അസദ് മുങ്ങിയത് സിറിയയെ മുച്ചൂടും മുടിച്ച്!!

അമേരിക്കയും യുഎന്നും അടക്കം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഹയാത്ത് തഹ്രീര്‍ അല്‍-ഷാം,ബഷര്‍ അല്‍-അസദിന്റെ ഭരണത്തെ അട്ടിമറിച്ച് ഭരണം കയ്യാളിയിരിക്കുന്നു.

author-image
Rajesh T L
New Update
D

അമേരിക്കയും യുഎന്നും അടക്കം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഹയാത്ത് തഹ്രീര്‍ അല്‍-ഷാം ബഷര്‍ അല്‍-അസദിന്റെ ഭരണത്തെ അട്ടിമറിച്ച് ഭരണം കയ്യാളിയിരിക്കുന്നു. തീവ്രവാദികളായി മുദ്രകുത്തിയിട്ടുള്ള ഒരു സംഘം എങ്ങനെയാണ് രാജ്യത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് എന്ന ചോദ്യം ഉയരുമ്പോഴാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

സിറിയന്‍ വിമത ഗ്രൂപ്പിനെ തീവ്രവാദ പട്ടികയില്‍ നിന്ന് യുഎന്‍ പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  അങ്ങനെയെങ്കില്‍ യുഎന്നിന്റെ പിന്തുണയോടെ ചിലപ്പോള്‍ ഭരണം സുഗമമായി കൊണ്ടുപോകാനായേക്കും. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ നിലപാടും നിര്‍ണായകമാണ്.

എന്നാല്‍ ഇതിനായി, എച്ച്ടിഎസ് തങ്ങളുടെ ഭരണ സമീപനം മാറ്റണമെന്നാണ് യുഎന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉടന്‍ സിറിയയുടെ പ്രതികരണവും വന്നിട്ടുണ്ട്. സിറിയയുടെ പുതിയ അധികാരികള്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും, രാജ്യത്തെ ഒരു ഭാഗത്തിന്റെയും നിയന്ത്രണം നഷ്ടപ്പെടാന്‍ പോകുന്നില്ലെന്നും സിറിയന്‍ പ്രതിപക്ഷ രാഷ്ട്രീയ വിഭാഗത്തിന്റെ വക്താവ് അല്‍ ജസീറ ടെലിവിഷനോട് പറഞ്ഞു. 

ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് സിറിയയെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികള്‍, ഡ്രൂസ്, കുര്‍ദുകള്‍ തുടങ്ങിയ സിറിയയിലെ എല്ലാ വംശീയ ഗ്രൂപ്പുകളോടും അവരുടെ സ്വത്തിനും മതപരമായ സ്ഥലങ്ങള്‍ക്കും ഒരു കുഴപ്പവും സംഭവിക്കില്ലെന്നും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഒപ്പം സിറിയന്‍ പ്രസിഡന്റ് ആയിരുന്ന ബാഷര്‍ അല്‍ അസദും കുടുംബവും രാജ്യം വിട്ടതിനെക്കുറിച്ച് ഗുരുതരമായ ആരോപണമാണ് വിമതര്‍ ഉന്നയിച്ചിരിക്കുന്നത്. മോസ്‌ക്കോയില്‍ അഭയം പ്രാപിച്ച അസദ് റഷ്യയിലും സിറിയയിലെ പോലെ അത്യാഡംബര ജീവിതം തന്നെയാണ് നയിക്കുന്നതെന്നാണ് ആരോപണം. അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത് 1,60,000 കോടി രൂപയുമായിട്ടാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മോസ്‌ക്കോ നഗരത്തിന്റെ ഹൃദയ ഭാഗത്ത് ശതകോടികള്‍ വില വരുന്ന ആഡംബര ഫ്ളാറ്റുകള്‍ അസദ് നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഭാര്യ അസ്മ അല്‍ അസദും മൂന്ന് മക്കളുമൊത്താണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്.

ബ്രിട്ടനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അസ്മ സിറിയയില്‍ ആഡംബര ജീവിതത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടതാണ്. ഷേക്സിപയറിന്റെ കുപ്രസിദ്ധ കഥാപാത്രമായ ലേഡി മാക്ബത്തിനോടാണ് ഇവരെ ഉപമിച്ചിരുന്നത്.

റഷ്യയിലും ഇവര്‍ക്ക് വന്‍ തോതില്‍ സ്വത്തുക്കളും നിക്ഷേപവും ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയില്‍ അസദിന്റെ കുടുംബം ഇരുപതോളം അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങിക്കൂട്ടി എന്നാണ് കണക്ക്.

ഇതിനായി 30 മില്യണ്‍ പൗണ്ടാണ് ഇവര്‍ ചെലവിട്ടത്. പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അസദിനും കുടുംബത്തിനും രാഷ്ട്രീയ അഭയം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അസദും കുടുംബവും എവിടെയാണ് താമസിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ റഷ്യ തയാറായിട്ടില്ല.

വടക്ക് കിഴക്കന്‍ പ്രവിശ്യയിലെ ലറ്റാക്യാ വിമാനത്താവളത്തില്‍ നിന്ന് ഒരു റഷ്യന്‍ വിമാനം പറന്നുയരുന്നത് പലരും കണ്ടിരുന്നു. ഈ വിമാനത്തിലാണ് അസദ് രക്ഷപ്പെട്ടത് എന്ന് വേണം കരുതാന്‍.മാനുഷിക പരിഗണന നല്‍കിയാണ് അസദിനും കുടുംബത്തിനും രാഷ്ട്രീയ അഭയം നല്‍കിയതെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്.അസദും കുടുംബവും മോസ്‌ക്കോയിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലാണോ അതോ സര്‍ക്കാര്‍ നല്‍കിയ സുരക്ഷിത സ്ഥാനത്താണോ താമസിക്കുന്നത് എന്ന കാര്യവും വ്യക്തമല്ല.

war syria russia