുനര്‍നിര്‍മിക്കുകയുമില്ല.

    സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ഗാസയുടെ നിരായുധീകരണം നടക്കും. ഇതില്‍ അംഗീകൃത നിരായുധീകരണ പ്രക്രിയയിലൂടെ ആയുധങ്ങള്‍ ശാശ്വതമായി ഉപയോഗശൂന്യമാക്കും. ഇതില്‍ രാജ്യാന്തര സഹായത്തോടെയുള്ള തിരികെ വാങ്ങല്‍, പുനഃസംയോജന പരിപാടികള്‍ എന്നിവയും ഉള്‍പ്പെടും. ഇവയെല്ലാം സ്വതന്ത്ര നിരീക്ഷകര്‍ പരിശോധിച്ചുറപ്പിക്കും. സമൃദ്ധമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അയല്‍ക്കാരുമായി സമാധാനപരമായി സഹവര്‍ത്തിക്കുന്നതിനും പൂര്‍ണമായി പ്രതിജ്ഞാബദ്ധമായിരിക്കും പുതിയ ഗാസ.

    ഹമാസും മറ്റ് സംഘടനകളും അവരുടെ കടമകള്‍ പാലിക്കുന്നുണ്ടെന്നും പുതിയ ഗാസ അയല്‍ക്കാര്‍ക്കോ അവിടത്തെ ജനങ്ങള്‍ക്കോ ഭീഷണിയല്ലെന്നും പ്രാദേശിക പങ്കാളികള്‍ ഉറപ്പു നല്‍കും.
    ഗാസയില്‍ ഉടനടി വിന്യസിക്കാനായി ഒരു താല്‍കാലിക രാജ്യാന്തര സ്ഥിരതാ സേനയെ (ഐഎസ്എഫ്) വികസിപ്പിക്കുന്നതിന് അറബ് രാജ്യങ്ങള്‍, മറ്റ് രാജ്യാന്തര പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് യുഎസ് പ്രവര്‍ത്തിക്കും. പലസ്തീന്‍ പൊലീസ് സേനയ്ക്ക് ഐഎസ്എഫ് പരിശീലനവും പിന്തുണയും നല്‍കും, കൂടാതെ ഈ മേഖലയില്‍ അനുഭവസമ്പത്തുള്ള ജോര്‍ദാനും ഈജിപ്തുമായും കൂടിയാലോചിക്കുകയും ചെയ്യും.

    ഈ സേനയ്ക്കായിരിക്കും ഗാസയുടെ ദീര്‍ഘകാല ആഭ്യന്തര സുരക്ഷാചുമതല. പുതിയതായി പരിശീലനം ലഭിച്ച പലസ്തീന്‍ പൊലീസ് സേനയോടൊപ്പം അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ ഐഎസ്എഫ് ഇസ്രയേലുമായും ഈജിപ്തുമായും ചേര്‍ന്നു പ്രവര്‍ത്തിക്കും. ഗാസയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതു തടയാനും ഗാസയെ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ സുരക്ഷിതമായി എത്തിക്കാനും ഇതു നിര്‍ണായകമാണ്. കക്ഷികള്‍ക്കിടയില്‍ ഒരു സംഘര്‍ഷ പരിഹാര സംവിധാനം അംഗീകരിക്കും.

    ഇസ്രയേല്‍ ഗാസയെ കൈവശപ്പെടുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ല. ഐഎസ്എഫ് മേഖലയെ നിയന്ത്രണത്തിലാക്കുകയും അവിടെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുമ്പോള്‍, ഐഎസ്എഫ്, ഗ്യാരന്റര്‍മാര്‍, യുഎസ് എന്നിവരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍-നിരായുധീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍, സമയപരിധി എന്നിവയുടെ അടിസ്ഥാനത്തില്‍- ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അവിടെനിന്നു പിന്മാറും.
    ഇസ്രയേലിനും ഈജിപ്തിനും അതിന്റെ പൗരന്മാര്‍ക്കും ഇനി ഭീഷണിയാകാത്ത സുരക്ഷിത ഗാസയാണ് ഐഎസ്എഫിന്റെ ലക്ഷ്യം. ഐഡിഎഫ് കൈവശപ്പെടുത്തിയിരിക്കുന്ന ഗാസ മേഖല ക്രമേണ ഐഎസ്എഫിനു കൈമാറും. ഭീകരവാദ ഭീഷണിയില്‍നിന്ന് ഗാസ പൂര്‍ണമായി സുരക്ഷിതമാകുന്നതുവരെ, ഗാസയില്‍ അവരുടെ സാന്നിധ്യമുണ്ടാകും.

