'പ്രതിഷേധക്കാരെ വെടിവച്ചാല്‍ യുഎസ് ഇടപെടും': ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെന്നും 13 പേര്‍ക്കു പരുക്കേറ്റെന്നുമാണ് ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചത്.

author-image
Biju
New Update
trump

വാഷിങ്ടണ്‍: ഇറാനില്‍ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ രാജ്യത്തെ ഭരണകൂടത്തിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ അക്രമമോ വെടിവയ്‌പോ ഉണ്ടായാല്‍ യുഎസ് അവരുടെ രക്ഷയ്ക്കെത്തുമെന്ന് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് ഇറാന്‍ ഭരണകൂടത്തിനു മുന്നറിയിപ്പു നല്‍കി. 

ഇറാനില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടെന്നും 13 പേര്‍ക്കു പരുക്കേറ്റെന്നുമാണ് ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ഇറാനിലെ ലോര്‍ദ്ഗന്‍, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാന്‍ എന്നീ നഗരങ്ങളില്‍ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമുണ്ട്.

പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനില്‍ കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറില്‍ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങള്‍ക്കും തീവിലയായി. കടകളടച്ച് വ്യാപാരികളാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. പിന്നാലെ വിദ്യാര്‍ഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 12 ദിവസം നീണ്ട ഇസ്രയേല്‍ ആക്രമണവും ഇറാന്റെ സാമ്പത്തികസ്ഥിതി വഷളാക്കി.