പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണമെന്നാണ് നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. റാലി കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം

author-image
Biju
New Update
pak

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്‌ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണമെന്നാണ് നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.  റാലി കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. 

നൂറുകണക്കിന് ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. അപകടം നടന്നയുടനെ ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. 

സ്‌ഫോടനം നടന്ന സ്ഥലം സീല്‍ ചെയ്തു. സംഭവത്തെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് അപലപിച്ചു. മനുഷ്യത്വത്തിന്റെ ശത്രുക്കളായിട്ടുള്ളവരുടെ ഭീരുത്വ നടപടിയാണിതെന്നും നിരപരാധികളായ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നും തീവ്രവാദികളുടെ ഇത്തരം ചെയ്തികളെ പ്രതിരോധിക്കുമെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

ഇതിനിടെ, കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതുവരെ 1411 പേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്ക്. 3000ലേറെ പേര്‍ക്ക് പരിക്കേറ്റതായും 5000 ലേറെ വീടുകള്‍ തകര്‍ന്നതായും താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. നിരവധിയാളുകള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

pakistan