    ഹമാസ് ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതു വൈകിപ്പിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, മുകളില്‍ പറഞ്ഞിട്ടുള്ളവ, വര്‍ധിപ്പിച്ച സഹായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ, ഐഡിഎഫ് ഐഎസ്എഫിനു കൈമാറിയ ഭീകരവാദരഹിത മേഖലകളില്‍ നടപ്പാക്കും.

    ക്ഷമയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും ആവശ്യകത വ്യക്തമാക്കി പലസ്തീന്‍കാരുടെയും ഇസ്രയേലികളുടെയും ചിന്താഗതി മാറ്റാനായി മതസൗഹാര്‍ദ്ദ ചര്‍ച്ചകള്‍ നടത്തും.

    ഗാസയുടെ പുനര്‍വികസനം മുന്നോട്ടു പോകുകയും പലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണ പരിപാടി നടപ്പാക്കുകയും ചെയ്യുമ്പോള്‍, ആ ജനതയുടെ അഭിലാഷമായി നാം അംഗീകരിക്കുന്ന പലസ്തീനു സ്വയം നിര്‍ണയത്തിനും രാഷ്ട്ര പദവിക്കുമുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കും.

    സമാധാനപരവും സമൃദ്ധവുമായ സഹവര്‍ത്തിത്വം സംബന്ധിച്ച് ധാരണയിലെത്തുന്നതിനായി ഇസ്രയേലും പലസ്തീനും തമ്മില്‍ ചര്‍ച്ച തുടങ്ങാന്‍ യുഎസ് നടപടി സ്വീകരിക്കും.

അതേസമയം, നിലവിലും ഇസ്രായേല്‍ സൈന്യം ഗാസ സിറ്റിയിലേക്ക് കൂടുതല്‍ മുന്നേറുകയാണ്. 2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം ആരംഭിച്ച ഈ സൈനിക നടപടിയില്‍ 66,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആശുപത്രികളിലും മറ്റുമുള്ള കണക്കുകള്‍ മാത്രമാണിത്. യഥാര്‍ത്ഥ മരണസംഖ്യ ഇതിന്റെ പല ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, ഇസ്രായേല്‍ സൈന്യം ഗാസയില്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ ഇപ്രകാരം പറയുന്നു: 'ഹമാസിനെതിരായ യുദ്ധം നിര്‍ണ്ണായകമാണ്, അവര്‍ പരാജയപ്പെടുന്നത് വരെ അത് അവസാനിക്കില്ല.'

തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഖത്തറിലെയും ഈജിപ്തിലെയും മധ്യസ്ഥരുമായി ദോഹയില്‍ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദ്യം ട്രംപിന്റെ പദ്ധതിയെ പിന്തുണച്ചെങ്കിലും, പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതിനെക്കുറിച്ച് പിന്നീട് സംശയം പ്രകടിപ്പിച്ചു. എങ്കിലും, യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലികളില്‍ നിന്ന് അദ്ദേഹത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. ഇസ്രായേലി ബന്ദികളെ വിട്ടുകിട്ടുന്നതിന് നെതന്യാഹു പ്രഥമ പരിഗണന നല്‍കേണ്ടിയും വരുന്നു.

ഗാസയിലെ സമാധാന പദ്ധതി അംഗീകരിക്കാന്‍ ഹമാസിന് ട്രംപ് മൂന്നോ നാലോ ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്. പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ 'വളരെ ദുഃഖകരമായ അന്ത്യം' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍, തടവുകാരെ കൈമാറല്‍, ഹമാസിന്റെ നിരായുധീകരണം എന്നിവ ഉള്‍പ്പെടുന്ന 20 ഇന പദ്ധതി ഖത്തറും ഈജിപ്തുമാണ് ഹമാസിന് കൈമാറിയത്. ചൊവ്വാഴ്ചയാണ് ട്രംപ് ഈ സമയപരിധി പ്രഖ്യാപിച്ചത്. ഇസ്രായേല്‍, അറബ് നേതാക്കള്‍ ഇതിനകം പദ്ധതി അംഗീകരിച്ചെന്നും താന്‍ ഹമാസിനായുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, അത്തരം സാധ്യതകള്‍ കുറവാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.